വാണിജ്യ ബാങ്കുകളിലെ കിട്ടാക്കടം 9.34 ലക്ഷം കോടി രൂപയായി ചുരുങ്ങി; നിര്‍മ്മല സീതാരമന്‍

July 17, 2019 |
|
Banking

                  വാണിജ്യ ബാങ്കുകളിലെ കിട്ടാക്കടം 9.34 ലക്ഷം കോടി രൂപയായി ചുരുങ്ങി; നിര്‍മ്മല സീതാരമന്‍

ന്യൂഡല്‍ഹി:  രാജ്യത്തെ ബാങ്കുകളിലെ കിട്ടാക്കടത്തില്‍ വന്‍ കുറവ് വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി കേന്ദ്ര ധനമന്ത്രാലയം. ബാങ്കുകളിലെ കിട്ടാക്കടം വര്‍ധിക്കുന്നുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനമന്ത്രാലയം ഇപ്പോള്‍ ഇത്തരമൊരു റിപ്പോര്‍ട്ടുമായി രംഗത്തെത്തിയിട്ടുള്ളത്. വാണിജ്യ ബാങ്കുകളിലെ കിട്ടാക്കടത്തിലടക്കം വന്‍ കുറവ് വരുത്താന്‍ സാധിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ നടന്ന ചോദ്യോത്തര വേളയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വാണിജ്യ ബാങ്കുകളിലെ കിട്ടാക്കടം ആകെ  9.34 ലക്ഷം കോടി രൂപയായി ചുരുങ്ങിയെന്നാണ് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലൂടെ ഇപ്പോള്‍ വ്യക്തമാക്കുന്നത്. 

2018-2019 സാമ്പത്തിക വര്‍ഷം ബാങ്കുകളിലെ കിട്ടാക്കടത്തില്‍ 1.02 ലക്ഷം കോടി രൂപയുടെ കുറവാണ്  ഉണ്ടായിട്ടുള്ളത്. കിട്ടാക്കടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇപ്പോള്‍ ഊര്‍ജിതമായ നടപടികളാണ് എടുത്തിട്ടുള്ളത്. അതേസമയം കിട്ടാക്കടത്തില്‍ വരും വര്‍ഷങ്ങളില്‍ കുറവുണ്ടാകുമെന്ന് വിവിധ റേറ്റിങ് ഏജന്‍സികള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതുമൂലം നിഷ്‌ക്രിയ ആസ്തികളല്‍ വന്‍ കുറവ്  വരുത്താന്‍ സാധിക്കുമെന്നാണ് വിവിധ റേറ്റിങ് ഏജന്‍സികള്‍ നേരത്തെ വ്യക്തമാക്കിയരിക്കുന്നത്. 

ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വാണിജ്യ  ബാങ്കുകളിലെ കിട്ടാക്കടം  2018 മാര്‍ച്ച് 31 വരെ 10,36,187 കോടി രൂപയായിരുന്നു. 2019 മാര്‍ച്ച് 31 ലേക്കെത്തിയപ്പോള്‍ ബാങ്കുകളിലെ കിട്ടാക്കടം 9,33,625 കോടി രൂപയായി ചുരുങ്ങിയെന്നാണ് കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം വിവിധ ബാങ്കുകളില്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാങ്കുകളിലെ തട്ടിപ്പുകള്‍ ഇല്ലാതാക്ക്ാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഊര്‍ജിതമായ നടപടികളാണ് എടുത്തിട്ടുള്ളത്. 

2018-2019 സാമ്പത്തിക വര്‍ഷം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐസിഐസിഐ ബാങ്കില്‍ 374 തട്ടിപ്പുകളും, കോട്ടക് മഹീന്ദ്രാ ബാങ്കില്‍ 338 തട്ടിപ്പുകളും, എച്ച്ഡിഎഫ്‌സി ബാങ്കില്‍ 273 തട്ടിപ്പുകളും,  എസ്ബിഐയില്‍ 273 തട്ടിപ്പുകളും, ആക്‌സിസ് ബാങ്കില്‍ 195 തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കിട്ടാക്കടം കുറക്കുന്നതിന് ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും ശക്തമായ നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved