ഓഹരി വില പെരുപ്പിച്ച് കാണിക്കല്‍; കമ്പനിക്കകത്തെ തര്‍ക്കവും അടിപിടിയും; ആരോപണങ്ങള്‍ കൊണ്ടെത്തിച്ചത് ബി ആര്‍ ഷെട്ടിയുടെ രാജിയില്‍; 200 ലേറെ ആശുപത്രികളുള്ള ആരോഗ്യ പരിപാലന ശൃംഖലയുടെ മേധാവി പടിയിറങ്ങുമ്പോള്‍ ആശുപത്രികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണി; മഡ്ഡി വാട്ടേഴ്‌സ് അഴിച്ചുവിട്ട ആരോപണങ്ങള്‍ക്ക് ഇത്രയേറെ മൂര്‍ച്ചയോ?

February 18, 2020 |
|
News

                  ഓഹരി വില പെരുപ്പിച്ച് കാണിക്കല്‍;  കമ്പനിക്കകത്തെ തര്‍ക്കവും അടിപിടിയും;  ആരോപണങ്ങള്‍ കൊണ്ടെത്തിച്ചത്  ബി ആര്‍ ഷെട്ടിയുടെ രാജിയില്‍;   200 ലേറെ ആശുപത്രികളുള്ള ആരോഗ്യ പരിപാലന ശൃംഖലയുടെ മേധാവി പടിയിറങ്ങുമ്പോള്‍ ആശുപത്രികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണി;   മഡ്ഡി വാട്ടേഴ്‌സ് അഴിച്ചുവിട്ട ആരോപണങ്ങള്‍ക്ക് ഇത്രയേറെ മൂര്‍ച്ചയോ?

ന്യൂ ഡല്‍ഹി: യു.എ.ഇയിലും യൂറോപ്പിലുമായി 200 ലേറെ ആശുപത്രികളുള്ള എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്റ്റര്‍ ബി ആര്‍ ഷെട്ടി രാജി വച്ചു. നിലവില്‍ എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്റ്റര്‍, ജോയിന്റ് നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് ബി ആര്‍ ഷെട്ടി രാജി വച്ചത്. ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചെന്നതുള്‍പ്പെടെ യുഎസ് വിപണി നിക്ഷേപകരായ മഡ്ഡി വാട്ടേഴ്‌സ് അഴിച്ചുവിട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രാജി. എന്‍എംസിയെ വളര്‍ത്തിയ പ്രമുഖ ഇന്ത്യന്‍ സംരംഭകനാണ് ഇതോടെ പുറത്തുപോയത്.

ഷെട്ടി പുറത്തായെങ്കിലും ഭാര്യയും മരുമകനും എന്‍എംസിയുടെ തലപ്പത്തുണ്ട്. കമ്പനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന 2019 ഡിസംബര്‍ മുതല്‍ ഓഹരികളുടെ മൂല്യം മൂന്നില്‍ രണ്ട് ഭാഗം ഇടിഞ്ഞിരുന്നു. മഡ്ഡി വാട്ടേഴ്‌സിന്റെ ആരോപണങ്ങള്‍ മൂലം 70 ശതമാനം താഴേക്കു പോയ കമ്പനിയുടെ ഓഹരി മൂല്യം 77 കാരനായ ഭവഗുതു രഘുറാം ഷെട്ടിയുടെ രാജിക്ക് പിന്നാലെ വീണ്ടും 9 ശതമാനത്തിലേറെ ഇടിഞ്ഞു. എന്‍എംസി ഹെല്‍ത്തിന്റെ വൈസ് ചെയര്‍മാനായ ഖലീഫ അല്‍ മുഹെയ്രി വെള്ളിയാഴ്ച രാജി വെച്ചിരുന്നു. ഒപ്പം ഹാനി ബുത്തിക്കി, അബ്ദുറഹ്മാന്‍ ബസ്സാദിക്ക് എന്നിവരും ഡയറക്റ്റര്‍ സ്ഥാനമൊഴിഞ്ഞു. ഷെട്ടിയെയും മുഹെയ്രിയെയും ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കമ്പനി നേരത്തെ വിലക്കിയിരുന്നു. നിലവില്‍ ബോര്‍ഡ് അധ്യക്ഷനായ യുകെ വ്യവസായി എച്ച്ജെ മാര്‍ക്ക് ടോംപ്കിന്‍സ് കമ്പനിയുടെ ഒരേയൊരു നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനായി തുടരും. ഷെട്ടിക്കും മുഹെയ്രിക്കും കമ്പനിയിലുളള ഓഹരികളുടെ ശരിയായ മൂല്യം നിര്‍ണയിച്ചുവരികയാണ്. ഇതിനായി നിയമ-ധനകാര്യ ഉപദേശകരെ നിയോഗിച്ചിട്ടുണ്ട്. 

1970 കളില്‍ ന്യൂ മെഡിക്കല്‍ സെന്റര്‍ എന്ന പേരില്‍ അബുദാബിയില്‍ ആരംഭിച്ച്, പ്രതിവര്‍ഷം 8.5 ദശലക്ഷത്തില്‍ അധികം പേരെ ചികില്‍സിക്കുന്ന മഹാ ശൃംഖലയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എന്‍എംസിയെ വളര്‍ത്തിയത് മുഖ്യമായും ഷെട്ടിയാണ്. ആയിരക്കണക്കിനു മലയാളികള്‍ ഇവിടെ ജോലി ചെയ്തുവരുന്നു. എന്‍എംസിയുടെ ആസ്തി മൂല്യനിര്‍ണ്ണയം, കടത്തിന്റെ അളവ്, എക്സിക്യൂട്ടീവ് പ്രതിഫലം, എതിരാളികളുമായുള്ള കരാറുകള്‍ എന്നിവയില്‍ ആണ് സംശയം ഉന്നയിക്കപ്പെട്ടത്. മഡ്ഡി വാട്ടേഴ്‌സിന്റെ ആരോപണം നിഷേധിച്ച കമ്പനി, സ്വതന്ത്ര അന്വേഷണത്തിനായി മുന്‍ എഫ്ബിഐ ഡയറക്റ്റര്‍ ലൂയി ഫ്രീയെ നിയമിക്കുകയും ചെയ്തു. ഷെട്ടിയുടെ കമ്പനികളിലൊന്നായ ബിആര്‍എസ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്‌സില്‍ അദ്ദേഹത്തിലുള്ള 20 ദശലക്ഷം ഓഹരികളുടെ ഉടമസ്ഥാവകാശം അല്‍ മുഹെയ്രിക്കും അല്‍ കബെയ്‌സിക്കും ആവാമെന്നും അങ്ങനെയെങ്കില്‍ ഷെട്ടി കൈവശം വെച്ചിരിക്കുന്ന ഓഹരികളുടെ മൂല്യം 9.58 ശതമാനം കുറയാമെന്നും കഴിഞ്ഞയാഴ്ചത്തെ ഫയലിംഗില്‍ സൂചിപ്പിച്ചിട്ടുണ്ട്.

യുഎഇ എക്സ്ചേഞ്ചിന്റെ ചെയര്‍മാനായ ഷെട്ടി ട്രാവലെക്‌സ് ആന്‍ഡ് എക്സ്പ്രസ് മണി, നിയോ ഫാര്‍മ, ബിആര്‍എസ് വെന്‍ചേഴ്സ്, ബിആര്‍ ലൈഫ്, ഫിനാബ്ലര്‍ ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങളുടെയും അമരക്കാരിലൊരാളാണ്. യുഎഇയിലെയും ഇന്ത്യയിലെയും ഷെട്ടിയുടെ മറ്റ് ബിസിനസ്സ് സംരംഭങ്ങളെ നിലവിലെ പ്രതിസന്ധി ബാധിക്കില്ലെന്ന് ഫര്‍സ കണ്‍സള്‍ട്ടിംഗ് സിഇഒയും മാനേജിംഗ് പാര്‍ട്ണറുമായ അബ്ദുള്‍ മോയിസ് ഖാന്‍ പറഞ്ഞു.അതേസമയം ഷെട്ടിയുടെ വീഴ്ച ആഗോള നിക്ഷേപക ലോകത്തെയും പ്രത്യേകിച്ച് ഇന്ത്യന്‍ സംരംഭകരെയും ഞെട്ടിച്ചിട്ടുണ്ട്. 1970 കളില്‍ അബുദാബിയിലെത്തി ആരംഭിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എന്‍എംസിയെ വളര്‍ത്തിയ വമ്പന്‍ ഇന്ത്യന്‍ സംരംഭകനാണ് സ്വന്തം കമ്പനിയില്‍ നിന്ന് പുറത്തായിരിക്കുന്നത്. ഓഹരി മൂല്യത്തില്‍ തട്ടിപ്പു നടത്തപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ഷെട്ടിയുടെ മടക്കം വിഷമകരമാവും. ഷെട്ടി പുറത്തായെങ്കിലും ഭാര്യയും മരുമകനും എന്‍എംസിയുടെ തലപ്പത്തുള്ളതാണ് ആശ്വാസം നല്‍കുന്ന കാര്യം. എങ്കിലും ഷെട്ടിയുടെ അസാന്നിധ്യം ഓഹരി നിക്ഷേപകര്‍ക്ക് കടുത്ത ആശങ്കയാണ് സമ്മാനിച്ചത്. കമ്പനിയുടെ ഭരണപരവും മറ്റുമായ ഉത്തരവാദിത്തങ്ങള്‍ എറ്റവും മികച്ച രീതിയില്‍ നടത്താന്‍ ബോര്‍ഡിനെ അനുവദിക്കുന്നതിന് വേണ്ടിയാണ് തന്റെ രാജിയെന്ന് ഷെട്ടി പ്രതികരിച്ചു.  യുഎഇ എക്സ്ചേഞ്ച്, ട്രാവലക്സ് എന്നിവയുടെ സ്ഥാപകന്‍ കൂടിയാണ് കര്‍ണാടക സ്വദേശിയായ ഈ വ്യവസായി.

Related Articles

© 2024 Financial Views. All Rights Reserved