News

ഇന്ത്യയിലെ 77 ശതമാനം തൊഴിലാളികളും വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വ്യക്തിഗത വായ്പകള്‍ എടുക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് ചൂണ്ടിക്കാണിച്ച് സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നു. മെഡിക്കല്‍ എമര്‍ജന്‍സി, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹ ചെലവുകള്‍ എന്നിവയാണ് വ്യക്തിഗത വായ്പ എടുക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി പുറത്തുവന്നിരിക്കുന്നത്.

കണ്‍സ്യൂമര്‍ ഫിനാന്‍സ് കമ്പനിയായ നിറ (NIRA) ആണ് ഇതുമായി ബന്ധപ്പെട്ട സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വര്‍ക്കിംഗ് ഇന്ത്യയുടെ സാമ്പത്തിക വെല്ലുവിളികള്‍ മനസിലാക്കുന്നതിന് വേണ്ടിയാണ് സര്‍വ്വേ സംഘടിപ്പിച്ചത്. സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം, വ്യക്തിഗത വായ്പയുടെ 28 ശതമാനം മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്ക് വേണ്ടിയാണ് മിക്കയാളുകളും എടുക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, വീട് നവീകരണം, വിവാഹച്ചെലവ് എന്നിവ പോലുള്ള കുടുംബ ആവശ്യങ്ങള്‍ക്കായി 25 ശതമാനം പേരും വ്യക്തഗത വായ്പകളെ ആശ്രയിക്കുന്നു.

സര്‍വ്വേയില്‍ തിരഞ്ഞെടുത്തവരില്‍ ഭൂരിഭാഗവും മിതമായ ശമ്പളം നേടിക്കൊണ്ട് അവരുടെ ദൈനംദിന ചെലവുകള്‍ വഹിക്കുകയും ആസൂത്രിതമല്ലാത്ത ചെലവുകള്‍ക്കായി അധികമായൊന്നും മാറ്റിവയ്ക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ 77 ശതമാനം പേരും സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകളെ ആശ്രയിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വായ്പ നല്‍കുന്നയാളെ അല്ലെങ്കില്‍ സ്ഥാപനത്തെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡമായി 41 ശതമാനം പേരും പലിശനിരക്കാണ് നോക്കുന്നത്. 30 ശതമാനം പേര്‍ വായ്പ കാലാവധി നോക്കുമ്പോള്‍ 20 ശതമാനം പേര്‍ വിതരണ സമംയ പ്രധാന മാനദണ്ഡമായി കണക്കാക്കുന്നു.

Author

Related Articles