News

എല്‍ സാല്‍വദോറിന് പിന്നാലെ ബിറ്റ്‌കോയിനെ ഔദ്യോഗിക കറന്‍സിയായി അംഗീകരിക്കാന്‍ ഈ രാജ്യവും

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍ ബിറ്റ്‌കോയിനെ ഔദ്യോഗിക കറന്‍സിയായി അംഗീകരിച്ചതിന് പിന്നാലെ മറ്റൊരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യം കൂടി ബിറ്റ്കോയിനെ അംഗീകരിച്ചേക്കും എന്ന് സൂചനകള്‍. പാരാഗ്വായും ബിറ്റ്കോയിനെ ഔദ്യോഗിക കറന്‍സിയായി അംഗീകരിക്കാനുള്ള നീക്കമുണ്ട് എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല.

പരാഗ്വായിലെ നിയമനിര്‍മാണ സഭയിലെ അംഗമായ കാര്‍ലോസ് റെജേലയുടെ ഒരു ട്വീറ്റ് ആണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് വഴിവച്ചത്. ക്രിപ്റ്റോകറന്‍സികളെ അംഗീകരിക്കുന്നത് സംബന്ധിച്ച് താന്‍ ഒരു ബില്‍ അവതരിപ്പിക്കാന്‍ പോവുകയാണ് എന്നായിരുന്നു ജൂണില്‍ റെജേല പറഞ്ഞത്. കാര്‍ലോസ് റെജേലയുടെ പാര്‍ട്ടി പരാഗ്വായിലെ ഒരു ചെറിയ രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. ആകെ നാല് അംഗങ്ങളാണ് കോണ്‍ഗ്രസില്‍ ഇവര്‍ക്കുള്ളത്. എന്നാല്‍ ക്രിപ്റ്റോകറന്‍സികളെ അംഗീകരിക്കുന്ന ബില്‍ പാസാക്കാന്‍ ഇവരെ കൊണ്ട് സാധിക്കില്ല. അതുകൊണ്ട് നിയനിര്‍മാണ സഭയിലെ മറ്റ് പാര്‍ട്ടികളേയും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളാണ് കാര്‍ലോസ് റെജേല നടത്തുന്നത്.

എല്‍ സാല്‍വദോര്‍ ക്രിപ്റ്റോകറന്‍സികളെ അംഗീതരിച്ചെങ്കിലും വലിയ ചില വെല്ലുവിളികള്‍ അവര്‍ക്ക് മുന്നിലുണ്ട്. വിഷയത്തില്‍ സാങ്കേതിക സഹായം നല്‍കാന്‍ ലോക ബാങ്ക് വിസമ്മതിച്ചു എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. മാത്രമല്ല, അന്താരാഷ്ട്ര നാണയ നിധി ഇക്കാര്യത്തില്‍ ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ട്. ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികളുടെ സ്ഥിരത തന്നെ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. അതുകൊണ്ട് തന്നെയാണ് പല രാജ്യങ്ങളും ക്രിപ്റ്റോകറന്‍സികളെ സംശയത്തോടെ വീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഒരു ബിറ്റ്കോയിന്റെ മൂല്യം അറുപത്തി നാലായിരം ഡോളറിന് മുകളില്‍ പോയിരുന്നു. ഇപ്പോഴത് മുന്നത്തിയൊന്നായിരം ഡോളറില്‍ എത്തി നില്‍ക്കുകയാണ്.

രാജ്യങ്ങള്‍ ക്രിപ്‌റ്റോകറന്‍സികളെ അംഗീകരിക്കാന്‍ തുടങ്ങിയാല്‍ അത് വിപണിയിലും പ്രതിഫലിക്കും. എല്‍ സാല്‍വദോര്‍ ബില്‍ പാസാക്കിയപ്പോള്‍ തന്നെ ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ കുതിപ്പുണ്ടായിരുന്നു. പാരാഗ്വായില്‍ നിന്നുള്ള വാര്‍ത്തകളും ക്രിപ്‌റ്റോകറന്‍സി നിക്ഷേപകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

Author

Related Articles