പിഎംസി ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസറ്റില്‍; എച്ച്ഡിഐഎല്ലിന് വ്യവസ്ഥകള്‍ മറികടന്ന് കൂടുതല്‍ തുക വായ്പയായി നല്‍കിയതിന് തെളിവ്

November 12, 2019 |
|
Banking

                  പിഎംസി ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസറ്റില്‍; എച്ച്ഡിഐഎല്ലിന് വ്യവസ്ഥകള്‍ മറികടന്ന് കൂടുതല്‍ തുക വായ്പയായി നല്‍കിയതിന് തെളിവ്

മുംബൈ: പഞ്ചാബ് മഹാരാഷ്ട്ര ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൂടുതല്‍  കാര്യങ്ങളാണ് പുറത്തുവരുന്നത്.  തട്ടി്പ്പുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ബാങ്ക് ഓഡിറ്റര്‍മാരായ ജയേഷ് സംഘാനി, കേതന്‍ ലക്ദാവാല എന്നിവരാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. മുംബൈ പൊലീസിന്റെ സാമ്പത്തിക വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ട് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. 

ബാങ്ക് പലര്‍ക്കായി ആകെ നല്‍കിയ വായ്പ 8880 കോടിയാണ്. ഇതില്‍ തന്നെ വന്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആകെ വായ്പയുടെ 20 ശതമാനം മാത്രമെ ഒരാള്‍ക്ക് വായ്പ അനുവദിക്കാന്‍ പാടുള്ളു എന്ന വ്യവസ്ഥ മറികടന്നാണ് ബാങ്ക് 6500 കോടി രൂപ എച്ച്ഡിഐഎല്ലിന് മാത്രം വായ്പയായി നല്‍കിയത്.  പി.എം.സി. ബാങ്ക് വായ്പയുടെ 75 ശതമാനവും എച്ച്.ഡി.ഐ.എല്ലിനാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ജോയ് തോമസ് തന്നെ റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. തിരിച്ചടവുമുടങ്ങി വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയായെങ്കിലും 21,049 വ്യാജ അക്കൗണ്ടുകളുണ്ടാക്കി 2008 മുതല്‍ ഇക്കാര്യം ബാങ്ക് ഓഡിറ്റര്‍മാരുടെയും ആര്‍.ബി.ഐ.യുടെയും മുന്നില്‍നിന്ന് മറച്ചുവെക്കുകയായിരുന്നു.

തുടര്‍ന്ന് ബാങ്കിനുമേല്‍ ആര്‍ബിഐ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ബാങ്കിന് നേരെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെ നിക്ഷേപകര്‍ ആകെ പ്രതിസന്ധിയിലായി. കേസുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ വാര്യം സിംഗ്, മുന്‍ എംഡി ജോയ് തോമസ്, എച്ച്ഡിഐഎല്ലിന്റെ ഡയറക്ടര്‍മാരായ സാരംഗ് വധാവന്‍, രാകേഷ് വധാവന്‍ എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മാനേജിങ് ഡയറക്ടറും മലയാളിയുമായ ജോയ് തോമസ് അറസ്റ്റിലായിരുന്നു. 6500 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പുകേസില്‍ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് അറസ്റ്റുചെയ്തത്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് നേരത്തേ ജോയ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

Related Articles

© 2024 Financial Views. All Rights Reserved