News

പുനഃചംക്രമണത്തിനായി നല്‍കിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റു; നിയമനടപടിയ്ക്ക് ഒരുങ്ങി ആപ്പിള്‍

സാന്‍ ഫ്രാന്‍സിസ്‌കോ: പുനഃചംക്രമണത്തിനും നശിപ്പിക്കാനുമായി നല്‍കിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഇടപാടുകാരന്‍ മറിച്ചുവിറ്റെന്ന് ആപ്പിള്‍ കമ്പനിയുടെ പരാതി. കാനഡയിലെ ജിഇഇപി എന്ന കമ്പനിക്കെതിരെയാണ് ആരോപണം. ഒരു ലക്ഷത്തോളം ഐഫോണുകളും ഐപാഡുകളും ആപ്പിള്‍ വാച്ചുകളുമാണ് മറിച്ചുവിറ്റത്.

ഡാമേജായ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അപായമുണ്ടാക്കിയേക്കാം എന്നാണ് ആപ്പിളിന്റെ മുന്നറിയിപ്പ്. കനേഡിയന്‍ കമ്പനി ഈ വില്‍പ്പനയിലൂടെ നേടിയ മുഴുവന്‍ ലാഭവും തങ്ങള്‍ക്ക് വേണമെന്നാണ് ആപ്പിളിന്റെ ആവശ്യം. 31 ദശലക്ഷം കനേഡിയന്‍ ഡോളര്‍ വരും ഈ തുക. കനേഡിയന്‍ കമ്പനിക്കെതിരെ ആപ്പിള്‍ നിയമ പോരാട്ടം നടത്തുമെന്ന് വ്യക്തമാക്കി.  

ആപ്പിളിന്റെ എല്ലാ ആരോപണങ്ങളും നിഷേധിച്ച് കനേഡിയന്‍ കമ്പനി രംഗത്ത് വന്നു. തങ്ങളുടെ അറിവില്ലാതെ കമ്പനിയിലെ മൂന്ന് ജീവനക്കാര്‍ ഈ ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ച് വിറ്റുവെന്നാണ് അവരുന്നയിക്കുന്ന വാദം. 2015 ജനുവരി മുതല്‍ 2017 ഡിസംബര്‍ വരെ കനേഡിയന്‍ കമ്പനിക്ക് 531966 ഐ ഫോണുകളും 25673 ഐപാഡുകളും 19277 ആപ്പിള്‍ വാച്ചുകളും നശിപ്പിക്കാനായി നല്‍കിയെന്നാണ് ആപ്പിളിന്റെ വാദം.

ഇതില്‍ 18 ശതമാനം (103845) ഉപകരണങ്ങള്‍ ഇപ്പോഴും ആക്ടീവ് ആണെന്ന് ആപ്പിള്‍ കണ്ടെത്തി. മോഷ്ടിച്ച് വിറ്റ ഉല്‍പ്പന്നങ്ങളുടെ എണ്ണം ഇതിലുമേറെയാവുമെന്നാണ് ആപ്പിള്‍ പറയുന്നത്. ഇ-വേസ്റ്റ് നിയന്ത്രണത്തില്‍ കര്‍ശനമായാണ് ആപ്പിള്‍ മുന്നോട്ട് പോകുന്നത്. ഇതുവരെ പത്ത് ലക്ഷത്തോളം പഴയതും കേടായതുമായ ഉപകരണങ്ങള്‍ ആപ്പിള്‍ തിരികെ എടുത്തിരുന്നു.

Author

Related Articles