മൈക്രോസോഫ്റ്റല്ല, ഒറാക്കിള്‍ ടിക്ക് ടോക്കിനെ ഏറ്റെടുക്കും

September 14, 2020 |
|
News

                  മൈക്രോസോഫ്റ്റല്ല, ഒറാക്കിള്‍ ടിക്ക് ടോക്കിനെ ഏറ്റെടുക്കും

ജനപ്രിയ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക്ക് ടോക്കിനെ ഒറാക്കിളിന് വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ടിക് ടോക്കിനെ വാങ്ങാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമത്തെ കടത്തി വെട്ടിയാണ് കമ്പനി ഒറാക്കിളിനെ തിരഞ്ഞെടുത്തിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചാരവൃത്തിയെച്ചൊല്ലി യുഎസില്‍ ചൈനീസ് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷന്‍ നിരോധിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ടിക് ടോക്കിനെ ഏതെങ്കിലും അമേരിക്കന്‍ കമ്പനിയ്ക്ക് വില്‍ക്കാമെന്ന വാഗ്ദാനം ട്രംപ് നല്‍കിയത്. ടിക്ക് ടോക്ക് വാങ്ങാനുള്ള ശ്രമം ഉപേക്ഷിച്ചതായി മൈക്രോസോഫ്റ്റ് ഞായറാഴ്ച വ്യക്തമാക്കി.

എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് അഭിപ്രായം പറയാന്‍ ടിക് ടോക്ക് വിസമ്മതിച്ചു. സെപ്റ്റംബര്‍ 20 നകം ടിക് ടോക്കിനെ നിരോധിക്കുമെന്ന് ട്രംപ് ഭരണകൂടം ഭീഷണിപ്പെടുത്തുകയും ചൈനീസ് ഉടമസ്ഥാവകാശം മൂലം ദേശീയ-സുരക്ഷാ അപകടങ്ങള്‍ ആരോപിച്ച് യുഎസ് ബിസിനസ്സ് വില്‍ക്കാന്‍ ബൈറ്റ്ഡാന്‍സിന് ഉത്തരവിടുകയും ചെയ്തു. ടിക് ടോക്കിന്റെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് അധികൃതര്‍ക്ക് നല്‍കുന്നതായി യുഎസ് ആശങ്കപ്പെടുന്നു. ഇത് ദേശീയ-സുരക്ഷാ ഭീഷണിയാണെന്നും യുഎസ് വ്യക്തമാക്കി. എന്നാല്‍ ടിക് ടോക്ക് ഇക്കാര്യം നിഷേധിച്ചു.

നിര്‍ദ്ദിഷ്ട ഏറ്റെടുക്കല്‍ ടിക് ടോക്കിന്റെ യുഎസ് ബിസിനസിനെ മാത്രമാണോ ഉള്‍ക്കൊള്ളുന്നതെന്ന് വ്യക്തമല്ല, അങ്ങനെയാണെങ്കില്‍, ലോകമെമ്പാടും പ്രചാരത്തിലുള്ള ടിക് ടോക്കിന്റെ ബാക്കി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിന്ന് ഇത് എങ്ങനെ വിഭജിക്കപ്പെടും എന്നതും വ്യക്തമല്ല. ദേശീയ-സുരക്ഷാ കാരണങ്ങളാല്‍ ലയനം പഠിക്കുന്നതിനായി ട്രഷറി സെക്രട്ടറി അദ്ധ്യക്ഷനായ യുഎസ് വിദേശ നിക്ഷേപ സമിതി ഇടപാടുകള്‍ അവലോകനം ചെയ്യും. ഏറ്റെടുക്കല്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു 'മികച്ച കമ്പനി' എന്ന നിലയില്‍ ട്രംപ് ഇതിനകം ഒറാക്കിളിനെ പിന്തുണച്ചിട്ടുണ്ടെങ്കിലും പാനല്‍ ശുപാര്‍ശ ചെയ്യുന്ന ഇടപാട് പ്രസിഡന്റിന് അംഗീകരിക്കാനോ നിരസിക്കാനോ കഴിയും.

ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റിന് വില്‍ക്കില്ലെന്ന് ബൈറ്റ്ഡാന്‍ഡ് അറിയിച്ചതായി മൈക്രോസോഫ്ട് പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനൊപ്പം സുരക്ഷ, സ്വകാര്യത, ഓണ്‍ലൈന്‍ സുരക്ഷ, തെറ്റായ വിവരങ്ങള്‍ നേരിടല്‍ എന്നിവ പരിപാലിക്കുന്നതിനായി ഏറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നതിന് കാര്യമായ മാറ്റങ്ങള്‍ വരുത്തുമായിരുന്നുവെന്ന് കമ്പനി അറിയിച്ചു.

100 ദശലക്ഷം യുഎസ് ഉപയോക്താക്കളും ആഗോളതലത്തില്‍ 700 ദശലക്ഷം ഉപഭോക്താക്കളുമാണ് ടിക്ക് ടോക്കിനുള്ളത്. ചൈനീസ് ഉടമസ്ഥാവകാശം കാരണം ആപ്ലിക്കേഷന്‍ പല രാജ്യങ്ങളിലും ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയിലും വന്‍ ജനപ്രീതി നേടിയ ടിക് ടോക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലും നിരോധിച്ചു.

Related Articles

© 2024 Financial Views. All Rights Reserved