News

സീഫുഡ് പ്രോസസിംഗ് യൂണിറ്റുകള്‍ കേരളം വിടുന്നു; മത്സ്യലഭ്യത ക്രമാതീതമായി കുറഞ്ഞു

കൊച്ചി: കേരളത്തില്‍ മത്സ്യലഭ്യത ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് കടല്‍ സീഫുഡ് പ്രോസസിംഗ് യൂണിറ്റുകള്‍ സംസ്ഥാനം വിടുന്നു. കേരളം വിട്ട് ആന്ധ്രാപ്രദേശിലേക്കാണ് സീഫുഡ് പ്രോസസിംഗ് യൂണിറ്റുകള്‍ ചേക്കേറുന്നത്. ഇതിനകം തന്നെ എട്ടോളം യൂണിറ്റുകള്‍ ആന്ധ്രാപ്രദേശിലേക്ക് മാറിയെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംസ്ഥാനത്തെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. കടല്‍ മത്സ്യകയറ്റുമതിയില്‍ നിന്ന് സംസ്ഥാനത്തിന് 6000 കോടിയുടെ നഷ്ടമാണ് വര്‍ഷത്തില്‍ സംഭവിക്കുക.

വെള്ളപ്പൊക്കവും തുടര്‍ച്ചയായ മഴയും കാരണം രണ്ട് വര്‍ഷത്തിനിടെ നിരവധി മത്സ്യബന്ധന ദിനങ്ങളാണ് നഷ്ടപ്പെട്ടത്. കൂടാതെ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മത്സ്യബന്ധനമേഖലയില്‍ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കൊവിഡിന് പിന്നാലെ പ്രഖ്യാപിച്ച ലോക്ക്ഡൗണാണ് മത്സ്യ ബന്ധന മേഖലയെ തകിടം മറിച്ചത്. ലോക്ക് ഡൗണ്‍ സമയത്ത് സംസ്ഥാനത്തെ മത്സ്യബന്ധന തുറമുഖങ്ങളെല്ലാം അടച്ചിട്ട അവസ്ഥയിലായിരുന്നു.

കൂടാതെ കേരളത്തിലെത്തിയിരുന്നു പല ബോട്ടുകളും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയതും സംസ്ഥാനത്തിന് കനത്ത തിരിച്ചടിയായി. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ഓരോ യൂണിറ്റുകള്‍ക്കും സംഭരണ ശേഷിയുടെ 20 മുതല്‍ 25 ശതമാനം വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുന്നുള്ളൂ. കൊവിഡ് പ്രതിസന്ധിക്കിടെ ഇത്തരം യൂണിറ്റുകളും കേരളം വിടുന്നതോടെ സംസ്ഥാനത്തിന് കനത്ത പ്രതിസന്ധി സൃഷ്ടിക്കും.

Author

Related Articles