ജിഎസ്ടി വരുമാനത്തില്‍ വന്‍ ഇടിവ്; ഏപ്രിലില്‍ കുറഞ്ഞത് 70 ശതമാനം ; കോവിഡ് പ്രതിസന്ധി അതിരൂക്ഷം

May 30, 2020 |
|
News

                  ജിഎസ്ടി വരുമാനത്തില്‍ വന്‍ ഇടിവ്; ഏപ്രിലില്‍ കുറഞ്ഞത് 70 ശതമാനം ; കോവിഡ് പ്രതിസന്ധി അതിരൂക്ഷം

കോവിഡ്-19 പശ്ചാത്തലത്തില്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ ജിഎസ്ടി വരുമാനത്തിലും കുത്തനെ ഇടിവ്. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ അതായത് ഏപ്രില്‍ മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ 70 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. കംപ്ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് (സിജിഎ) പുറത്തുവിട്ട പ്രതിമാസ ജിഎസ്ടി ശേഖരണ കണക്കുകള്‍ പ്രകാരം 16,707 കോടി രൂപ മാത്രമാണ് ജിഎസ്ടി വരുമാനമായി ഏപ്രിലില്‍ സര്‍ക്കാരിന് ലഭിച്ചത്. മുന്‍ വര്‍ഷം 55,329 കോടി രൂപ ലഭിച്ച സ്ഥാനത്തായിരുന്നു ഇത്. കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി വിഹിതത്തില്‍ മാത്രമാണ് ഇത്രയും ഇടിവ് ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്തിന്റേയും കേന്ദ്രത്തിന്റേയും ഉള്‍പ്പെടെ 2019 ഏപ്രിലില്‍ മൊത്തം ജിഎസ്ടി പിരിവ് 113,865 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്പാദനം 4.2 ശതമാനമായി കുറഞ്ഞിരുന്നു. 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചയാണിത്. കൊറോണ പ്രതിസന്ധിയ്ക്കു മുമ്പ് തന്നെ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ ഉണ്ടായിരുന്നതിനാല്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഏപ്രിലിലെ ഇടിവ് മിക്കവാറും റിട്ടേണ്‍ ഫയലിംഗ് തീയതികള്‍ നീട്ടുന്നതിനാലാകാമെന്നും പറയപ്പെടുന്നുണ്ട്. കൊറോണ വൈറസ് പശ്ചത്തലത്തില്‍ നികുതിദായകരുടെ ബാധ്യത കുറയ്ക്കുന്നതിന് മാര്‍ച്ച് 24-ന് സര്‍ക്കാര്‍ നിരവധി നടപടികള്‍ പ്രഖ്യാപിച്ചിരുന്നു.

കൊറോണ വൈറസ് പ്രതിസന്ധിയില്‍ കിട്ടാകടം വര്‍ദ്ധിച്ചതിനാല്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍ ആണെന്നും പ്രതിസന്ധി പരിഹരിയ്ക്കാന്‍ 1.5 ലക്ഷം കോടി രൂപയെങ്കിലും സര്‍ക്കാര്‍ നല്‍കേണ്ടി വരുമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക ഉത്തേജന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിയ്ക്കാന്‍ സര്‍ക്കാരിന്‍ന്റെ കൈയില്‍ പണമില്ല. പൊതു മേഖലാ ബാങ്കുകള്‍ക്ക് മാത്രമാണ് ഇത്രയും തുക വേണ്ടി വരുന്നത്. ബാങ്കുകളുടെ പുനസംഘടനയ്ക്കായി 250 ലക്ഷം കോടി രൂപ മാറ്റി വയ്ക്കുമെന്ന് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിലും കൂടുതല്‍ തുക ഇതിനായി ചെലവഴിക്കേണ്ടതായി വന്നു. വൈറസിനെ നേരിടാന്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ബിസിനസുകള്‍ക്ക് കനത്ത തിരിച്ചടിയായതിനാല്‍ വായ്പാ വീഴ്ചകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ വായ്പകളുടെ മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതും ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വര്‍ദ്ധിക്കാന്‍ കാരണമായി.

Related Articles

© 2024 Financial Views. All Rights Reserved