സൗദി ആരാംകോയ്ക്ക് വേണ്ടത് റിലയന്‍സിലെ 20 ശതമാനം ഓഹരി മാത്രമോ? വെസ്റ്റ് കോസ്റ്റ് റിഫൈനറിയില്‍ 50 ശതമാനം എന്ന ലക്ഷ്യം ഓയില്‍ ഭീമന് സാധ്യമോ? അഞ്ചു ലക്ഷം കോടി വിദേശ നിക്ഷേപം എത്തുമെന്നതിനൊപ്പം അറിയേണ്ടത്

August 13, 2019 |
|
News

                  സൗദി ആരാംകോയ്ക്ക് വേണ്ടത് റിലയന്‍സിലെ 20 ശതമാനം ഓഹരി മാത്രമോ? വെസ്റ്റ് കോസ്റ്റ് റിഫൈനറിയില്‍ 50 ശതമാനം എന്ന ലക്ഷ്യം ഓയില്‍ ഭീമന് സാധ്യമോ? അഞ്ചു ലക്ഷം കോടി വിദേശ നിക്ഷേപം എത്തുമെന്നതിനൊപ്പം അറിയേണ്ടത്

മുംബൈ: ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രത്യക്ഷ വിദേശ നിക്ഷേപം എത്തുന്നുവെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചതിന് പിന്നാലെ ഇതിനായി തയാറെടുക്കുന്ന സൗദി ആരാംകോ കമ്പനിയെ പറ്റിയുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 20 ശതമാനം ഓഹരി വിറ്റ് അഞ്ചു ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപം രാജ്യത്തേക്ക് എത്തുമ്പോള്‍ സൗദി ആരംകോയുടെ ലക്ഷ്യം റിലയന്‍സ് മാത്രമാണോ അതോ ഇന്ത്യയുടെ വാണിജ്യ രംഗത്ത് വലിയൊരു സ്ഥാനം നേടിയെടുക്കുന്നതിനാണോ എന്നും സംശയങ്ങള്‍ ഉയരുന്നു.

മഹാരാഷ്ട്രയില്‍ പുരോഗമിക്കുന്ന വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രോജക്ടിലേക്ക് 44 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്നും ഇപ്പോള്‍ സൂചനകള്‍ പുറത്ത് വരുന്നുണ്ട്. ഇത് ഏകദേശം മൂന്നു ലക്ഷം കോടി ഇന്ത്യന്‍ രൂപ വരും. രത്‌നഗിരി റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് എന്ന പദ്ധതി ഇപ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതോടെയാണ് പദ്ധതി രത്‌നഗിരിയില്‍ നിന്നും റോഹയിലേക്ക് മാറ്റാന്‍ തീരുമാനമായത്.

പദ്ധതിയില്‍ സൗദി ആരാംകോ, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളാണ് പങ്കാളികള്‍. ആരാംകോയും അബുദാബി നാഷണല്‍  ഓയില്‍ കമ്പനിയും 50 ശതമാനം പങ്കാളിത്തം കൈയ്യടക്കിയിട്ടുണ്ട്. ബാക്കി ഇന്ത്യന്‍ കമ്പനികള്‍ക്കാണ് മിച്ചമുള്ള 50 ശതമാനം പങ്കാളിത്തം. ഇന്ത്യന്‍ മാര്‍ക്കറ്റ് കൈയ്യടക്കാന്‍ റിലയന്‍സില്‍ 20 ശതമാനം ഓഹരി എന്നത് മാത്രം കൊണ്ട് ആരാംകോയ്ക്ക് സാധ്യമാകില്ലെന്നും വെസ്റ്റ് കോസ്റ്റ് റിഫൈനറിയില്‍ 50 ശതമാനം ഓഹരിയ്ക്കായി കമ്പനി ശ്രമിക്കുകയാണെന്നും സൂചനകള്‍ പുറത്ത് വരുന്നു.

ലേകത്തെ ഏറ്റവും വലിയ ഏകീകൃത ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയാണ് സൗദി ആരാംകോ. ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ നിര്‍മ്മിക്കുന്നതില്‍ ആരാംകോ തന്നെയാണ് മുന്നില്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എണ്ണ മുതല്‍ രാസവസ്തു ബിസിനസില്‍ വരെ 20 ശതമാനം ഓഹരി വാങ്ങാനാണ് ആരാംകോയുടെ നീക്കം. റിഫൈനറികള്‍ മുതല്‍ പെട്രോ കെമിക്കല്‍ ഡിവിഷനുകള്‍ വരെ സംയോജിപ്പിച്ചിരിക്കുന്ന മേഖലയിലേക്കാണ് 75 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ ആരാംകോ ആലോചിക്കുന്നത്.

ഈ തുക ഏകദേശം അഞ്ചു ലക്ഷം കോടി ഇന്ത്യന്‍ രൂപ മൂല്യം വരും. റിലയന്‍സിന്റെ ഈ മേഖലയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.7 ലക്ഷം കോടിയുടെ വരുമാനമാണുണ്ടായത്. മുംബൈയില്‍ ഓഹരി ഉടമകളുടെ മീറ്റിങ്ങില്‍ സംസാരിക്കവേയാണ് മുകേഷ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്. മാത്രല്ല കരാര്‍ ഉറപ്പിക്കുന്നതോടെ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിയിലേക്ക് പ്രതിദിനം അഞ്ച് ലക്ഷം ബാരല്‍ ക്രൂഡ് ഓഡില്‍ സപ്ലൈ ചെയ്യാന്‍ തീരുമാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഓയില്‍ കമ്പനിയായ സൗദി ആരാംകോ സൗദി അറേബ്യന്‍ ദേശീയ പെട്രോളിയം പ്രകൃതി വാതക കമ്പനി കൂടിയാണ്. പ്രതിവര്‍ഷ വരുമാനമനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നും ലോകത്തിലെ ഏറ്റവും ലാഭം നേടുന്ന കമ്പനിയും ആരാംകോ തന്നെയാണ്. സൗദിയിലെ ദഹ്റാനിലാണ് ആരാംകോയുടെ ആസ്ഥാനം. പ്രതിദിനം 1.4 മില്യണ്‍ ബാരല്‍ എണ്ണ കൈകാര്യം ചെയ്യുന്ന സ്ഥലമാണ് ജാംനഗറിലെ റിലയന്‍സ് റിഫൈനറി. 2030തോടെ ഇത് 2 മില്യണായി ഉയര്‍ത്തുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. 

റിലയന്‍സ് ജിയോയുടെ വേഗത 100 എംബിപിഎസില്‍നിന്ന് ഒരു ജിബിപിഎസിലേക്ക് മാറുമെന്നും മുകേഷ് അംബാനി അടുത്തിടെ അറിയിച്ചിരുന്നു. റിലയന്‍സ് വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ചെയര്‍മാന്‍ മുകേഷ് അംബാനി ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍ നടത്തി. വീടുകളിലും ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ്, ടിവി, ലാന്‍ഡ് ലൈന്‍ എന്നിവ ഒരുമിച്ച് എത്തിക്കുന്ന ജിയോ ഫൈബര്‍ പദ്ധതി സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു. 

Related Articles

© 2024 Financial Views. All Rights Reserved