News

ചൈനയുടെ നികുതി തിരിച്ചടിയാകുന്നുവെന്ന് ആപ്പിള്‍ സിഇഒ; 'സാംസങിന് നികുതി ഇളവ് ലഭിച്ചത് മത്സരം കടുപ്പിക്കുന്നു'; യുഎസ്-ചൈന വ്യാപാര യുദ്ധം ഗാഡ്ജറ്റ് ഭീമനെ തളര്‍ത്തുമ്പോള്‍

വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കടുത്ത് നില്‍ക്കുന്ന വേളയിലാണ് ചൈനയുടെ നികുതി തിരിച്ചടിയാകുന്നുവെന്ന് ആപ്പിള്‍ കമ്പനി സിഇഒ ടിം കുക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല സൗത്ത് കൊറിയന്‍ കമ്പനിയായ സാംസങ്ങുമായി വന്‍ മത്സരമാണ് ഇപ്പോള്‍ നേരിടുന്നതെന്നും ടിം വ്യക്തമാക്കി. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ അടക്കം യുഎസ് വര്‍ധിപ്പിച്ചതിന് പിന്നാലെ യുഎസില്‍ നിന്നുള്ള ആപ്പിള്‍ അടക്കമുള്ള ഉല്‍പന്നങ്ങള്‍ക്ക് ചൈനയും നികുതി വര്‍ധിപ്പിച്ചു.

എന്നാല്‍ ഇത് സാംസങ്ങിന് ബാധകമല്ലെന്നും ടിം ചൂണ്ടിക്കാണിക്കുന്നു. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് യുഎസ് പ്രഖ്യാപിച്ച 300 ബില്യണ്‍ ഡോളറിന്റെ നികുതി താരിഫ് സെപ്റ്റംബര്‍ ഒന്നിനും ഡിസംബര്‍ 15നും മധ്യേ രണ്ട് ഘട്ടമായി പ്രാബല്യത്തില്‍ വരാനിരിക്കുന്ന വേളയിലാണ് ചൈനീസ് വിപണിയിലെ പ്രതസന്ധി വ്യക്തമാക്കി ഗാഡ്ജറ്റ് ഭീമന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അമേരിക്കയും സൗത്ത് കൊറിയയും തമ്മില്‍ വ്യാപാര കരാറില്‍ ഒപ്പുവെച്ചിരുന്നു. 

എന്നാല്‍ ഇക്കാര്യത്തില്‍ ചൈനയുമായി ട്രംപ് രമ്യതയിലെത്തുമെന്ന സൂചനയും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ട്രംപ് ഞായറാഴ്ച്ച ഇട്ട ട്വീറ്റും ഇതാണ് സൂചിപ്പിക്കുന്നതെന്നും തെളിവുകള്‍ പുറത്ത് വന്നിരുന്നു. ആപ്പിളിന്റെ മാക്ക് ബുക്ക്, ഐഫോണ്‍, എന്നിവയ്‌ക്കൊന്നും ഡിസംബര്‍ 15 വരെ ഒരു തരത്തിലുള്ള അധിക നികുതിയും ബാധിക്കില്ല. എന്നാല്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ എയര്‍പോഡ്, ആപ്പിള്‍ വാച്ച്, ഹോം പോഡ് എന്നിവയ്ക്ക് നികുതി ഏര്‍പ്പെടുത്തിയേക്കും. 

Author

Related Articles