News

ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധന; ശരാശരി ബാലന്‍സ് 3,400 രൂപ

കോവിഡ് വ്യാപനത്തിനിടെ രാജ്യത്ത് പുതിയതായി ആരംഭിച്ച ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധന. അക്കൗണ്ടിലെത്തിയ പണത്തിന്റെ കാര്യത്തിലും കാര്യമായ വര്‍ധനവുണ്ട്. അതിഥി തൊഴിലാളികള്‍ ജോലി സ്ഥലങ്ങളിലേയ്ക്ക് തിരിച്ചെത്തിതുടങ്ങിയതാണ് അക്കൗണ്ടില്‍ പണം കൂടാന്‍ കാരണമായതായി പറയുന്നത്. എസ്ബിഐയുടെ റിസര്‍ച്ച് വിഭാഗമായ ഇക്കോവ്രാപിന്റെതാണ് കണ്ടെത്തല്‍.

ജന്‍ധന്‍ അക്കൗണ്ടുകളിലെ ശരാശരി ബാലന്‍സ് ഏപ്രിലില്‍ 3,400 രൂപയായിരുന്നു. സെപ്റ്റംബറില്‍ ഈതുക 3,168 രൂപയായി കുറഞ്ഞു. ഒക്ടോബറിലാകട്ടെ നേരിയ വര്‍ധനവോടെ 3,185 രൂപയുമായി. ചെലവുകൂടുകയും വരുമാനംകുറയുകയും ചെയ്ത സാഹചര്യത്തില്‍ ബാലന്‍സ് തുകയില്‍ വലിയ വ്യതയാനം വന്നിട്ടില്ലെന്ന് എസ്ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒക്ടോബര്‍ 14ലെ കണക്കുപ്രകാരം മൊത്തം ജന്‍ധന്‍ അക്കൗണ്ടുകളുട എണ്ണം 41.05 കോടിയാണ്. ഈ അക്കൗണ്ടുകളിലെ ബാലന്‍സാകട്ടെ 1.31 ലക്ഷം കോടി രൂപയും. ഏപ്രില്‍ ഒന്നിനുശേഷം മൂന്നുകോടി അക്കൗണ്ടുകളാണ് പുതിയതായി തുറന്നത്. 11,060 കോടി രൂപയും അക്കൗണ്ടുകളില്‍ അധികമായെത്തി.

Author

Related Articles