റിയാദ്: സൗദി അറേബ്യയുടെ രണ്ട് ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം യുഎഇയിലെ ഫുജെയ്‌റ തീരത്തുണ്ടായ ആക്രമണത്തിലാണ് സൗദി അറേബ്യയുടെ രണ്ട് എണ്ണ കപ്പലുകള്‍ക്ക് നേരെ ആക്രമുണ്ടായത്. സൗദി ഇന്ധനകാര്യ മന്ത്രി ഖാലിദ് അല്‍ ഫാലിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണം മൂലം സൗദിയുടെ ടാങ്കറുകള്‍ക്ക് ഭീമമായ നഷ്ടം സംഭവിച്ചതായി സൗദി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഏതൊക്കെ രാജ്യങ്ങളുടെ എണ്ണ കപ്പലുകള്‍ക്ക് നേരെയാണ് അക്രമണം ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. ആക്രമണത്തെ പറ്റി യുഎഇ നേരത്തെ തന്നെ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കയിലേക്ക് എണ്ണയുമായി പോകുന്ന കപ്പലുകള്‍ ആക്രമണത്തില്‍പ്പെട്ടെന്നും യുഎഇ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎഇയുടെ ഏറ്റവും വലിയ സാമ്പത്തിക മേഖലയാണ് ഫുജെയ്‌റ. ഫുജെയ്‌റ എമിറേറ്റ്‌സ് സമുദ്ര തീരത്ത് നിന്ന് നീങ്ങുന്ന കപ്പലുകള്‍ക്ക് നേരെയാണ് ആക്രമുണ്ടായതെന്നാണ് സൗദി അടക്കമുള്ളവര്‍ പറയുന്നത്. ക്രൂഡ് ഓയില്‍ സംഭരിക്കാന്‍ സൗദിയിലേക്ക് പോകുന്ന കപ്പലുകള്‍ക്ക് നേരെയാണ് ആക്രമുണ്ടായതെന്നും, അപകടത്തില്‍ കപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെന്നും സൗദി വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണത്തില്‍ ആര്‍ക്കും ജീവന്‍ നഷ്ടമായില്ലെന്നും സൗദി വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
അതേസമയം ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ ആരോപിക്കുന്നത്. ഇറാന്റെ എണ്ണ ഇറക്കുമതിക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുുത്തിയ ഉപരോധം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. അമേരിക്ക-ഇറാന്‍ തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഫുജെയ്‌റ സമുദ്ര തീരത്ത് നിന്ന് നീങ്ങുന്ന കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പശ്ചിമേഷ്യയിലെ ചരക്ക് നീക്കത്തെയും, എണ്ണ വ്യാപാരത്തെയും ഇല്ലാതാക്കാന്‍ ഇറാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് അമേരിക്ക നേരത്തെ പറഞ്ഞിരുന്നു. ഇറാന്റെ എണ്ണ ഇറക്കമുതി പൂജ്യമാക്കി മാറ്റാനുള്ള അമേരിക്കന്‍ ശ്രമത്തിന് നേരെയാണ് ഇറാന്‍ ഇപ്പോള്‍ തിരിച്ചടിക്കുന്നതെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.