News

എന്‍എസ്ഇ അഴിമതി കേസ്: മുന്‍ ഓപ്പറേറ്റിങ് ഓഫീസര്‍ ആനന്ദ് സുബ്രമണ്യത്തെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: എന്‍എസ്ഇ മുന്‍ ഓപ്പറേറ്റിങ് ഓഫീസര്‍ ആനന്ദ് സുബ്രമണ്യത്തെ സിബിഐ അറസ്റ്റ് ചെയ്തു. ചെന്നൈയിലെത്തി വ്യാഴാഴ്ച അര്‍ധ രാത്രിയോടെയാണ് സുബ്രമണ്യത്തെ സിബിഐ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ഡല്‍ഹിയിലുള്ള സിബിഐ ആസ്ഥാനത്തെത്തിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കി ആനന്ദ് സുബ്രമണ്യത്തെ കസ്റ്റഡിയില്‍ വാങ്ങും. കോ-ലോക്കേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

കേസിലെ സിബിഐ അന്വേഷണത്തോടെ സുബ്രമണ്യം സഹകരിച്ചിരുന്നില്ല. എന്‍എസ്ഇ മുന്‍ സിഇഒയായ ചിത്ര രാമകൃഷ്ണയും വിവാദ യോഗിയുമായി നടന്ന ഇമെയില്‍ സന്ദേശങ്ങള്‍ സംബന്ധിച്ചുള്ള കേസിലും ആനന്ദ് സുബ്രമണ്യം ആരോപണവിധേയനായിരുന്നു. 2018ലാണ് സെബി ഇതുമായി ബന്ധപ്പെട്ട് കേസെടുത്തത്. എന്‍എസ്ഇയുടെ സെര്‍വറുകളില്‍ ചില ബ്രോക്കര്‍മാര്‍ക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയിലായിരുന്നു കേസ്. ഈ കേസിന്റെ അന്വേഷണത്തിനിടെ എന്‍എസ്ഇ മുന്‍ സിഇഒ ചിത്ര രാമകൃഷ്ണയും വിവാദ യോഗിയും തമ്മിലുള്ള ഇമെയില്‍ സന്ദേശങ്ങള്‍ പുറത്ത് വന്നത്.

നേരത്തെ ചിത്ര രാമകൃഷ്ണയേയും സിബിഐ ചോദ്യം ചെയ്തിരുന്നു. 12 മണിക്കൂറോളമാണ് ചിത്രയെ സിബിഐ ചോദ്യം ചെയ്തത്. രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതിന് സെബി ചിത്രക്ക് മൂന്ന് കോടി രൂപ പിഴയും ചുമത്തിയിരുന്നു. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ എന്‍എസ്ഇയുടെ പല തീരുമാനങ്ങളെടുത്തത് വിവാദ യോഗിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് ചിത്ര മൊഴി നല്‍കിയിരുന്നു.

Author

Related Articles