സൗദിയുടെ എണ്ണ ഉത്പ്പാദനത്തിലും കയറ്റുമതിയിലും ഭീമമായ ഇടിവ്; ചതിച്ചത് കൊറോണയും ഹൂതികളുടെ ആക്രമണവും; ഗള്‍ഫ് സമ്പദ് വ്യവസ്ഥ നേരിടുന്നത് വലിയ വെല്ലുവിളി; ആഗോള സാമ്പത്തിക വ്യവസ്ഥ മാന്ദ്യത്തിലേക്കോ?

February 19, 2020 |
|
News

                  സൗദിയുടെ എണ്ണ ഉത്പ്പാദനത്തിലും കയറ്റുമതിയിലും ഭീമമായ ഇടിവ്; ചതിച്ചത് കൊറോണയും ഹൂതികളുടെ ആക്രമണവും; ഗള്‍ഫ് സമ്പദ് വ്യവസ്ഥ നേരിടുന്നത് വലിയ വെല്ലുവിളി; ആഗോള സാമ്പത്തിക വ്യവസ്ഥ മാന്ദ്യത്തിലേക്കോ?

സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തി. 2019 ലെ കണക്കുകള്‍ അനുസരിച്ച് 10.75 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ജോയിന്റ് ഓര്‍ഗനൈസേഷന്‍സ് ഡേറ്റ ഇനിഷ്യേറ്റീവ് പുറത്തുവിട്ട വിവരങ്ങള്‍ പറയുന്നു. 

2019 ലെ ശരാശരി എണ്ണ കയറ്റുമതി പ്രതിദിനം 8.339 മില്യണ്‍ ബാരല്‍ ആണ്. 2018 ല്‍ പ്രതിദിനം 9.344 മില്യണ്‍ ബാരല്‍ ഉണ്ടായിരുന്ന കയറ്റുമതി ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 114 രാജ്യങ്ങളില്‍ നിന്നായി ശേഖരിച്ച വിവരങ്ങള്‍ പ്രകാരം ഡിസംബറില്‍ സൗദി അറേബ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി മാറ്റമില്ലാതെ പ്രതിദിനം 7.37 മില്യണ്‍ ബാരല്‍ ആയിത്തുടര്‍ന്നു. 2019 വര്‍ഷത്തില്‍ ഒരു മാസത്തിലും സൗദിയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി പ്രതിദിനം 7.4 മില്യണ്‍ ബാരലില്‍ കൂടിയിട്ടില്ല.

സൗദിയുടെ എണ്ണ കയറ്റുമതിയില്‍ ഇടിവ് വന്നതെങ്ങനെ?

2019 സെപ്തംബറില്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തില്‍ തീപിടിത്തമുണ്ടായതോടെ സൗദിയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോ എണ്ണ ഉത്പാദനം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ദിവസേന 50 ലക്ഷം ബാരല്‍ എണ്ണ പമ്പു ചെയ്യാന്‍ ശേഷിയുള്ള 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ്‌ലൈനിനു നേരെയായിരുന്നു ആക്രമണം. ഇതിലൂടെയുള്ള എണ്ണ പംമ്പിങ് താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ദിവസേന ഏഴു ദശലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. അപകടത്തോടെ ഇത് അഞ്ചു ദശലക്ഷം ബാരലായി കുറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് സൗദിയുടെ എണ്ണ ഉത്പാദനം പകുതിയോളം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചതുമാണ്. അരാംകോയുടെ അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള എണ്ണ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നതും എണ്ണ ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

സെപ്തംബറില്‍ സൗദിയിലെ എണ്ണ ഉത്പാദന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് 22 മാസങ്ങളിലെ ഏറ്റവും കുറഞ്ഞ ക്രൂഡ് ഓയില്‍ കയറ്റുമതി പ്രതിദിനം 6.67 മില്യണ്‍ ബാരല്‍ ആയി മാറിയിരുന്നു. ഇന്ത്യന്‍ ഓഹരി വിപണി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2014-2018 കാലഘട്ടങ്ങളേക്കാള്‍ കുറഞ്ഞ അളവിലാണ് യുഎസിലേക്ക് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തിട്ടുള്ളത്.

സൗദി അറേബ്യയും മറ്റ് എണ്ണ ഉത്പാദന പശ്ചിമേഷ്യന്‍ രാജ്യങ്ങളും 2020 ല്‍ കടുത്ത മാന്ദ്യത്തെ നേരിടാന്‍ തയാറായിരിക്കുകയാണ്. ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസിനെ തുടര്‍ന്നുണ്ടായ യാത്രാവിലക്കുകളും മറ്റ് പ്രതിസന്ധികളും എണ്ണ വിപണിയെ വല്ലാതെ ബാധിക്കുന്നവയാണ്. ചൈനയിലെ വ്യവസായങ്ങളില്‍ വന്നിട്ടുള്ള മാന്ദ്യം എണ്ണയുടെ ഇറക്കുമതിയേയും കാര്യമായി ബാധിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്ചിലെ ആഗോള ചരക്ക് ഗവേഷണ വിഭാഗം മേധാവി ജെഫ് ക്യൂരി പറഞ്ഞു. ഏഷ്യയില്‍ എണ്ണയുടെ വില കുറച്ചുകൊണ്ടാണ് ഈ മാന്ദ്യത്തോട് സൗദി പ്രതികരിച്ചത്. മാന്ദ്യത്തെത്തുടര്‍ന്ന് രണ്ടാം പാദത്തിലെ ഉത്പാദനം വെട്ടിക്കുറക്കണമെന്ന സമ്മര്‍ദ്ദത്തിലാണ് സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക്. എന്നാല്‍ ഇടപാടിലെ പ്രധാന പങ്കാളിയായ റഷ്യ ഈ തീരുമാനത്തെ പിന്തുണയ്ക്കുമോ എന്ന ഔദ്യോഗിക പ്രതികരണം ഇതുവരെയും റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. 

ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ? 

സൗദിയിലെ എണ്ണ ഉത്പാദനത്തിലെ പ്രതിസന്ധി ഇന്ത്യയിലും വില കുത്തനെ ഉയര്‍ന്നേക്കും. ഇറാനെതിരായ അമേരിക്കന്‍ നീക്കം ശക്തമാക്കിയതു മുതല്‍ എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ഭൂരിഭാഗവും ആശ്രയിക്കുന്നത് സൗദി അറേബ്യയെയാണ്. ഡോളറിന് എതിരെ രൂപ പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെടുന്നതും സാമ്പത്തിക മാന്ദ്യം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ എണ്ണവില റെക്കോര്‍ഡ് മറികടക്കാനാണ് സാധ്യത.

അഞ്ചുമുതല്‍ പത്തു ഡോളര്‍ വരെ വില ഉയരുമെന്നാണ് ആഗോള സാമ്പത്തിക മാധ്യമങ്ങളും വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നത്. ചൈന ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളാണ് സൗദിയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. അതേസമയം, കരുതല്‍ എണ്ണശേഖരം ഉപയോഗിച്ച് വിതരണക്കുറവ് നികത്താന്‍ ശ്രമം നടക്കുന്നുണ്ട്. മതിയായ എണ്ണ വിതരണത്തിന് യുഎസും സമ്മതിച്ചിട്ടുണ്ട്. പ്രതിദിനം പത്തുലക്ഷം ബാരല്‍ വരെയാണ് ആഗോള വിപണയിലേക്ക് സൗദി എണ്ണ വിതരണം ചെയ്യുന്നത്. എന്നാല്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ എണ്ണ വില കുറച്ചിട്ടുള്ളത് ആശ്വാസകരമാണ്. സൗദിയുടെ എണ്ണ ഉത്പ്പാദനത്തില്‍ കുറവ് വരുന്നത് ഇന്ത്യയെ മാത്രമല്ല ലോകത്തെ ഒന്നാകെ  സമ്മര്‍ദ്ദത്തിലാക്കും. മാത്രമല്ല എണ്ണ വില  ഉയരുകയും, എണ്ണയുടെ ആവശ്യകത വര്‍ധിക്കുകയും, സ്റ്റോക്കില്‍ സമ്മര്‍ദ്ദങ്ങള്‍ രൂപപ്പെടുകയും ചെയ്യും. അങ്ങനെ വന്നാല്‍ ലോകം ഏറ്റവും വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കുക.

Related Articles

© 2024 Financial Views. All Rights Reserved