News

എജിആര്‍ തുകയായ 4 ലക്ഷം കോടിയുടെ 96 ശതമാനം പിന്‍വലിക്കാന്‍ തീരുമാനിച്ചു

ടെലികോം ഇതര പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂയായി (എജിആര്‍) ഈടാക്കാനിരുന്ന 4 ലക്ഷം കോടിയുടെ 96 ശതമാനം പിന്‍വലിക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് തീരുമാനിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ എജിആര്‍ ആവശ്യങ്ങള്‍ ഉന്നയിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന സത്യവാങ്മൂലം ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചിന് സമര്‍പ്പിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് 4 ലക്ഷം കോടിയുടെ അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എജിആര്‍) ഈടാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ കഴിഞ്ഞ വാദത്തില്‍ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2019 ഒക്ടോബറിലെ സുപ്രീംകോടതി വിധി പ്രകാരം സ്വകാര്യ ടെലികോം കമ്പനികളില്‍ നിന്ന് എജിആര്‍ കുടിശ്ശിക ഈടാക്കാനായിരുന്നു ഉത്തരവ്. ഈ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്തെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു.

സ്വകാര്യ ടെലികോം കമ്പനികളില്‍ നിന്ന് 92,000 കോടി എജിആര്‍ കുടിശ്ശിക ഈടാക്കാമെന്നാണ് ഒക്ടോബറില്‍ സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതിന്റെ മറവില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍, ഓയില്‍ ഇന്ത്യ, ഗുജറാത്ത് നര്‍മദാവാലി കോര്‍പറേഷന്‍, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ നാലുലക്ഷം കോടി അടയ്ക്കാന്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ടെലി കമ്യൂണിക്കേഷന്‍സ് (ഡിഒടി) ആവശ്യപ്പെടുകയായിരുന്നു.

സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനും കോടതി കഴിഞ്ഞ വാദത്തില്‍ നിര്‍ദേശിച്ചിരുന്നു. സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ടാറ്റ ഗ്രൂപ്പ് എന്നിവരോട് എജിആര്‍ കുടിശ്ശിക തിരിച്ചടവ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കി സത്യവാങ്മൂലം സമര്‍പ്പിക്കാനും ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് കുടിശ്ശിക അടയ്ക്കാന്‍ 20 വര്‍ഷം സമയം അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ പ്രായോഗികമല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഭാരതി എയര്‍ടെലിന്റെ എജിആര്‍ കുടിശ്ശികയായ 43.980 കോടി രൂപയില്‍ 18.004 കോടിയും. വോഡഫോണ്‍ ഐഡിയ കുടിശ്ശികയായ 6,854 കോടിയില്‍ 1400 കോടിയും ടാറ്റാ ഗ്രൂപ്പ് അവരുടെ എജിആര്‍ കുടിശ്ശികയായ 16.788 കോടിയില്‍ 4.197 കോടിയുമാണ് ഇതുവരെ അടച്ചത്.

Author

Related Articles