പിഎംസി ബാങ്ക് തട്ടിപ്പ്; മുന്‍ മാനേജിങ് ഡയറക്ടറും മലയാളിയുമായ ജോയ് തോമസ് അറസ്റ്റില്‍; നിഷ്‌ക്രിയ ആസ്തികള്‍ മറച്ചുവെക്കാന്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്

October 05, 2019 |
|
Banking

                  പിഎംസി ബാങ്ക് തട്ടിപ്പ്;  മുന്‍ മാനേജിങ് ഡയറക്ടറും മലയാളിയുമായ ജോയ് തോമസ് അറസ്റ്റില്‍; നിഷ്‌ക്രിയ ആസ്തികള്‍ മറച്ചുവെക്കാന്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്

മുംബൈ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മാനേജിങ് ഡയറക്ടറും മലയാളിയുമായ ജോയ് തോമസ് അറസ്റ്റില്‍. 6500 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പുകേസില്‍ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് അറസ്റ്റുചെയ്തത്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് നേരത്തേ ജോയ് തോമസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

പി.എം.സി. ബാങ്ക് വായ്പ നല്‍കിയ നിര്‍മ്മാണക്കമ്പനിയായ എച്ച്.ഡി.ഐ.എല്ലിന്റെ എക്സിക്യുട്ടീവ് ചെയര്‍മാന്‍ രാകേഷ് വാധാവന്റെയും മാനേജിങ് ഡയറക്ടര്‍ സാരംഗ് വാധാവന്റെയും പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനുപിന്നാലെയാണ് ജോയ് തോമസിന്റെ അറസ്റ്റ്. പി.എം.സി. ബാങ്ക് വായ്പയുടെ 75 ശതമാനവും എച്ച്.ഡി.ഐ.എല്ലിനാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ജോയ് തോമസ് തന്നെ റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. തിരിച്ചടവുമുടങ്ങി വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയായെങ്കിലും 21,049 വ്യാജ അക്കൗണ്ടുകളുണ്ടാക്കി 2008 മുതല്‍ ഇക്കാര്യം ബാങ്ക് ഓഡിറ്റര്‍മാരുടെയും ആര്‍.ബി.ഐ.യുടെയും മുന്നില്‍നിന്ന് മറച്ചുവെക്കുകയായിരുന്നു.

എച്ച്.ഡി.ഐ.എല്ലിന് നല്‍കിയ 4335 കോടി രൂപയുടെ വായ്പ മൂന്നുവര്‍ഷമായി തിരിച്ചടവ് മുടങ്ങിയിട്ടും നിഷ്‌ക്രിയ ആസ്തിയാക്കി മാറ്റാതിരുന്നതാണ് ആര്‍.ബി.ഐയുടെ നടപടികളിലേക്ക് നീങ്ങിയത്. കോര്‍ ബാങ്കിങ് സംവിധാനത്തില്‍ ഉള്‍പ്പെടുത്താത്ത 21,049 വ്യാജ അക്കൗണ്ടുകള്‍ വഴി ഈ വായ്പയുടെ വിവരങ്ങള്‍ ബാങ്ക് ഓഡിറ്റര്‍മാരില്‍നിന്ന് മറച്ചുവെച്ചു. കമ്പനിയുടെ 3500 കോടി രൂപ വിലവരുന്ന ആസ്തികള്‍ മരവിപ്പിച്ചിട്ടുമുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved