രാജ്യത്ത് 2000 രൂപയുടെ കള്ളനോട്ടുകള്‍ പെരുകുന്നു; മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ കൂടുതല്‍ കള്ളനോട്ടുകള്‍; നോട്ട് നിരോധനത്തിന്റെ മറ്റൊരു കെടുതി ഇങ്ങനെയൊക്കെ; കള്ള നോട്ടടി ഇല്ലാതാക്കാന്‍ നോട്ട് നിരോധനം വഴിയും സാധ്യമായില്ലെന്ന് വ്യക്തം

January 17, 2020 |
|
News

                  രാജ്യത്ത് 2000 രൂപയുടെ കള്ളനോട്ടുകള്‍ പെരുകുന്നു; മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ കൂടുതല്‍ കള്ളനോട്ടുകള്‍; നോട്ട് നിരോധനത്തിന്റെ മറ്റൊരു കെടുതി ഇങ്ങനെയൊക്കെ; കള്ള നോട്ടടി ഇല്ലാതാക്കാന്‍ നോട്ട് നിരോധനം വഴിയും സാധ്യമായില്ലെന്ന് വ്യക്തം

ന്യൂഡല്‍ഹി: നോട്ട് നിരേധനത്തിന് ശേഷം ഇന്ത്യയില്‍ കള്ളനോട്ടുണ്ടാകില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ വാദം, എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളിലൊന്നായ 2000 ത്തിന്റെ നോട്ടുകളില്‍ കള്ളനോട്ടുകള്‍ വിലസുന്നതായി റിപ്പോര്‍ട്ട്.  2000 രൂപയുടെ കള്ളനോട്ടുകള്‍ ഏവും കൂടുതല്‍ പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലാണെന്നാണ് മറ്റൊരു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. 2016 നവംബര്‍ എട്ടിന് രാജ്യത്തെ ജനങ്ങള്‍ക്ക് നോട്ട് നിരോധനത്തിനത്തിലൂടെ എട്ടിന്റെ പണി തരുമ്പോള്‍ കള്ളനോട്ടടി ഇല്ലാതാക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിരത്തിയ പ്രധാന വാദം. കള്ളനോട്ടുകളില്‍ ഏറ്റവും കൂടുതല്‍ രാജ്യത്ത് പിടികൂടിയത് 2000 ത്തിന്റെ നോട്ടിലാണ്.  ഏകദേശം 56 ശതമാനം വര്‍)ധനവാണ് രാജ്യത്ത് 2000 രൂപയുടെ കള്ളനോട്ടുകളില്‍ ഉണ്ടായിട്ടുള്ളത്.  

അതേസമയം 2017 ല്‍ വിവിധ എന്‍ഫോഴ്‌സ്‌മെന്റ്- അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ 53 ശതമാനം കള്ളനോട്ടുകളുണ്ടായിരുന്നു. എന്നാല്‍, 2018 ല്‍ പിടിച്ചെടുത്ത വ്യാജ കറന്‍സികളില്‍ 2,000 രൂപ മൂല്യമുളള കള്ളനോട്ടുകളുടെ അളവ് 61 ശതമാനമായി വര്‍ധിച്ചു. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടുയത് ഗുജറാത്തില്‍ നിന്നാണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം ബംഗാളിനും. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് (എന്‍സിആര്‍ബി) ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.  മഹാരാഷ്ട്രയില്‍ നിന്ന് 2000 രൂപയുടെ ആകെ  7,400,000 നോട്ടുകളും, കേരളത്തില്‍ നിന്ന്  8,804,000 നോട്ടുകളും, ആസാമില്‍ നിന്ന് 9,314,000. നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.  മിസോറാമില്‍ നിന്ന 13,364,000 നോട്ടുകളുമാണ് 2000 രൂപയുടേതായി കണ്ടെടുത്തത്.  

അതേസമയം 2017 ല്‍ മാത്രം ആകെ 28.1 കോടി രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. 2016 ല്‍ മാത്രം 15.59 കോടി രൂപയുടെ കള്ളനോട്ടുകളാണ് ആകെ പിടികൂടിയത്. നോട്ടുനിരോധനത്തിന് ശേഷമാണ് രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണം പെരുകിയതെന്ന് വ്യക്തമാക്കുന്നതാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

2016 നവംബര്‍ എട്ടിനാണ് രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള 500 ന്റെയും, 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത്. നോട്ട് നിരോധനത്തിലൂടെ കള്ളനോട്ട് ഇല്ലാതാക്കാന്‍ സാധിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അന്ന് നിരത്തിയ വാദം. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷവും രാജ്യത്ത് കള്ളനോട്ടടി വ്യാപാകമായിട്ടുണ്ടെന്നാണ് വാര്‍ത്തകളിലൂടെയും, കണക്കുകളിലൂടെയും പുറത്തുവരുന്നത്. 2016 ല്‍ മാത്രം  2,81,839  കള്ളനോട്ടുകളാണ് പിടികൂടിയത്. ഏകദേശം 26 ശതമാനം വര്‍ധനവാണ്  കള്ളനോട്ടുകളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണം പിടികൂടിയിട്ടുള്ളത്. ഒമ്പത് കോടി രൂപയോളമാണ് ഗുജറാത്തില്‍ നിന്ന് പിടികൂടിയത്. ഡല്‍ഹിയില്‍ നിന്ന് 6.78 കോടി രൂപയോളമാണ് പിടികൂടിയിട്ടുള്ളത്.  ഉത്തര്‍പ്രദശില്‍ നിന്ന് 2.8 കോടി രൂപയും, ബംഗാളില്‍ നിന്ന് 1.9 കോടി രൂപയുമാണ് പിടികൂടിയത്. കള്ളനോട്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉയര്‍ന്ന മൂല്യമുള്ള 2000 ത്തിന്റെ നോട്ടുകളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved