കടുത്ത തൊഴില്‍ നിയന്ത്രണവുമായി അമേരിക്ക; എച്ച്1ബി അടക്കമുള്ള വിസകള്‍ ഒരു വര്‍ഷത്തേക്കു നല്‍കില്ല; ഇന്ത്യാക്കാര്‍ക്ക് തിരിച്ചടി; അമേരിക്കക്കാര്‍ക്ക് ലഭിക്കുക 525,000 തൊഴിലവസരങ്ങള്‍

June 23, 2020 |
|
News

                  കടുത്ത തൊഴില്‍ നിയന്ത്രണവുമായി അമേരിക്ക; എച്ച്1ബി അടക്കമുള്ള വിസകള്‍ ഒരു വര്‍ഷത്തേക്കു നല്‍കില്ല; ഇന്ത്യാക്കാര്‍ക്ക് തിരിച്ചടി; അമേരിക്കക്കാര്‍ക്ക് ലഭിക്കുക 525,000 തൊഴിലവസരങ്ങള്‍

വാഷിങ്ടണ്‍: മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ വിവിധ ഉദ്യോഗങ്ങളില്‍ നിയമിക്കുന്നതിന് കടുത്ത നിയന്ത്രണവുമായി അമേരിക്ക. എച്ച് 1 ബി, എച്ച് 2 ബി, എല്‍ വിസകള്‍ ഒരു വര്‍ഷത്തേക്കു നല്‍കില്ല. വിദഗ്ധ തൊഴിലാളികളുടെയും ലാന്‍ഡ്‌സ്‌കേപിങ് പോലെ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിലേക്കുള്ള ഇടക്കാല തൊഴിലാളികളുടെയും നിയമനങ്ങളും ഇതോടെ നടക്കില്ല. ഒരു കമ്പനിയില്‍ നിന്നും മാനേജര്‍മാരെ ഉള്‍പ്പെടെ അമേരിക്കയിലേക്ക് സ്ഥലം മാറ്റാനുമാവില്ല.

ഐടി മേഖലയില്‍ അടക്കം ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ തീരുമാനം ദോഷകരമായി ബാധിക്കും. അഞ്ചേകാല്‍ ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഇതോടെ അമേരിക്കന്‍ പൗരന്മാര്‍ക്കു ലഭിക്കും. കോവിഡ് വ്യാപനം മൂലം തിരിച്ചടി നേരിട്ട സമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിസ നിയന്ത്രണമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് വിസ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി പ്രസിഡന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. നീക്കത്തിനെതിരെ വ്യാപാര, വ്യവസായ വൃത്തങ്ങളില്‍ നിന്ന് എതിര്‍പ്പുയരുന്നുണ്ട്.

കോവിഡ് ബാധ മൂലം തകര്‍ച്ചയുടെ വക്കിലെത്തിയ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് നടപടിയെന്നാണ് പ്രമുഖ ടെക് കമ്പനികളും യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സും അടക്കം പ്രതികരിച്ചത്. വിദഗ്ധ തൊഴിലാളികള്‍ക്കാണ് എച്ച് 1ബി വീസകള്‍ അനുവദിക്കുക. മാനേജര്‍മാരെയടക്കം അമേരിക്കയിലേക്കു സ്ഥലം മാറ്റാനാണ് എല്‍ വിസ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ധാരാളം പേര്‍ ഈ വിസയില്‍ ജോലി ചെയ്യുന്നുണ്ട്. ഇന്‍ഫോസിസും ടിസിഎസും പോലെ അമേരിക്കയില്‍ സാന്നിധ്യമുള്ള ഇന്ത്യന്‍ കമ്പനികള്‍ ഇതോടെ അവിടെ ഇപ്പോഴുള്ള ഒഴിവുകളില്‍ തദ്ദേശീയരെ നിയമിക്കേണ്ടിവരും.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പുതിയ കുടിയേറ്റക്കാര്‍ക്ക് 'ഗ്രീന്‍ കാര്‍ഡുകള്‍' നല്‍കുന്നതും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മരവിപ്പിച്ചു. എച്ച് -1 ബി വിസക്ക് പുറമേ എച്ച് -4 (എച്ച് -1 ബി വിസ ഉടമയുടെ പങ്കാളിയ്ക്ക്) വിസകളും ഈ വര്‍ഷം അവസാനം വരെ നിര്‍ത്തി വയ്ക്കുന്നതായി ട്രംപ് ഭരണകൂടം അറിയിച്ചു. എന്നാല്‍ ഈ വിസകളില്‍ ഇതിനകം യുഎസിലുള്ളവരെ ഈ റദ്ദാക്കല്‍ ബാധിക്കില്ല.

മിക്ക വിദേശ വിദ്യാര്‍ത്ഥികളും യുഎസില്‍ ബിരുദം നേടിയ ശേഷം യോഗ്യത നേടുന്ന ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗും (ഒപിടി) ബാധിക്കപ്പെടാതെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് മഹാമാരിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒഴിവാക്കലുകള്‍ ഉണ്ടെങ്കിലും എല്‍ 1 വിസകള്‍ക്കൊപ്പം ഡോക്ടര്‍മാരും ഗവേഷകരും വ്യാപകമായി ഉപയോഗിക്കുന്ന ജെ 1 വിസകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

പുതിയ നടപടികള്‍ താല്‍ക്കാലികമാണെന്നും (ഡിസംബര്‍ 31 വരെ) അമേരിക്കന്‍ തൊഴിലാളികള്‍ക്ക് 525,000 തൊഴിലവസരങ്ങള്‍ ഇക്കാലയളവില്‍ ഉറപ്പു വരുത്തമെന്നും അധികൃതര്‍ അറിയിച്ചു. നിലവിലെ ലോട്ടറി സമ്പ്രദായത്തിന് പകരമായി മെറിറ്റ് അധിഷ്ഠിത സംവിധാനം ഏര്‍പ്പെടുത്തുന്ന എച്ച്-ഐബി വിസ പരിഷ്‌കരണത്തിന് ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഏറ്റവും ഉയര്‍ന്ന വേതനം ലഭിക്കുന്നവര്‍ക്ക് ജോലി ലഭിക്കുമെന്നും അമേരിക്കയ്ക്ക് മികച്ച പ്രതിഭകളെ ലഭിക്കുമെന്നും ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അമേരിക്കന്‍ തൊഴിലാളികളുടെ വിപണിയില്‍ വിദേശ തൊഴിലാളികളുടെ സ്വാധീനം വളരെ കൂടുതലാണെന്നും പ്രത്യേകിച്ച് ഉയര്‍ന്ന തൊഴിലില്ലായ്മയുടെ നിലവിലെ അസാധാരണമായ അന്തരീക്ഷത്തിലാണ് അമേരിക്കയുടെ വിസ നിരോധനം. എന്നാല്‍ ഈ പ്രഖ്യാപനം 2020 ഡിസംബര്‍ 31 വരെ മാത്രമുള്ളതാണെന്നും ട്രംപ് ഭരണകൂടം അറിയിച്ചു. എച്ച് -1 ബി, എച്ച് -2 ബി, ജെ, എല്‍ നോണ്‍-ഇമിഗ്രന്റ് വിസ പ്രോഗ്രാമുകളിലൂടെ അധിക തൊഴിലാളികളില്‍ അമേരിക്കയിലെത്തുന്നത് കോവിഡ് -19 മൂലമുണ്ടായ അസാധാരണമായ പ്രതിസന്ധി അനുഭവിക്കുന്ന അമേരിക്കക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ക്ക് കാര്യമായ ഭീഷണി ഉയര്‍ത്തിയിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved