എന്‍എംസിയിലെ 2.5 മില്യണ്‍ ഓഹരികള്‍ വിറ്റഴിച്ച് അബുദാബി ഫസ്റ്റ് ബാങ്ക്; എന്‍എംസി മുന്‍പോട്ട് പോകുന്നത് കടുത്ത പ്രതിസന്ധിയിലൂടെ; ഓഹരികള്‍ വിറ്റഴിച്ചത് ഷെട്ടിയുടെ ഉപദേശപ്രകാരമെന്നും അഭ്യൂഹം

March 09, 2020 |
|
News

                  എന്‍എംസിയിലെ  2.5 മില്യണ്‍ ഓഹരികള്‍ വിറ്റഴിച്ച് അബുദാബി ഫസ്റ്റ് ബാങ്ക്; എന്‍എംസി മുന്‍പോട്ട് പോകുന്നത് കടുത്ത പ്രതിസന്ധിയിലൂടെ;  ഓഹരികള്‍ വിറ്റഴിച്ചത് ഷെട്ടിയുടെ ഉപദേശപ്രകാരമെന്നും അഭ്യൂഹം

ദുബായ്:സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന കമ്പനിയായ എന്‍എംസിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുതിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ യുഎഇയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ  അബുദാബി ഫസ്റ്റ് ബാങ്ക് എന്‍എംസിയിലുള്ള 2.5 മില്യണ്‍ ഓഹരികള്‍ വിറ്റഴിച്ചുവെന്നാണ് വിവരം. അതേസമയം നേരത്തെ ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഓഹരികളിലായിരുന്നു ഇത്. പിന്നീട് അബുദാബി ഫസ്റ്റ് ബാങ്കിന്റെ കൈവശമായിരുന്നു ഈ ഓഹരികള്‍ ഉണ്ടായിരുന്നത്.  എന്നാല്‍ ഷെട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ്  അബുദാബി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ വിറ്റഴിച്ചതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. 

അതേസമയം ഷെട്ടിയുടെ പക്കലുള്ള ഏതാണ്ട്  4.8 മില്യണ്‍ വരുന്ന ഓഹരികള്‍ ഫാല്‍ക്കന്‍ പ്രൈവറ്റ് ബാങ്കിലെ നോമിന എക്കൗണ്ടിലാണുള്ളത്. ഈ ഓഹരികളെല്ലാം കഴിഞ്ഞമാസം അഞ്ചാം തീയതിയാണ് ഫസ്റ്റ് അബുദാബി ബാങ്കിലേക്ക് മാറ്റിയത്. ഇതില്‍ 2.5 മില്യണ്‍ വരുന്ന ഓഹരികളാണുള്ളത്. സാമ്പത്തിക ക്രമക്കേടുമായ ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍എംസിയുടെ ഓഹരികളില്‍  64 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. എഫ്ടിഎസ്ഇയില്‍  100 പോയിന്റാണ് ഇടിഞ്ഞത്.  

മൈക്കിള്‍ ഡേവിസ് നിയുക്ത സിഇഒ ആയി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 

നിയുക്ത സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ട  മൈക്കിള്‍ ഡേവിസിന് മുന്‍പില്‍ ഒട്ടേറെ വെല്ലുവിളികള്‍. കമ്പനിക്കകത്ത് രൂപപ്പെട്ട വിവാദങ്ങള്‍ അണയ്ക്കുക, കടബാധ്യത നികത്തുക തുടങ്ങി എന്‍എംസിയിലെ വിവാദങ്ങളള്‍ക്ക് പരിഹാരം കണ്ടെത്തുന്നതടക്കം ഭാരിച്ച ചുമതലയാണ് എന്‍എംസിയുടെ നിയുക്ത സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ട മൈക്കിള്‍ ദേവിസ് മുന്‍പിലുള്ളത്.  തകര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിയ എന്‍എംസിയെ കരയകയറ്റുക, മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം കൊടുത്തുതീര്‍ക്കുക തുടങ്ങി, വലിയ പ്രതിസന്ധിയാണ് എന്‍എംസിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്.  നിലവില്‍ എന്‍എംസിയിലുള്ള ആകെ ജീവനക്കാരുടെ എണ്ണം  16,000 ആണ്.  പ്രശ്നങ്ങള്‍ തീര്‍ത്ത് എന്‍എംസിയെ രക്ഷിച്ചെടുക്കുക എന്നതാണ് ലക്ഷ്യം.  

എന്‍എംസിയിലെ വായ്പാ ബാധ്യതകള്‍ പരിഹരിച്ച് കമ്പനിയെ കരകയറ്റുക എന്നതാണ് നിലവിലെ ലക്ഷ്യം. ഇടക്കാല സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ട  മൈക്കിള്‍ ഡേവിസിന് മുന്‍പില്‍ രണ്ട് ബില്യണ്‍ ഡോളര്‍ വരുന്ന വായ്പാ ബാധ്യതകള്‍ പരിഹരിക്കുന്നടക്കമുള്ള ഭാരിച്ച ചുമതലയാണ് മുന്‍പിലുള്ളത്.  2019 ന്റെ പകുതിവരെയുള്ള കണക്കുകള്‍ പ്രകാരമാണ് രണ്ട് ബില്യണ്‍ ഡോളര്‍ വരുന്ന കടബാധ്യത നിലവില്‍ കമ്പനിക്ക് മുന്‍പിലുള്ളത. എന്നാല്‍ വായ്പാ ബാധ്യത പകുതിയിലധികം കമ്പനി തീര്‍ത്തെന്നും ബാങ്കുകള്‍ വിവരം നല്‍കുന്നുണ്ട്.  

മൈക്കിള്‍ ഡേവിസ് ജീവനക്കാരുടെ മനസ്സില്‍ ഇടം നേടിയ വ്യക്തിത്വം കൂടിയാണെന്ന അഭിപ്രായവുമുണ്ട്. ഫിബ്രുവരിൃയിലെ ശമ്പളം വേഗത്തില്‍ കൊടുത്ത് തീര്‍ക്കുന്നതിനാണ് നിലവില്‍ മൈക്കിള്‍ ഡേവിസ് പ്രാധാന്യം നല്‍കുന്നത്. അങ്ങനെ കമ്പനിയെ സാമ്പത്തിക ഭദ്രതയിലേക്കെത്തിക്കുന്നതടക്കമുള്ള ഭാരിച്ച ചുമതല കൂടിയാണ് നിലവില്‍ കമ്പനിക്കുള്ളത്.  

രണ്ട് ബില്യണ്‍ ഡോളര്‍ കടബാധ്യത എങ്ങനെ പരിഹരിക്കുമെന്നത് മൈക്കിള്‍ ഡേവിസിന് മുന്‍പില്‍ വെല്ലുവളിയാണ്.  മാത്രമല്ല എന്‍എംസിയെ ഏറ്റെടുക്കുന്നവര്‍ ഈ കടബാധ്യതയും ഏറ്റെടുക്കേണ്ടി വന്നേക്കും. കീശനിറയെ പണമുള്ള നിക്ഷേപ സ്ഥാപനങ്ങളോ സംരംഭകരോ എത്തിയില്ലെങ്കില്‍ എന്‍എംസി തകര്‍ന്ന് വീണേക്കുമെന്നുറപ്പാണ്. ഷെട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പരിഹരിക്കുക, മഡ്ഡിവാട്ടേഴ്സുമായുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുക തുടങ്ങി നിരവധി പ്രതിസന്ധികളാണ് കമ്പനിക്ക് മുന്‍പിലുള്ളത്.  യുഎഇയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളികൊന്നായ എന്‍എംസിയില്‍ എട്ട് മില്യണ്‍ രോഗികളാണ് എത്തുന്നത്. അതില്‍ ആറ് മില്യണ്‍ വരുന്ന രോഗികള്‍ യുഎഇയില്‍ നിന്ന് മാത്രമാണ്. 

മൈക്കിള്‍ ഡേവിസ് കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി എന്‍എംസിയെ സാമ്പത്തിക ഭദ്രതയിലേക്കെത്തിക്കാന്‍ 16 മണിക്കൂറോളം ജോലി ചെയ്തിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എല്ലാ മാസവും 25ാം തീയതി ശമ്പളം നല്‍കിവരുന്ന എന്‍എംസി ഇപ്പോള്‍ കമ്പനിയില്‍ രൂപപ്പെട്ട പ്രതിസന്ധികള്‍ കാരണം ശമ്പളം കൊടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വൈകുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ജീവനക്കാരുടെ ശമ്പളം  കൊടുക്കുന്നതിന് ഒന്നാമത്തെ പരിഗണന നല്‍കിയേക്കും. 

എല്ലാ പ്രതീക്ഷകളും മുബാദലയില്‍

എന്‍എംസിയെ നിലവില്‍ കരകയറ്റാന്‍ മുബാദലയുടെ സഹായം വേണ്ടി വന്നേക്കും. സാമ്പത്തിക പ്രതിസന്ധിയടക്കം പരിഹരിച്ച് കമ്പനിയെ ശക്തിപ്പെടുത്തണമെങ്കില്‍ മുബാദയുടെ സഹായം വേണം. അബുദാബിയിലെ ഏറ്റവും വലിയ  ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പായ  മുബാദല ഇന്‍വെസ്റ്റ്‌മെന്റ് ഇപ്പോള്‍ എന്‍എംസിയില്‍ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.  ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളാണ് പുതിയ റിപ്പോര്‍ട്ട്  പുറത്തുവിട്ടത്.  എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മുബാദല ഇന്‍വെസ്റ്റ്‌മെന്റും,  എന്‍എംസിയും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം.

എന്‍എംസിക്കകത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ മൂലം മുബാദല ഇന്‍വെസ്റ്റ് നിക്ഷേപം നടത്തുന്ന കാര്യത്തില്‍ അത്ര ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. മഡ്ഡിവാട്ടേഴ്‌സ് അഴിച്ചുവിട്ട ആരോപണങ്ങളും, ഷെട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുബാദല ഇന്‍വെസ്റ്റ്‌മെന്റ് നിക്ഷേപങ്ങളില്‍ നിന്ന് പിന്‍മാറാനുള്ള സാധ്യതയും ശക്തമാണ്.  

അതേസമയം എന്‍എംസിക്കെതിരെ ലണ്ടന്‍ ഓഹരി വിപണി നിയന്ത്രിദാതാവായ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി (എഫ്സിഎ) ഊര്‍ജിത അന്വേഷണം നടത്തിയേക്കും.  കമ്പനിയുടെ ബിസിനസുകളില്‍ അന്വേഷണം ആരഭിച്ചതായി ചൂണ്ടിക്കാണിച്ച് എഫ്സിഎ എന്‍എംസിക്ക്  നോട്ടീസ് അയച്ചുവെന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  ചീഫ് എക്സിക്യുട്ടീവ്  ഓഫീസറായ പ്രശാന്ത് മംഗാട്ടിനെ കഴിഞ്ഞദിവസം പുറത്താക്കിയതുമായി ബന്ധപ്പെട്ട് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചെയ്ഞ്ചില്‍ ഓഹരി വ്യാപാരം താത്ക്കാലികമായി റദ്ദ് ചെയ്യേണ്ടി വന്നിരുന്നു.  അങ്ങനെ എന്‍എംസിയില്‍ മഡ്ഡി വാട്ടേഴ്സ് അഴിച്ചുവിട്ട, ആരോപണങ്ങള്‍ക്ക് പിന്നാലെ വിവാദങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യവും,  കമ്പനിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന കാര്യങ്ങളുമൊക്കെയാണ് ഇപ്പോള്‍ നടക്കുന്നത്. 

അന്വേഷണത്തില്‍ സഹകരിച്ചില്ലെങ്കില്‍ ശക്തമായ നടപടികള്‍ എന്‍എംസിക്ക് നേരെ എഫ്സിഎ എടുത്തേക്കും. എന്നാല്‍ അന്വേഷണത്തില്‍  പൂര്‍ണമായും സഹകരിക്കുമെന്നും, മറ്റ് സ്ഥാപനങ്ങളുമായും സഹകരണം ഉണ്ടാകുമെന്നും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി.  എന്നാല്‍ സിഇഒ പ്രശാന്ത് മംഗാട്ടിനെ പുറത്താക്കിയതിന് പിന്നാലെ കമ്പനി നിയുക്ത സിഇഒആയി മൈക്കള്‍ ഡേവിസിനെ നിയമിക്കുകയും ചെയ്തു.  

എന്നാല്‍  സിഎഫ്ഒ (ചീഫ് ഫിനാന്‍ഷ്യല്‍  ഓഫീസര്‍) ആയ പ്രശാന്ത് ഷേണായിയുടെ അവധി എന്‍എസി ഹെല്‍ത്ത് കെയര്‍ നീട്ടിനല്‍കയതായും റിപ്പോര്‍ട്ടുകളുണ്ട്.  സാമ്പത്തിക ക്രമക്കേടുകള്‍ വന്‍തോതില്‍ നടക്കുകയും, കമ്പനിക്കകത്ത് പുതിയ ആആരോപണങ്ങളും, തര്‍ക്കങ്ങളും ഉണ്ടായതായി ആഭ്യന്തര അന്വഷണത്തില്‍ നിന്ന് വ്യക്തമായിരുന്നു.  

യു.എ.ഇയിലും യൂറോപ്പിലുമായി 200 ലേറെ ആശുപത്രികളുള്ള എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്ടറായിരുന്ന ബി ആര്‍ ഷെട്ടിയും രാജിവെച്ചിരുന്നു. നിലവില്‍ എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്റ്റര്‍, ജോയിന്റ് നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് ബി ആര്‍ ഷെട്ടി ഇറങ്ങിപ്പോയത്. ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചെന്നതുള്‍പ്പെടെ യുഎസ് വിപണി നിക്ഷേപകരായ മഡ്ഡി വാട്ടേഴ്സ് അഴിച്ചുവിട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രാജി. എന്‍എംസിയെ വളര്‍ത്തിയ പ്രമുഖ ഇന്ത്യന്‍ സംരംഭകനാണ് ഇതോടെ പുറത്തുപോയത്.

ഷെട്ടി പുറത്തായെങ്കിലും ഭാര്യയും മരുമകനും എന്‍എംസിയുടെ തലപ്പത്തുണ്ട്. കമ്പനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന 2019 ഡിസംബര്‍ മുതല്‍ ഓഹരികളുടെ മൂല്യം മൂന്നില്‍ രണ്ട് ഭാഗം ഇടിഞ്ഞിരുന്നു. മഡ്ഡി വാട്ടേഴ്സിന്റെ ആരോപണങ്ങള്‍ മൂലം 70 ശതമാനം താഴേക്കു പോയ കമ്പനിയുടെ ഓഹരി മൂല്യം 77 കാരനായ ഭവഗുതു രഘുറാം ഷെട്ടിയുടെ രാജിക്ക് പിന്നാലെ വീണ്ടും 9 ശതമാനത്തിലേറെ ഇടിഞ്ഞു. എന്‍എംസി ഹെല്‍ത്തിന്റെ വൈസ് ചെയര്‍മാനായ ഖലീഫ അല്‍ മുഹെയ്രി വെള്ളിയാഴ്ച രാജി വെച്ചിരുന്നു. ഒപ്പം ഹാനി ബുത്തിക്കി, അബ്ദുറഹ്മാന്‍ ബസ്സാദിക്ക് എന്നിവരും ഡയറക്റ്റര്‍ സ്ഥാനമൊഴിഞ്ഞു. ഷെട്ടിയെയും മുഹെയ്രിയെയും ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കമ്പനി നേരത്തെ വിലക്കിയിരുന്നു. നിലവില്‍ ബോര്‍ഡ് അധ്യക്ഷനായ യുകെ വ്യവസായി എച്ച്‌ജെ മാര്‍ക്ക് ടോംപ്കിന്‍സ് കമ്പനിയുടെ ഒരേയൊരു നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാനായി തുടരും. ഷെട്ടിക്കും മുഹെയ്രിക്കും കമ്പനിയിലുളള ഓഹരികളുടെ ശരിയായ മൂല്യം നിര്‍ണയിച്ചുവരികയാണ്. ഇതിനായി നിയമ-ധനകാര്യ ഉപദേശകരെ നിയോഗിച്ചിട്ടുണ്ട്. 

മഡ്ഡിവാട്ടേഴ്സിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ക്ലര്‍മണ്ട് ഗ്രൂപ്പ്  

എന്‍എംസി ഹെല്‍ത്തുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളും വിവാദങ്ങളും ഇപ്പോഴും അവസാനിക്കുന്നില്ല. ഒരുമാസത്തിനിടെ എന്‍എംസിയുടെ ഓഹരികളില്‍ പതിന്‍മടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ്  സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലര്‍മണ്ട് ഗ്രൂപ്പ്.  പ്രമുഖ കോടീശ്വരന്‍മാരില്‍ ഒരാളായ റിച്ചാര്‍ഡ് ചാന്‍ഡലറിന്റെ ഉടമസ്ഥതയില്‍  പ്രവര്‍ത്തിക്കുന്ന  ക്ലര്‍മണ്ട്  എന്‍എംസി ഹെല്‍ത്തിന്റെ ഓഹരികള്‍ രണ്ടാം തവണയാണ്  മഡ്ഡി വാട്ടേഴ്‌സിനെ വെല്ലുവിളിച്ചുകൊണ്ട് വര്‍ധിപ്പിക്കുന്നത്.  യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യപരിപാലന സ്ഥാപനമായ എന്‍എംസിയില്‍ പുതിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ രൂപപ്പെട്ടുവരുന്നത്. മഡ്ഡിവാട്ടേഴ്‌സ് നേരത്തെ അഴിച്ചുവിട്ട വിവാദങ്ങളെ പ്രതിരോധിക്കുകയെന്നതാണ് ക്ലെര്‍മണ്ട് ഗ്രൂപ്പിന്റെ ലക്ഷ്യം. എന്നാല്‍ മഡ്ഡിവാട്ടേഴ്‌സ് നേരത്തെ ചില കമ്പനികള്‍ക്ക് നേരെയും വലിയ രീതിയിലുള്ള ആരോപണങ്ങള്‍ അഴിച്ചുവിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.  

അതേസമയം ചൈനീസ് കമ്പനിയായ സിനോഫോറസ്റ്റിലും മഡ്ഡി വാട്ടേഴ്‌സ്  ആരോപണങ്ങള്‍ അഴിച്ചുവിട്ടപ്പോഴും ക്ലര്‍മണ്ട് വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്നു. അന്ന് തകര്‍ച്ചയിലേക്ക് വഴുതി വാണ സിനോ ഫോറസ്റ്റിനെ കൈപിടിച്ച് കരകയറ്റിയത് തന്നെ ക്ലര്‍മണ്ട് ഗ്രൂപ്പായിരുന്നു. മഡ്ഡിവാട്ടേഴ്‌സ് കൊളുത്തിവിടുന്ന ഏത് ആരോപണങ്ങളെയും പ്രതിരോധിക്കുന്ന തന്ത്രപരമായ നീക്കമാണ് ക്ലര്‍മണ്ട് ഗ്രൂപ്പ് നടത്തുന്നത്.  

എന്‍എംസി ഹെല്‍ത്തിലെ എല്ലാ പ്രതസന്ധിക്കും കാരണം മഡ്ഡിവാട്ടേഴ്‌സാണെന്നാണ് ഇപ്പോഴും ചിലര്‍ ഉന്നയിക്കുന്നത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട്  മഡ്ഡിവാട്ടേഴ്‌സ് അഴിച്ചുവിട്ട ആരോപണങ്ങള്‍ മൂലം എന്‍എസിയുടെ ആണിക്കല്ല് ഇളക്കുകയായിരുന്നു പ്രത്യക്ഷ്യത്തില്‍. ഇത് വ്യവസായിക ലോകത്ത് വലിയ ചര്‍ച്ചാ വഷയമാവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.  ആരോപണങ്ങള്‍  മൂലം എന്‍എംസിയുടെ ഓഹരികളുടെ മൂല്യം മൂന്നില്‍ ഒരുഭാഗം കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  മാത്രമല്ല.  ക്ലര്‍മണ്ടിന്് എന്‍എംസിയില്‍ ആകെ ഉണ്ടായിരുന്ന ഓഹരി 2019 ഫിബ്രുവരി വരെ 1.06 ശതമാനമായിരുന്നു.

എന്നാലിപ്പോള്‍ മഡ്ഡിവാട്ടേഴ്‌സ് ആരോപണങ്ങള്‍ അഴച്ചുവിട്ടതിന് പിന്നാലെ കമ്പനിയുടെ ഓഹരികള്‍ ക്ലര്‍മണ്ട് വാങ്ങിക്കൂട്ടുന്ന നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.ഏറ്റവും പുതിയ ഫയലിംഗ് റിപ്പോര്‍ട്ട് പ്രകാരം ക്ലര്‍മണ്ട് ഗ്രൂപ്പിന് എന്‍എംസിയില്‍ മാത്രം 3.18 ശതമാനം ഓഹരികളാണുള്ളത്. അതായത് ഏകദേശം 6.64 മില്യണ്‍ ഓഹരികള്‍ ഉണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മഡ്ഡിവാട്ടേഴ്‌സിന്റെ ആരോപണത്തിന് പിന്നാലെ കമ്പനിയുടെ ചെയര്‍മാന്‍ ബിആര്‍ ഷെട്ടി രാജിവെച്ചിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved