ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായിരിക്കുന്ന ലോക്ക്ഡൗണ്‍ ഇന്ത്യയിലെ വാഹനവിപണിയെ അക്ഷരാര്‍ഥത്തില്‍ തളര്‍ത്തിയിരിക്കുകയാണ്. പ്ലാന്റുകള്‍, ഡീലര്‍ഷര്‍ഷിപ്പുകള്‍, സര്‍വീസ് സ്റ്റേഷനുകള്‍ എന്നിവയെല്ലാം അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് സര്‍വീസിനും വാറണ്ടിക്കും രണ്ടുമാസത്തെ സാവകാശം നല്‍കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.
മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ സര്‍വീസ് നഷ്ടപ്പെടുന്ന വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ സൗജന്യ സര്‍വീസ് ഒരുക്കും. അതുപോലെ ഈ സമയത്ത് വാറണ്ടി അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ വാറണ്ടി നീട്ടി നല്‍കുകയും, വാറണ്ടി പുതുക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചിരിക്കുന്നത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഈ മാസം പുറത്തിറങ്ങാനിരുന്ന പുതിയ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350-യുടെ വരവും കമ്പനി നീട്ടിവെച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ഈ മോഡല്‍ തണ്ടര്‍ബേഡ് 350-യുടെ പകരക്കാരനായിരിക്കുമെന്നാണ് സൂചനകള്‍. ബിഎസ്-6 എന്‍ജിനും പുതിയ ഡിസൈനുമാണ് ഇതിലെ ഹൈലൈറ്റ്.
ഇന്ത്യയില്‍ അനുവദിച്ചിരുന്ന സമയപരിധിക്കുള്ളില്‍ ബിഎസ്-4 വാഹനങ്ങള്‍ വിറ്റുതീര്‍ന്ന ഏക ഇരുചക്ര വാഹന നിര്‍മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡിന്റെ ഭൂരിഭാഗം മോഡലുകളും ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറിയിട്ടുണ്ട്. നിരത്തൊഴിയുന്ന 500 സിസി ബുള്ളറ്റും പകരക്കാരന്‍ ഒരുങ്ങുന്ന തണ്ടര്‍ബേഡ് 350-യിലുമാണ് ബിഎസ്-6 എന്‍ജിന്‍ നല്‍കാത്തത്.
ഇന്ത്യയിലെ എല്ലാ വാഹനനിര്‍മാതാക്കളും വാഹനങ്ങളുടെ സര്‍വീസിന് കൂടുതല്‍ സമയം അനുവദിക്കുകയും വാറണ്ടി നീട്ടിനല്‍കുകയും ചെയ്തിട്ടുണ്ട്. ഇരുചക്ര വാഹനനിര്‍മാതാക്കളായ യമഹ, ഹീറോ, ഹോണ്ട, ടിവിഎസ്, ബജാജ്, കെടിഎം തുടങ്ങിയ കമ്പനികളും രണ്ട് മാസത്തേയ്ക്കാണ് സര്‍വീസും വാറണ്ടിയും നീട്ടി നല്‍കിയിട്ടുള്ളത്.