ടിക് ടോക്കും ട്വിറ്ററും ലയിക്കുന്നതായി റിപ്പോര്‍ട്ട്; മൈക്രോസോഫ്റ്റ് പുറത്താകുമോ?

August 10, 2020 |
|
News

                  ടിക് ടോക്കും ട്വിറ്ററും ലയിക്കുന്നതായി റിപ്പോര്‍ട്ട്; മൈക്രോസോഫ്റ്റ് പുറത്താകുമോ?

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ദേശീയ സുരക്ഷാ ഭീഷണി പ്രഖ്യാപിച്ച ചൈനീസ് ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കുമായി ട്വിറ്റര്‍ ഇന്‍കോര്‍പ്പറേഷന്‍ ലയിക്കാന്‍ ഒരുങ്ങുന്നതായി ഡോവ് ജോണ്‍സ് റിപ്പോര്‍ട്ട്. ഇരു കമ്പനികളും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. എന്നാല്‍ ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന കരാറില്‍ ട്വിറ്റര്‍ ഒപ്പിടുമോ എന്ന കാര്യം വ്യക്തമല്ല. കാരണം മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ പോലുള്ള വമ്പന്മാര്‍ ടിക് ടോക്കിനെ വാങ്ങാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ട്വിറ്റര്‍ പോലുള്ള കമ്പനിയ്ക്ക് ടിക് ടോക്കിനെ എളുപ്പത്തില്‍ വാങ്ങാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്.

ടിക് ടോക്കിന്റെ ഉടമയായ ബീജിംഗ് ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സ് ലിമിറ്റഡുമായി മൈക്രോസോഫ്റ്റ് ആഴ്ചകളായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ടിക് ടോക്കുമായുള്ള സാധ്യമായ ഏതൊരു ഇടപാടിനും മൈക്രോസോഫ്ട് തന്നെയായിരിക്കും മുന്‍നിരക്കാരനായി കണക്കാക്കപ്പെടുക. ഇക്കാര്യം സംബന്ധിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നടെല്ല പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഒരാഴ്ച മുമ്പ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

മാര്‍ക്കറ്റ് കിംവദന്തികളെകുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ഡോവ് ജോണ്‍സിന്റെ റിപ്പോര്‍ട്ടിന് മറുപടിയായി ടിക്ക് ടോക്ക് വക്താവ് പറഞ്ഞു. ട്വിറ്ററിന്റെ വിപണി മൂല്യം ഏകദേശം 29 ബില്ല്യണ്‍ ആണ്, ഇത് മൈക്രോസോഫ്റ്റിനേക്കാള്‍ 1.6 ട്രില്യണ്‍ ഡോളര്‍ കുറവാണ്. ടിക് ടോക്ക് വാങ്ങുകയാണെങ്കില്‍ ട്വിറ്ററിന് മറ്റ് നിക്ഷേപകരുടെ സഹായം ആവശ്യമായിരിക്കുമെന്നും ഡോവ് ജോണ്‍സ് പറഞ്ഞു. സ്വകാര്യ ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേക്ക് പോലുള്ളവര്‍ ട്വിറ്ററിന്റെ നിലവിലെ നിക്ഷേപകരാണ്.

ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജാക്ക് ഡോര്‍സി മുമ്പ് ഷോര്‍ട്ട് വീഡിയോയില്‍ ഒരു ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു. ചെലവ് ചുരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, വൈന്‍ ആപ്ലിക്കേഷന്‍ സ്വന്തമാക്കി നാല് വര്‍ഷത്തിന് ശേഷം 2016 ല്‍ ട്വിറ്റര്‍ അടച്ചു. ട്വിറ്ററും ഫെയ്സ്ബുക്ക് ഇന്‍കോര്‍പ്പറേഷനും തന്നെ അന്യായമായി സെന്‍സര്‍ ചെയ്യുന്നുവെന്ന് പറഞ്ഞ പ്രസിഡന്റ് ട്രംപ് അടുത്തിടെ കമ്പനിയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

കൊറോണ വൈറസ് തെറ്റായ വിവരങ്ങള്‍ സംബന്ധിച്ച നയങ്ങള്‍ ലംഘിച്ചതിന് ട്രംപുമായി ലിങ്കുചെയ്ത അക്കൗണ്ടുകള്‍ പങ്കിട്ട വീഡിയോ ട്വിറ്ററും ഫേസ്ബുക്കും തടഞ്ഞിരുന്നു. വീഡിയോ ഷെയറിംഗ് സേവനം യുഎസില്‍ നിന്ന് നിരോധിച്ച പ്രസിഡന്റ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഉടന്‍ തന്നെ ഫെഡറല്‍ കേസ് ഫയല്‍ ചെയ്യാന്‍ ടിക് ടോക്ക് പദ്ധതിയിടുന്നതായുമാണ് വിവരം.

Related Articles

© 2024 Financial Views. All Rights Reserved