ജൂണ്‍ പാദത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ലാഭത്തകര്‍ച്ച; മൊത്തം ലാഭം 42.64 കോടി രൂപ മാത്രം

August 12, 2020 |
|
News

                  ജൂണ്‍ പാദത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ലാഭത്തകര്‍ച്ച; മൊത്തം ലാഭം 42.64 കോടി രൂപ മാത്രം

ജൂണ്‍ പാദ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാതാക്കളായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനും ലാഭത്തകര്‍ച്ച. ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ മൊത്തം ലാഭം 42.64 കോടി രൂപയായി പരിമിതപ്പെട്ടു. 64.54 ശതമാനം ഇടിവാണ് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യപാദം കമ്പനിക്ക് സംഭവിച്ചിരിക്കുന്നത്.

കൊറോണാ ഭീതിയും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണും വരുമാനം കുറയാനുള്ള കാരണങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 120.25 കോടി രൂപയുടെ ലാഭം കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് കുറിച്ചിരുന്നു. ഇത്തവണ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 54.87 ശതമാനം ഇടിഞ്ഞ് 332.47 കോടി രൂപയായി. മുന്‍വര്‍ഷമിത് 736.85 കോടി രൂപയായിരുന്നു. കൊറോണാ ഭീതിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 23 മുതല്‍ മെയ് 5 വരെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി തടസ്സപ്പെട്ടിരുന്നു. എന്തായാലും ഇപ്പോള്‍ സ്ഥിതിഗതികള്‍ പഴയ നിലയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ മൊത്തം ലാഭം 632 കോടി രൂപയിലാണ് എത്തിനിന്നത്. 2018-19 സാമ്പത്തിക വര്‍ഷമാകട്ടെ ലാഭം 477 കോടി രൂപ തൊട്ടിരുന്നു. ഈ വര്‍ഷം ഭേദപ്പെട്ട നിലയില്‍ തിരിച്ചെത്താനാവുമെന്ന പ്രതീക്ഷിലാണ് കമ്പനി. ഉപകമ്പനിയായ ബംഗാളിലെ ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം നൂറൂ ശതമാനമാക്കി കൊച്ചിന്‍ഷിപ്പ് യാര്‍ഡ് ഉയര്‍ത്തിയത് അടുത്തിടെയാണ്. നേരത്തെ, 74 ശതമാനമായിരുന്നു കമ്പനിയുടെ പങ്കാളിത്തം. മുഴുവന്‍ ഓഹരിയും സ്വന്തമാക്കിയതോടെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനായി ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന്റെ ഉടമസ്ഥാവകാശം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ 44 ശതമാനം ലാഭവര്‍ധനവ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് കുറിച്ചിരുന്നു. മുന്‍വര്‍ഷം ലഭിച്ച 95.44 കോടി രൂപയില്‍ നിന്നാണ് അവസാന സാമ്പത്തിക പാദത്തില്‍ 137.52 കോടി രൂപയുടെ വര്‍ധനവ് കൊച്ചി കപ്പല്‍ ശാല നേടിയത്. അധിക വരുമാനം 851 കോടിയില്‍ നിന്ന് 861.07 കോടി രൂപയിലേക്കും ഉയരുകയുണ്ടായി.

Related Articles

© 2024 Financial Views. All Rights Reserved