ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയിലെ വില്‍പ്പനയും നിര്‍മ്മാണവും അവസാനിപ്പിക്കുമ്പോള്‍ തൊഴില്‍ നഷ്ടമാകുന്നത് 2000 പേര്‍ക്ക്

September 26, 2020 |
|
News

                  ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയിലെ വില്‍പ്പനയും നിര്‍മ്മാണവും അവസാനിപ്പിക്കുമ്പോള്‍ തൊഴില്‍ നഷ്ടമാകുന്നത് 2000 പേര്‍ക്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ വില്‍പ്പനയും നിര്‍മ്മാണവും അവസാനിപ്പിക്കാന്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍ തീരുമാനിച്ചത് രണ്ടായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാക്കും. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേര്‍സ് അസോസിയേഷനാണ് ഇത് വ്യക്തമാക്കിയത്. ഇന്നലെയാണ് രാജ്യത്തെ ഉല്‍പ്പാദനവും വില്‍പ്പനയും നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചത്.

ആഡംബര ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സന്റെ തീരുമാനം നിലവിലെ ഡീലര്‍മാര്‍ക്ക് 130 കോടി രൂപയുടെ നഷ്ടമായിരിക്കും ഉണ്ടാക്കുകയെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. തങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി രാജ്യത്തെ ഡീലര്‍മാരെ അറിയിച്ചില്ലെന്നും അസോസിയേഷന്‍ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി കുറ്റപ്പെടുത്തി.

മൂന്ന് മുതല്‍ നാല് കോടി വരെയാണ് ഹാര്‍ലിയുടെ ഡീലര്‍ഷിപ്പിനായി ഡീലര്‍മാര്‍ മുടക്കിയത്. കമ്പനിക്ക് 35 ഡീലര്‍മാരാണ് ഉള്ളത്. 110 മുതല്‍ 130 കോടി വരെയാണ് നഷ്ടം സംഭവിക്കാന്‍ പോകുന്നത്. ഇതുവരെ നഷ്ടപരിഹാരത്തെ കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ലെന്നും വിങ്കേഷ് പറഞ്ഞു. ഓരോ ഡീലര്‍മാര്‍ക്കും ശരാശരി 50 ജീവനക്കാരുണ്ട്. ആകെ 1800 മുതല്‍ 2000 പേര്‍ക്ക് വരെ തൊഴില്‍ നഷ്ടമാകാനും ഇത് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന നാലാമത്തെ വാഹന ബ്രാന്റാണ് ഹാര്‍ലി. ജനറല്‍ മോട്ടോര്‍സ്, എംഎഎന്‍ ട്രക്‌സ്, യുഎം ലോഹിയ എന്നിവയാണ് നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചവ. ഫ്രാഞ്ചൈസി പ്രൊട്ടക്ഷന്‍ നിയമം ഉണ്ടായിരുന്നുവെങ്കില്‍ കമ്പനികള്‍ ഡീലര്‍മാരെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ട് പ്രവര്‍ത്തനം നിര്‍ത്തില്ലായിരുന്നുവെന്നും വിങ്കേഷ് പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved