News

മോദി 2.0 100 ദിവസം പിന്നിട്ടപ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 12.5 ലക്ഷം കോടി; സെന്‍സെക്‌സ് ഇടിഞ്ഞത് 2357 പോയിന്റ്; വിപണിയെ ബാധിച്ച് സാമ്പത്തിക മാന്ദ്യം മുതല്‍ വിദേശ നിക്ഷേപകരുടെ പിന്മാറ്റം വരെ

ഡല്‍ഹി: മോദി 2.0 അധികാരത്തിലെത്തി 100 ദിവസം പിന്നിടുമ്പോള്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടമാണ് നേരിടുന്നത് എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. നിക്ഷേപകര്‍ക്ക് 12.5 ലക്ഷം കോടി രൂപ നഷ്ടമായെന്നും കഴിഞ്ഞ ദിവസം ക്ലോസിങ് നടത്തിയ റിപ്പോര്‍ട്ട് പ്രകാരം കമ്പനിയുടെ മൊത്തം വിപണി മൂല്യം 1,41,15,316.39 കോടിയായി കുറഞ്ഞുവെന്നും വ്യക്തമാകുന്നു. 1,53,62,936,40 കോടി രൂപയായിരുന്നു മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പുള്ള മൂല്യം. 

സെന്‍സെക്സ് 100 ദിവസം കൊണ്ട് 2,357 പോയന്റ് ഇടിഞ്ഞിരുന്നു. അതായത് 5.96ശതമാനം. നിഫ്റ്റിയാകട്ടെ 858 പോയന്റും(7.23ശതമാനം)താഴെപ്പോയി. സാമ്പത്തിക മേഖലയിലെ തളര്‍ച്ച, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, കോര്‍പ്പറേറ്റ് മേഖലയിലെ വരുമാനമിടിവ് തുടങ്ങിയവ വിപണിയെ ബാധിക്കാനിടയാക്കി.

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ വിദേശ നിക്ഷേപകര്‍ക്ക് സൂപ്പര്‍ റിച്ച് ടാക്സ് ഏര്‍പ്പെടുത്തിയത് രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് കൂട്ടത്തോടെ പാലായനം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചു. നാഷണല്‍ സെക്യൂരീറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ(എന്‍എസ്ഡിഎല്‍)കണക്കുപ്രകാരം 28,260.50 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍നിന്ന് പിന്‍വലിച്ചത്.

2018 ബജറ്റില്‍ കൊണ്ടുവന്ന മൂലധന നേട്ടത്തിനുള്ള നികുതി, ലാഭവിഹിത വിതരണത്തിനുള്ള നികുതി എന്നിവയും വിപണിയെ അല്‍പ്പാല്‍പ്പമായി പുറകോട്ടടിച്ചിരുന്നു. ഇതേതുടര്‍ന്ന് നിരവധി മധ്യനിര-ചെറുകിട കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തി.

Author

Related Articles