News

വാഹന നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളിക്ക് പരിഹാരമുണ്ടാകുമോ ? ജീവനക്കാരെ പിരിച്ചുവിട്ടും, ഉത്പ്പാദനം വെട്ടിക്കുറച്ചും വിവിധ കമ്പനികള്‍ നീക്കം നടത്തുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വാഹന വിപണന രംഗത്ത് കഴിഞ്ഞ കുറേക്കാലമായി വന്‍ പ്രതിസന്ധി തുടരുകയാണ്. വിപണിയില്‍ രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കള്‍ വിവിദ മോഡലുകള്‍ പുറത്തിറക്കിയിട്ടും നേട്ടം കൊയ്യാനോ, വിപണിയില്‍ പിടിച്ചുനില്‍ക്കാനോ സാധ്യമായിട്ടില്ല. സമ്പദ് വ്യവസ്ഥയുടെ മോശം സാഹചര്യം മൂലമാണ് വാഹന വില്‍പ്പനിയില്‍ വിവിധ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയുണ്ടാക്കാന്‍ കാരണമായത്. അതേസമയം കേന്ദ്രസര്‍ക്കാറിന്റെ ചില തെറ്റായ നയങ്ങളും വാഹന വിപണിയില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണമായിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. 

കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും, പെട്രോള്‍-ഡീസല്‍ വാഹനങ്ങളെ മാറ്റി നിര്‍ത്തുകയും ചെയ്തുവെന്നാണ് മറ്റൊരു ആരോപണം. അതേസമയം രാജ്യത്തെ എന്‍ബിഎഫ്‌സി സ്ഥാപനങ്ങളുടെ തകര്‍ച്ച മൂലം വാഹന പ്രേമികള്‍ക്ക് ഇഷ്ടപ്പെട്ട വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടായി. വാഹന പ്രേമികള്‍ പലപ്പോഴും ലോണ്‍ എടുത്താണ് വാഹനം വാങ്ങാറ്. വിവിധ എന്‍ബിഫ്‌സി സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയും, വായ്പ നല്‍കാനാവശ്യമായ കരുതല്‍ധനം കൈവശമില്ലാത്ത അവസ്ഥയും ഉണ്ടായതോടെയാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് വീഴാന്‍ ഇടയാക്കിത്. ഇതോടെ രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടും, ഉത്പ്പാദനം വെട്ടിക്കുറച്ചുമുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. 

രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനികളായ ഹുണ്ടായ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോര്‍സ്, ഹോണ്ട തുടങ്ങിയ കമ്പനികള്‍ക്കെല്ലാം ആഗസ്റ്റ് മാസത്തിലെ വില്‍പ്പനയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തി. മാരുതിയുടെ വില്‍പ്പനയില്‍ മാത്രം ആഗസ്റ്റ് മാസത്തില്‍ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വില്‍പ്പന ആഗസ്റ്റ് മാസത്തില്‍ മാത്രം വാഹന വില്‍പ്പന ആകെ 1,06,413 യൂണിറ്റിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. പാസഞ്ചര്‍ വാഹന വില്‍പ്പനയിലടക്കം ഭീമമായ ഇടിവാണ് ഓഗസ്റ്റ് മാസത്തില്‍ ആകെ രേഖപ്പെടുത്തിയത്. 

അതേസമയം രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോര്‍സിന്റെ വില്‍പ്പനയില്‍ മാത്രം 58 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹോണ്ടാ കാര്‍സിന്റെയും, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെയും വില്‍പ്പനയില്‍ യഥാക്രമം 51 ശതമാനവും, 21 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ വാഹന വില്‍പ്പനയില്‍ ആഗസ്റ്റ് മാസത്തിലും ഇടിവുണ്ടായതില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വാഹന വില്‍പ്പനയില്‍ ഇടിവ് രൂപപ്പെട്ടത് മൂലം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയും, ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ് ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനങ്ങളുടെ ജിഎസ്ടി കുറച്ചാല്‍ മാത്രമേ വില്‍പ്പനയില്‍ നേരിയ വര്‍ധനവുണ്ടാവുകയുള്ളൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ വായ്പാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെയാണ് വാഹന വിപണിയില്‍ വന്‍ ഇടിവുണ്ടാക്കാന്‍ കാരണമെന്നാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഇപ്പോള്‍ വ്യക്തമാക്കുന്നത്

വാഹന വിപണിയിലെ പ്രതിസന്ധി മൂലം രാജ്യത്തെ വാഹന പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലുമാണ് വിവിധ കമ്പനികള്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ  പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ വാഹന വിപണി ഇന്നേവരെ നേരിടാത്ത പ്രതിസന്ധികളാകും നേരിടാന്‍ പോകുന്നത്. രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹനങ്ങളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ  മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിരുന്നതായാണ് വിവരം.

Author

Related Articles