അഞ്ചു വര്‍ഷത്തിനിടെ പ്രതിരോധ രംഗത്തുണ്ടായത് 1664 കോടിയുടെ വിദേശ നിക്ഷേപം; 2018-19ല്‍ കയറ്റുമതി വഴി 10,745 കോടി വരുമാനം; നിക്ഷേപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് രാജ്‌നാഥ് സിങിന്റെ വാക്ക്

August 12, 2019 |
|
News

                  അഞ്ചു വര്‍ഷത്തിനിടെ പ്രതിരോധ രംഗത്തുണ്ടായത് 1664 കോടിയുടെ വിദേശ നിക്ഷേപം; 2018-19ല്‍ കയറ്റുമതി വഴി 10,745 കോടി വരുമാനം; നിക്ഷേപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് രാജ്‌നാഥ് സിങിന്റെ വാക്ക്

ഡല്‍ഹി: മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് കയറ്റുമതിയ്ക്ക് പുറമേ ആഭ്യന്തര വിപണിയില്‍ സംഭാവന നല്‍കുന്നതിന് വലിയ അവസരങ്ങളാണ് ഒരുക്കുക എന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മേഖലയിലെ 50 കമ്പനി സിഇഒമാരുമായും വിദേശ കമ്പനികളുടെ പ്രതിനിധികളുമായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച്ച നടത്തി. സ്വകാര്യ കമ്പനികള്‍ പ്രതിരോധ രംഗത്ത് നടത്തുന്ന നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്ക് ആശങ്കയുണ്ടായിരുന്നു.

ഇത് നീക്കുന്നതന് വേണ്ടിയാണ് മന്ത്രിയും കമ്പനി പ്രതിനിധികളുമായും ചര്‍ച്ച നടത്തിയത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക്ക്ഹീഡ് മാര്‍ട്ടിന്‍, ബോയിങ്, ടാറ്റാ, ഭാരത് ഫോര്‍ജ്, ബെല്‍, ജിആര്‍എസ്ഇ, സൈന്റ് എന്നീ കമ്പനികളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.  പ്രതിരോധ രംഗത്ത് മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന നീക്കങ്ങളുടെ ഭാഗമായുള്ള വട്ടമേശ സമ്മേളനത്തിലാണ് കമ്പനികളുടെ ആശങ്കകളും പ്രതിരോധ മന്ത്രി കേട്ടത്.

ലൈസന്‍സ് ലഭിക്കുന്നത് വേഗത്തിലാക്കാനും കയറ്റുമതി കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യക്ഷ വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുമാണ് ഇപ്പോള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രതിരോധ രംഗത്തും എയ്‌റോ സ്‌പേയ്‌സ് രംഗത്തും കൂടി 1664 കോടി രൂപയുടെ വിദേശ നിക്ഷേപമാണുണ്ടായത്. 2018-19 വര്‍ഷത്തില്‍ പ്രതിരോധ രംഗത്തെ കയറ്റുമതി വരുമാനം 10,745 കോടിയായി ഉയര്‍ന്നു. 2017-18ല്‍ ഇത് 4682 കോടി രൂപയായിരുന്നു.

മാത്രമല്ല പ്രതിരോധ രംഗത്ത് പുത്തന്‍ സാങ്കേതിക വിദ്യകള്‍ ആരംഭിക്കുന്നതിനായി കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്റെ നടപടികളെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിമര്‍ശിച്ചിരുന്നു. ഇന്ത്യക്കുള്ളത് പോലൊരു അയല്‍രാജ്യത്തെ മറ്റാര്‍ക്കും നല്‍ക്കരുതെന്ന് താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നതായി രാജ്നാഥ് സിങ് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതില്‍ പ്രതിഷേധമായി ഇന്ത്യയുടെ നയതന്ത്ര-വ്യാപാര ബന്ധം പാകിസ്ഥാന്‍ വിച്ഛേദിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

നല്ല സുഹൃത്തുക്കളെ തെരഞ്ഞെടുക്കാന്‍ നമുക്ക് സാധിക്കും. എന്നാല്‍ നല്ല അയല്‍ക്കാരനെ തെരഞ്ഞെടുക്കാന്‍ സാധിക്കുകയില്ല. നമുക്കുള്ളതു പോലെ ഒരു അയല്‍ക്കാരനെ മറ്റൊരാള്‍ക്കും നല്‍കരുതെന്ന് ദൈവത്തോട് താന്‍ പ്രാര്‍ഥിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. 

Related Articles

© 2024 Financial Views. All Rights Reserved