News

57 ബില്യണ്‍ യുഎസ് ഡോളറിലധികം വിപണിയുണ്ടായിരുന്ന വാഹന മേഖല തളര്‍ച്ചയില്‍ തന്നെ; നാലു മാസത്തിനകം അഞ്ചു ലക്ഷം പേര്‍ക്ക് ജോലി പോകുമെന്ന് റിക്രൂട്ട്‌മെന്റ് കമ്പനികള്‍

ഡല്‍ഹി: 57 ബില്യണ്‍ യുഎസ് ഡോളറിന്റെ വിപണിയുണ്ടായിരുന്ന ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗം വന്‍ തകര്‍ച്ച നേരിടുന്ന വേളയിലാണ് ഇനിയും ഒട്ടേറെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. സെയില്‍സ് മുതല്‍ ടെക്ക്‌നിക്കല്‍, പെയിന്റിങ്, വെല്‍ഡിങ്, കാസ്റ്റിങ്, പ്രോഡക്ഷന്‍ ടെക്ക്‌നോളജി, സര്‍വീസ് എന്നീ മേഖലയില്‍ ഒട്ടേറെ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ സൂചനകള്‍ പുറത്ത് വരുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ തന്നെ ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് വാഹന മേഖലയില്‍ നിന്നും ജോലി നഷ്ടമായത്. മാത്രമല്ല വരുന്ന നാലു മാസത്തിനകം ഈ മേഖലയില്‍ ഒരു മില്യണ്‍ ആളുകള്‍ക്ക് ജോലി നഷ്ടമാകാനുള്ള സാധ്യതയാണ് കാണുന്നതെന്ന് ഓട്ടോമോട്ടീവ് കമ്പോണെന്റ്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ വിന്നീ മേത്ത അറിയിച്ചു.  വരുന്ന പാദത്തില്‍ ഈ മേഖലയില്‍ അഞ്ചു ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളായ ഫെനോ ടീം ലീസ് എന്നി കമ്പനികള്‍ പറയുന്നു.

ഓരോ കമ്പനികളിലും നിലവില്‍ 10 ശതമാനം വീതം പിരിച്ചുവിടല്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. വരുന്ന ഒന്‍പത് മാസം ഓട്ടോ മൊബൈല്‍ മേഖലയില്‍ ഇടിവു തന്നെയായിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  കഴിഞ്ഞ 20 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ് വാഹന വിപണി. ജൂലൈയില്‍ മാത്രം പാസഞ്ചര്‍  വാഹനങ്ങളുടെ വിപണിയില്‍ 31 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ആശങ്കകളും ഉയരുകയാണ്. സാമ്പത്തിക രംഗം നേരിടുന്ന മാന്ദ്യവും വാഹനങ്ങളുടെ വിലയിലുണ്ടായ വര്‍ധനയും ഇവ വാങ്ങാനുള്ള ഫിനാന്‍സ് സേവനങ്ങളില്‍ വന്ന ഇടിവുമാണ് വിപണിയ്ക്ക് തിരിച്ചടിയായത്.

മാത്രമല്ല ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും കാര്യമായ പ്രതികരണങ്ങളും ലഭിക്കുന്നില്ല. കൊമേഴ്സ്യല്‍ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളുമാണ് വിപണിയില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്. വാഹന വിപണിയ്ക്ക് ഉണര്‍വേകാന്‍ ജിഎസ്ടി നിരക്ക് കുറയ്ക്കണം എന്നത് മുതല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മറ്റ് നികുതികളിലും ഇളവ് ഏര്‍പ്പെടുത്തണമെന്ന് കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

2019ന്റെ ആദ്യ ഏഴ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പാസഞ്ചര്‍ വാഹനങ്ങളുടെ വിപണി 13.2 ശതമാനം ഇടിഞ്ഞ് 1.76 മില്യണ്‍ യൂണിറ്റുകള്‍ മാാത്രം വിറ്റു പോകുന്ന നിലയിലേക്ക് വന്നിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സാണ് ഈ കണക്ക് പുറത്ത് വിട്ടത്.

Author

Related Articles