സിഎന്‍ജി വേരിയന്റുകള്‍ കൂടുതലായി ഇറക്കാന്‍ മാരുതി സുസൂക്കി; ഡീസല്‍ വാഹനങ്ങളുടെയടക്കം നിര്‍മ്മാണം കുറയ്ക്കും; 10,000 സിഎന്‍ജി ഡിസ്ട്രിബ്യൂഷന്‍ ഔട്ട്‌ലെറ്റുകള്‍ നിര്‍മ്മിക്കുമെന്നും കമ്പനി

September 03, 2019 |
|
News

                  സിഎന്‍ജി വേരിയന്റുകള്‍ കൂടുതലായി ഇറക്കാന്‍ മാരുതി സുസൂക്കി; ഡീസല്‍ വാഹനങ്ങളുടെയടക്കം നിര്‍മ്മാണം കുറയ്ക്കും; 10,000 സിഎന്‍ജി ഡിസ്ട്രിബ്യൂഷന്‍ ഔട്ട്‌ലെറ്റുകള്‍ നിര്‍മ്മിക്കുമെന്നും കമ്പനി

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) വേരിയന്റില്‍ കാറുകള്‍ ഇറക്കാനുള്ള നീക്കത്തിലാണ്. ഓയില്‍ ഇറക്കുമതി മേഖലയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വാഹനങ്ങള്‍ മൂലമുള്ള മലിനീകരണം കുറയ്ക്കുന്നതിനും വേണ്ടിയാണ് കമ്പനിയുടെ നീക്കം. ഇതോടെ സിഎന്‍ജി, ഹൈബ്രിഡ് വാഹനങ്ങളുടെ വിപണി വര്‍ധിപ്പിക്കാനും ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം കുറയ്ക്കുന്നതിനുമുള്ള നീക്കമാണ് ഇപ്പോള്‍ കമ്പനി നടത്തുന്നത്. തങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിലുള്ള ചെറു കാറുകളാണ് സിഎന്‍ജിയായി മാറ്റുന്നതെന്ന് കമ്പനി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ അറിയിച്ചു. 

സിഎന്‍ജി എന്നത് മലിനീകരണമുണ്ടാക്കാത്ത ഇന്ധനമാണെന്ന് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന ഒന്നാണ്. ഗതാഗത മേഖലയില്‍ ഇത് അനുവദിച്ചിട്ടുള്ളതാണ്. തങ്ങള്‍ 10,000 സിഎന്‍ജി ഡിസ്ട്രിബ്യൂഷന്‍ ഔട്ട്‌ലെറ്റുകള്‍ നിര്‍മ്മിക്കുമെന്നും കമ്പനി വ്യക്തമാക്കി. എട്ട് മാരുതി സുസൂക്കി മോഡലുകള്‍ക്കാണ് സിഎന്‍ജി ഓപ്ഷന്‍ ഇപ്പോള്‍ ലഭിക്കുന്നത്. ആള്‍ട്ടോ കെ 10, വാഗണ്‍ ആര്‍, സെലറിയോ, ഡിസയര്‍ ടൂര്‍ എസ്, ഈക്കോ, സൂപ്പര്‍ കാരി മിനി ട്രക്ക് എന്നിവയിലാണ് കമ്പനി സിഎന്‍ജി സംവിധാനം ഒരുക്കുന്നത്. ഈ പോര്‍ട്ട്‌ഫോളിയോയില്‍ കമ്പനിയ്ക്ക് ആകെ 16 മോഡലുകളാണുള്ളത്. 

മാരുതി സുസൂക്കിയുടെ ആകെ വില്‍പനയില്‍ ഏഴ് ശതമാനവും സിഎന്‍ജി മോഡലുകളാണ്. മാത്രമല്ല രാജ്യത്ത് ഉപയോഗിക്കുന്ന മാരുതിയുടെ വാഹനങ്ങളില്‍ 30 ശതമാനവും സിഎന്‍ജിയിലാണ് ഓടുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം 31,000 സിഎന്‍ജി വാഹനങ്ങളാണ് മാരുതി സുസൂക്കി വെറും നാലു മാസത്തിനകം വിറ്റത്. ഡല്‍ഹി, മുംബൈ, ഗുജറാത്ത് എന്നീ സ്ഥലങ്ങളിലാണ് ഇപ്പോള്‍ സിഎന്‍ജി ഔട്ട്‌ലെറ്റുകളുള്ളത്. ഈ വര്‍ഷം സിഎന്‍ജി വാഹനങ്ങളുടെ ഉത്പാദനം 40 ശതമാനമായി കമ്പനി വര്‍ധിപ്പിച്ചിരുന്നു. അടുത്ത വര്‍ഷം ഇത് 50 ശതമാനമായി വര്‍ധിപ്പിക്കാനാണ് നീക്കം.

Related Articles

© 2024 Financial Views. All Rights Reserved