News

എച്ച്ഡിഎഫ്‌സി ബാങ്കിലെ 843 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ച് ആദിത്യ പുരി

മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ആദിത്യ പുരി ജൂലൈ 21 നും ജൂലൈ 23 നും ഇടയില്‍ കമ്പനിയിലെ 7.42 ദശലക്ഷം ഓഹരികള്‍ (842.87 കോടി രൂപയുടെ 0.13 ശതമാനം ഓഹരികള്‍) വിറ്റതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗ് റിപ്പോര്‍ട്ട്. ജൂണ്‍ 30 വരെയുളള കണക്കുകള്‍ പ്രകാരം 0.14% ഓഹരികള്‍ അല്ലെങ്കില്‍ 7.8 ദശലക്ഷം ഓഹരികള്‍ പുരി കൈവശം വച്ചിരുന്നു.

ഈ വില്‍പ്പനയ്ക്ക് ശേഷം, അദ്ദേഹത്തിന് ഇപ്പോള്‍ 3.76 ലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ ബാങ്കില്‍ 0.01 ശതമാനം ഓഹരികളാണ് ശേഷിക്കുന്നത്. ഈ വരുന്ന ഒക്ടോബറില്‍ ആദിത്യ പുരി സ്ഥാനമൊഴിയാനിരിക്കുകയാണ്. ഈ ഓഹരികള്‍ വ്യത്യസ്ത സമയത്തും വ്യത്യസ്ത വില പോയിന്റുകളിലും പുരിക്ക് അനുവദിച്ചതാണെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് വക്താവ് പറഞ്ഞു. അതിനാല്‍, മൊത്തം തുക 840 കോടി രൂപ അല്ല. ഓഹരികളുടെ ഏറ്റെടുക്കല്‍ ചെലവും ഇടപാടിന് നല്‍കേണ്ട നികുതിയും കണക്കാക്കേണ്ടതുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ബോര്‍ഡ് പുരിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ ഒരു സമിതി രൂപീകരിച്ചിരുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് ചെയര്‍മാന്‍ ശ്യാമള ഗോപിനാഥ്, സഞ്ജീവ് സച്ചാര്‍, എംഡി രംഗനാഥന്‍, സന്ദീപ് പരേഖ്, ശ്രീകാന്ത് നാദാമുനി, കെകി മിസ്ത്രി എന്നിവരടങ്ങുന്ന ആറ് അംഗ സമിതി രൂപീകരിച്ചതായി ബാങ്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ നോട്ടീസില്‍ ബാങ്ക് വ്യക്തമാക്കി. സമിതിയുടെ ഉപദേശകനായി പുരി പ്രവര്‍ത്തിക്കും.

Author

Related Articles