News

കടം കൊണ്ട് നട്ടം തിരിയുന്ന പാകിസ്താനെ സഹായിച്ച് എഡിബി; 300 മില്യണ്‍ യുഎസ് ഡോളര്‍ വായ്പ നല്‍കി

ഇസ്ലാമാബാദ്: കടം കൊണ്ട് നട്ടം തിരിയുന്ന പാകിസ്താനെ സഹായിച്ച് ഏഷ്യന്‍ ഡെവലെപ്മെന്റ് ബാങ്ക് (എഡിബി). 300 മില്യണ്‍ യുഎസ് ഡോളറാണ് പാകിസ്താന് ധനസഹായമായി എഡിബി നല്‍കിയിരിക്കുന്നത്. നയപരമായ വായ്പയായിട്ടാണ് ഇത് നല്‍കിയിരിക്കുന്നത്. വന്‍കിട വ്യാപാര മേഖലയെ ശക്തമാക്കാനും അവയെ തിരിച്ചുകൊണ്ടുവരാനുമാണ് ഈ വായ്പ അനുവദിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് ഏറ്റവുമധികം പ്രതിസന്ധിയിലായ രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍.

നേരത്തെ ജി20 രാജ്യങ്ങളോട് വായ്പാ കാലാവധി നീട്ടി നല്‍കാന്‍ പാകിസ്താന്‍ ആവശ്യപ്പെട്ടു. 800 മില്യണോളം യുഎസ് ഡോളര്‍ വായ്പാ ഇളവ് പാകിസ്താന് ജി20 രാജ്യങ്ങള്‍ നല്‍കിയിരുന്നു. 14 രാജ്യങ്ങളാണ് ഇത്തരത്തില്‍ സഹായം നല്‍കിയത്. വിവിധ രാജ്യങ്ങളില്‍ നിന്ന് 25.4 മില്യണാണ് പാകിസ്താന്‍ കടമെടുത്തത്. എന്നാല്‍ കോവിഡ് വന്നതോടെ ഇത് തിരിച്ചടയ്ക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. ഫിനാന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്സ് അടക്കം പാകിസ്താനുള്ള വായ്പകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇതോടെ വിവിധ ഏജന്‍സികള്‍ സഹായിക്കേണ്ടി അവസ്ഥയിലാണ് പാകിസ്താന്‍. ഏപ്രിലില്‍ 76 രാജ്യങ്ങള്‍ക്ക് കടം തിരിച്ചടയ്ക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു ജി20 രാഷ്ട്രങ്ങള്‍. ഇതില്‍ പാകിസ്താനും ഉള്‍പ്പെട്ടിരുന്നു. മെയ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഈ പണം തിരിച്ചടയ്ക്കേണ്ടെന്നായിരുന്നു ഇളവിലൂടെ ഉദ്ദേശിച്ചത്. അതേസമയം ഓരോ രാജ്യവും കടാശ്വാസത്തിനായി ഒരു അപേക്ഷ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

പാകിസ്താനിലെ വന്‍കിട ബിസിനസുകള്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. അതേസമയം പാകിസ്താനിലെ വ്യാപാര മേഖലയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ഫലം കാണുന്നുണ്ട് എഡിബി സ്പെഷ്യലിസ്റ്റ് ഹിരണ്യ മുഖോപാധ്യായ പറഞ്ഞു. കയറ്റുമതി അടക്കം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളും പാകിസ്താനില്‍ നടക്കുന്നുണ്ട്. താരിഫ്-നികുതി നയങ്ങളും ഇതോടൊപ്പം കൊണ്ടുവരും. എഡിബി സാമ്പത്തികമായി മെച്ചപ്പെടാനുള്ള പാകിസ്താന്റെ മാര്‍ഗങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. കയറ്റുമതിയില്‍ വന്‍ ഇടിവും കാണുന്നുണ്ട്.

Author

Related Articles