ഇന്ത്യയുടെ വളര്‍ച്ചയില്‍ 6 ശതമാനം ഇടിവുണ്ടാകുമെന്ന് സിറ്റി ഗ്രൂപ്പ്

July 07, 2020 |
|
News

                  ഇന്ത്യയുടെ വളര്‍ച്ചയില്‍ 6 ശതമാനം ഇടിവുണ്ടാകുമെന്ന് സിറ്റി ഗ്രൂപ്പ്

കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ ആറ് ശതമാനത്തിന്റെ സങ്കോചമുണ്ടാകുമെന്ന നിരീക്ഷണവുമായി സിറ്റി ഗ്രൂപ്പ്. ഏപ്രില്‍- ജൂണ്‍ സാമ്പത്തിക പാദത്തില്‍ സമ്പദ്വ്യവസ്ഥ 21 ശതമാനം ഇടിഞ്ഞെന്ന പുതിയ കണക്കിന്റെ പിന്‍ബലത്തോടെയാണ് ബ്രോക്കറേജിന്റെ പുതിയ പുനരവലോകനം.

ഈ പാദത്തില്‍ നേരത്തെ കണക്കാക്കിയിരുന്നത് 16 ശതമാനം ജിഡിപി താഴ്ചയായിരുന്നു.2020-21 സാമ്പത്തിക വര്‍ഷം  ജിഡിപിയില്‍ 3.5 ശതമാനം ഇടിവുണ്ടാകുമെന്നാണ് ആഗോള ബ്രോക്കറേജ് നേരത്തെ പറഞ്ഞത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ബിസിനസ്സ് വികാരം വളരെ താഴ്ന്നു നില്‍ക്കുന്നതായും സിറ്റിഗ്രൂപ്പ് പറയുന്നു. മൂന്നാം പാദം മുതല്‍ സാമ്പത്തിക പ്രവര്‍ത്തനം കൊറോണ വൈറസിന് മുമ്പുള്ള നിലയിലേക്ക് മടങ്ങിയേക്കാം. എന്നിരുന്നാലും, സുസ്ഥിര വളര്‍ച്ചാ നിരക്ക് മടങ്ങി വരാന്‍ ഇനിയും സമയമെടുക്കും.

കൊറോണ വൈറസ് ലോക്ക്ഡൗണ്‍ മൂലമുണ്ടായ ആഗോള വളര്‍ച്ചാ മാന്ദ്യത്തിന് അനുസൃതമായി 2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി 4.5 ശതമാനം സങ്കോചിക്കുമെന്ന് ധനമന്ത്രാലയവും നിരീക്ഷിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ സര്‍ക്കാര്‍ കണക്കാക്കിയതിനേക്കാള്‍ 6.4 ശതമാനം താഴ്ത്തിയുള്ള കണക്കാണിത്.അതേസമയം, അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ജൂണ്‍ പ്രവചനമനുസരിച്ച്, 2020 ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 4.5 ശതമാനം ചുരുങ്ങും.മറ്റ് റേറ്റിംഗ് ഏജന്‍സികളും ഏകദേശം ഇതേ നിരക്കിലുള്ള സങ്കോചം പ്രവചിച്ചിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved