News

ജല്‍ ജീവന്‍ മിഷന്‍: പശ്ചിമ ബംഗാളിന് 7000 കോടി രൂപ ഗ്രാന്റ് അനുവദിച്ചു

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തേക്ക് ജല്‍ ജീവന്‍ മിഷനു കീഴില്‍ പശ്ചിമ ബംഗാളിന് 6,998.97 കോടി രൂപ ഗ്രാന്റ് കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. 2019-20 ലെ കേന്ദ്ര വിഹിതം 995.33 കോടി രൂപയായിരുന്നു, ഇത് 2020-21ല്‍ 1,614.18 കോടി രൂപയായി ഉയര്‍ത്തുകയും ചെയ്തിരുന്നു. വര്‍ദ്ധിച്ച വിഹിതം അംഗീകരിച്ചുകൊണ്ട് കേന്ദ്ര ജല്‍ ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത് 2024 ഓടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പ് ജലവിതരണം നടത്തുന്നതിന് സംസ്ഥാനത്തിന് മുഴുവന്‍ സഹായവും ഉറപ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ഓഗസ്റ്റില്‍ ഓരോ ഗ്രാമീണ ഭവനത്തിലും ജലവിതരണം ഉറപ്പാക്കാനുള്ള പദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മൊത്തം 19.20 കോടി ഗ്രാമീണ കുടുംബങ്ങളില്‍ 3.23കോടിപേര്‍ക്ക് മാത്രമാണ് പൈപ്പ് കണക്ഷന്‍ ഉണ്ടായിരുന്നത്.   

കഴിഞ്ഞ 21 മാസത്തിനിടയില്‍, കോവിഡ് -19 പാന്‍ഡെമിക് ലോക്ക്ഡൗണ്‍ മൂലമുണ്ടായ തടസ്സങ്ങള്‍ക്കിടയിലും, മിഷന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടത്തിയിട്ടുണ്ട്. അതിനാല്‍ ഓരോ കുടുംബത്തിനും 2024 ഓടെ ഉറപ്പുള്ള പൈപ്പ് ജലവിതരണം ലഭ്യമാകും. ഈ കാലയളവില്‍, രാജ്യത്താകമാനം, ഏകദേശം 4.25 കോടി കുടുംബങ്ങള്‍ക്ക് പൈപ്പ് ജല കണക്ഷന്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ കവറേജ് 22 ശതമാനം വര്‍ദ്ധിച്ച് നിലവില്‍ രാജ്യത്തെ മൊത്തം ഗ്രാമീണ കുടുംബങ്ങളില്‍ 7.50 കോടി (39 ശതമാനം) ആയതായി ജല്‍ ശക്തി മന്ത്രാലയം അറിയിച്ചു.   

പദ്ധതി പ്രഖ്യാപിക്കുന്ന സമയത്ത്, പശ്ചിമ ബംഗാളിലെ 163.25 ലക്ഷം ഗ്രാമീണ കുടുംബങ്ങളിലെ ,2.14 ലക്ഷം ഗ്രാമീണ വീടുകളില്‍ മാത്രമാണ് ടാപ്പ് ജലവിതരണം ഉണ്ടായിരുന്നത്. കഴിഞ്ഞ 21 മാസത്തിനിടെ 14 ലക്ഷം വീടുകള്‍ക്ക് പൈപ്പ് ജല കണക്ഷന്‍ നല്‍കിയിട്ടുണ്ട്. 1.48 കോടി ഗ്രാമീണ വീടുകളില്‍ കണക്ഷന്‍ നല്‍കണം. 2020-21ല്‍ പശ്ചിമ ബംഗാള്‍ 55.58 ലക്ഷം ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ 12.48 ലക്ഷം ടാപ്പ് കണക്ഷനുകളാണ് നല്‍കാനായത്. 'മന്ദഗതിയിലുള്ള നടപ്പാക്കലും ഫണ്ടിന്റെ മോശം വിനിയോഗവും കാരണം സംസ്ഥാനത്തിന് പൂര്‍ണ്ണമായി അനുവദിച്ച തുക എടുക്കാന്‍ കഴിഞ്ഞില്ല. 2020-21ല്‍ 43.10 ലക്ഷം ഗ്രാമീണ വീടുകളില്‍ ടാപ്പ് വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതിനായി ജല്‍ ജീവന്‍ മിഷന്‍ വേഗത്തില്‍ നടപ്പാക്കാന്‍ സംസ്ഥാനം പദ്ധതിയിട്ടിട്ടുണ്ട്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്, സംസ്ഥാനം നടപ്പാക്കുന്ന പദ്ധതിയുടെ വേഗത നാലിരട്ടിയാക്കേണ്ടതുണ്ട്, ''മന്ത്രാലയം അറിയിച്ചു.

Author

Related Articles