വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയത് വെറും ട്രെയ്‌ലര്‍! രണ്ട് പുഴുങ്ങിയ മുട്ടയ്ക്കും ഡബിള്‍ ഓംലറ്റിനും ബില്ലില്‍ 3400 രൂപ; രാഹുല്‍ ബോസിന് പിന്നാലെ സമൂഹ മാധ്യമത്തെ പിടിച്ചു കുലുക്കുന്ന ട്വീറ്റുമായി എഴുത്തുകാരന്‍ കാര്‍ത്തിക്ക് ധര്‍

August 12, 2019 |
|
News

                  വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയത് വെറും ട്രെയ്‌ലര്‍! രണ്ട് പുഴുങ്ങിയ മുട്ടയ്ക്കും ഡബിള്‍ ഓംലറ്റിനും ബില്ലില്‍ 3400 രൂപ; രാഹുല്‍ ബോസിന് പിന്നാലെ സമൂഹ മാധ്യമത്തെ പിടിച്ചു കുലുക്കുന്ന ട്വീറ്റുമായി എഴുത്തുകാരന്‍ കാര്‍ത്തിക്ക് ധര്‍

മുംബൈ: രണ്ട് വാഴപ്പഴം വാങ്ങിയതിന് 442 രൂപ ബില്‍ ഈടക്കിയെന്ന് ബോളിവുഡ് താരം രാഹുല്‍ ബോസിന്റെ ട്വീറ്റ് നാം ഏതാനും ആഴ്ച്ച മുന്‍പ് കണ്ടിരുന്നു. അമിത ബില്‍ ഈടാക്കുന്ന ഫൈവ് സ്റ്റാര്‍ കൊള്ളയ്‌ക്കെതിരെ സോഷ്യല്‍ മീഡിയായില്‍ വന്‍ പ്രതിഷേധം നടക്കുന്ന വേളയിലാണ് മറ്റൊരു 'ട്വീറ്റ് ബില്‍' കൂടി ഏവരേയും ഞെട്ടിക്കുന്നത്. 3400 രൂപയാണ് രണ്ട് ഓംലെറ്റിനും മുട്ട പുഴുങ്ങിയതിന് ഈടാക്കിയത്.

എഴുത്തുകാരനായ കാര്‍ത്തിക്ക് ധറിന്റെ ട്വീറ്റാണ് പുത്തന്‍ പകല്‍കൊള്ള വെളിച്ചത്ത് കൊണ്ടു വന്നത്.  ഫോര്‍ സീസണ്‍സ് എന്ന ആഡംബര ഹോട്ടലാണ് ഇത്രയധികം തുക വരുന്ന ബില്ലടിച്ചത്.  ആകെ 6938 രൂപയുടെ ബില്ലാണ് കാര്‍ത്തിക്ക് ധറിന് വന്നത്. ചണ്ഡീഗഡിലെ ജെ ഡബ്യൂ മാരിയറ്റ് ഹോട്ടലിലാണ് നടന്‍ രാഹുല്‍ ബോസിന് ജിഎസ്ടി അടക്കം 442 രൂപ അടയ്ക്കേണ്ടി വന്നത്. താരം ഇക്കാര്യം ട്വീറ്റിലൂടെ വെളിപ്പെടുത്തുകയും സംഗതി വിവാദമാകുകയും ചെയ്തതോടെ ചണ്ഡീഗഢിലെ എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ വകുപ്പ് ജെ.ഡബ്ല്യൂ മാരിയറ്റ് ഹോട്ടലിന് 25,000 രൂപ പിഴ ചുമത്തിയിരുന്നു.

പക്ഷേ കാര്‍ത്തിക്ക് ധറിന് കോഴിമുട്ടയ്ക്ക് 1700 രൂപ ഈടാക്കിയെന്ന പുതിയ പരാതിയില്‍ ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ട്വിറ്ററില്‍ രൂക്ഷമായ വിമര്‍ശനത്തോടൊപ്പം പരിഹാസ വര്‍ഷവും ബില്ലിനെതിരെ വരുന്നുണ്ട്. ഒട്ടേറെ സ്വത്തുള്ള കുടുംബത്തിലെ കോഴിയിട്ട മുട്ടയാണോ ഇതെന്നും ചോദ്യമുയര്‍ന്നിരുന്നു. സ്വര്‍ണം വിരിയുന്ന മുട്ടയാണോ ഇതെന്നും ട്വിറ്ററില്‍ ചോദ്യമുയരുന്നുണ്ട്. വാഴപ്പഴത്തിന് വന്‍ തുക ഈടാക്കിയ ജെ.ഡബ്ല്യൂ മാരിയറ്റിന്റെ നടപടിയെ ന്യായീകരിച്ച് ഹോട്ടല്‍ ഉടമകളുടെ സംഘടന രംഗത്തെത്തിയിരുന്നു.

കടകളില്‍നിന്ന് വിപണി വിലയ്ക്ക് ഏത്തപ്പഴം വാങ്ങുന്നതുപോലെ ആഡംബര ഹോട്ടലില്‍നിന്ന് വാങ്ങാന്‍ കഴിയുമെന്ന് കരുതേണ്ടെന്ന് അവര്‍ വിശദീകരിച്ചിരുന്നു.എന്നാല്‍ മികച്ച സേവനം, വിലയേറിയ പ്ലേറ്റുകള്‍, ഗുണനിലവാരം ഉറപ്പാക്കിയ പഴങ്ങള്‍, ഹോട്ടലിലെ ആഡംബര സൗകര്യങ്ങള്‍ എന്നിവയുടെയെല്ലാം തുക ഈടാക്കേണ്ടി വരുമെന്നാണ് ഹോട്ടല്‍ ഉടമകളുടെ വിശദീകരണം. വഴിയരികില്‍ പത്ത് രൂപയ്ക്ക് കാപ്പികിട്ടുമെങ്കിലും ആഡംബര ഹോട്ടലിന് കാപ്പിക്ക് 250 രൂപയോളം ഈടാക്കേണ്ടി വരുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved