ഇന്ത്യയുടെ വിദേശ കടത്തില്‍ വര്‍ധനവ്; 2.84 ശതമാനം വര്‍ധിച്ച് 558.5 ബില്യണ്‍ ഡോളറിലെത്തി

July 01, 2020 |
|
News

                  ഇന്ത്യയുടെ വിദേശ കടത്തില്‍ വര്‍ധനവ്; 2.84 ശതമാനം വര്‍ധിച്ച് 558.5 ബില്യണ്‍ ഡോളറിലെത്തി

മുംബൈ: ഇന്ത്യയുടെ വിദേശ കടം 2.84 ശതമാനം വര്‍ധിച്ച് മാര്‍ച്ച് അവസാനത്തില്‍ 558.5 ബില്യണ്‍ ഡോളറിലെത്തി. 15.4 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 543.1 ബില്യണ്‍ ഡോളറായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

2020 മാര്‍ച്ച് അവസാനത്തോടെ 53.7 ശതമാനം വിഹിതമുള്ള യുഎസ് ഡോളര്‍ കടം ഇന്ത്യയുടെ വിദേശ കടത്തിന്റെ ഏറ്റവും വലിയ ഘടകമായി തുടരുകയാണ്. പിന്നാലെ ഇന്ത്യന്‍ രൂപ-31.9 ശതമാനം, യെന്‍-5.6 ശതമാനം, എസ്ഡിആര്‍-4.5 ശതമാനം, യൂറോ-3.5 ശതമാനം. അവലോകന കാലയളവില്‍ ഗവണ്‍മെന്റിന്റെ കുടിശ്ശിക 103.8 ബില്യണ്‍ ഡോളറില്‍ നിന്ന് 100.9 ബില്യണ്‍ ഡോളറായി കുറഞ്ഞു. അതേസമയം സര്‍ക്കാരിതര മേഖലയുടെ കടം 2020 മാര്‍ച്ച് അവസാനത്തോടെ 439.3 ബില്യണ്‍ ഡോളറില്‍ നിന്ന് 457.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

മൊത്തം ബാഹ്യ കടത്തില്‍ ധനകാര്യ ഇതര കോര്‍പ്പറേഷനുകളുടെ കുടിശ്ശികയുടെ വിഹിതം ഏറ്റവും ഉയര്‍ന്ന് 42 ശതമാനമായി. ഡെപ്പോസിറ്റ് എടുക്കുന്ന കോര്‍പ്പറേഷനുകള്‍ (സെന്‍ട്രല്‍ ബാങ്ക് ഒഴികെ) 28.3 ശതമാനം, സര്‍ക്കാര്‍ 18.1 ശതമാനം, മറ്റ് ധനകാര്യങ്ങള്‍ കോര്‍പ്പറേഷനുകള്‍ 7.5 ശതമാനം എന്നിങ്ങനെയാണ്. വാണിജ്യ വായ്പകള്‍ ബാഹ്യ കടത്തിന്റെ 39.4 ശതമാനമാണ്. അതേസമയം പ്രവാസി (എന്‍ആര്‍) നിക്ഷേപം 23.4 ശതമാനമാണ്. ഹ്രസ്വകാല വ്യാപാര ക്രെഡിറ്റ് 2020 മാര്‍ച്ച് അവസാനത്തോടെ ബാഹ്യ വായ്പയ്ക്ക് 18.2 ശതമാനം സംഭാവന നല്‍കി.

ദീര്‍ഘകാല കടം (ഒറിജിനല്‍ മെച്യൂരിറ്റി ഒരു വര്‍ഷത്തിന് മുകളില്‍) മാര്‍ച്ച് അവസാനത്തോടെ 451.7 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2020 മാര്‍ച്ച് അവസാനം വരെ 17 ബില്യണ്‍ ഡോളര്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. മൊത്തം ബാഹ്യ കടത്തിലെ ഹ്രസ്വകാല കടത്തിന്റെ വിഹിതം (ഒറിജിനല്‍ മെച്യൂരിറ്റി ഒരു വര്‍ഷം വരെ) 2020 മാര്‍ച്ച് അവസാനത്തോടെ 19.1 ശതമാനമായി കുറഞ്ഞു. 2019 മാര്‍ച്ച് അവസാനത്തോടെ ഇത് 20 ശതമാനമായിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved