News

ആപ്പിള്‍ സാംസങ്ങിന് നൂറുകോടിയോളം ഡോളര്‍ നഷ്ടപരിഹാരം നല്‍കി

വാഷിങ്ടണ്‍:  സാംസങ്ങിന് ആപ്പിള്‍ നൂറുകോടിയോളം ഡോളറിന്റെ നഷ്ടപരിഹാരം നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാംസങ്ങില്‍ നിന്ന് നേരത്തെ ഓര്‍ഡര്‍ ചെയ്ത ഒഎല്‍ഇഡി (ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ്) സ്‌ക്രീനുകള്‍ വാങ്ങുന്നതില്‍ ആപ്പിള്‍ വീഴ്ച വരുത്തിയിരുന്നു.

ഇതാണ് 95 കോടി ഡോളര്‍ സാംസങ്ങിന് നഷ്ടപരിഹാരമായി നല്‍കാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായതെന്നാണ് വിവരം. ഒഎല്‍ഇഡി സ്‌ക്രീനുകള്‍ക്കായി ആപ്പിള്‍  സാംസങ്ങിനെയാണ് ആശ്രയിച്ചിരുന്നത്. ലോകത്ത് ആകെ നിര്‍മിക്കുന്ന ഒഎല്‍ഇഡി സ്‌ക്രീനുകളില്‍ നാല്‍പ്പത് ശതമാനവും സാംസങ്ങിന്റേതാണ്. 

സാംസങ്ങിന് ആപ്പിള്‍ പിഴ നല്‍കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷവും  സാംസങില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഒഎല്‍ഇഡി പാനലുകള്‍ വാങ്ങാത്തതിന് ആപ്പിളിന് പിഴ ചുമത്തിയിരുന്നു. ആപ്പിള്‍ കഴിഞ്ഞ വര്‍ഷം 684 മില്യണ്‍ ഡോളര്‍ പിഴയായി സാംസങ്ങിന് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് -19 മൂലമുള്ള ദുര്‍ബലമായ ഡിമാന്‍ഡും വില്‍പ്പനയുമാണ് ആപ്പിള്‍ ഒഎല്‍ഇഡി പാനല്‍ സാംസങ്ങില്‍ നിന്ന് വാങ്ങാഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Author

Related Articles