News

സ്വിഫ്റ്റ് ഇടപാട്: ആര്‍ബിഐയുടെ നിര്‍ദേശത്തിന് വേണ്ടി കാതോര്‍ത്ത് പഞ്ചാബ് നാഷണല്‍ ബാങ്ക്

റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ആഗോള പ്രതിസന്ധികളില്‍ വില്ലനാവുന്നത് സാമ്പത്തിക കൈമാറ്റങ്ങള്‍ക്ക് നേരിടുന്ന തടസ്സങ്ങളാണ്. 200 ലധികം രാജ്യങ്ങളിലായി 11,000-ല്‍ കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങള്‍ സാമ്പത്തിക വിനിമയം നടത്തുന്ന രാജ്യാന്തര ശൃംഖലയായ സ്വിഫ്റ്റില്‍ (സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍ ) നിന്നും റഷ്യന്‍ പണമിടപാട് സ്ഥാപനങ്ങള്‍ക്കുള്ള വിലക്ക് ഇന്ത്യയേയും വലക്കുകയാണ്. ഈയവസരത്തില്‍ റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള സ്വിഫ്റ്റിന്റെ ഇടപാടുകള്‍ സംബന്ധിച്ച് ധനമന്ത്രാലയത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും ഉപദേശത്തിനായി കാത്തിരിക്കുകയാണെന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) അറിയിച്ചു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 9.4 ബില്യണ്‍ ഡോളറാണ്. 2020-21 ലിത് 8.1 ബില്യണ്‍ ഡോളറായിരുന്നു. ഇന്ധനങ്ങള്‍, ധാതു എണ്ണകള്‍, മുത്തുകള്‍, വിലയേറിയ കല്ലുകള്‍, ആണവ റിയാക്ടറുകള്‍, ബോയിലറുകള്‍, യന്ത്രങ്ങള്‍, മെക്കാനിക്കല്‍ ഉപകരണങ്ങള്‍, വൈദ്യുത യന്ത്രങ്ങള്‍, വളങ്ങള്‍ എന്നിവയൊക്കെ റഷ്യയില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ആഗോള വിപണന ശൃംഘലയില്‍ നിന്ന് റഷ്യയെ മാറ്റി നിര്‍ത്താന്‍ സ്വിഫ്റ്റ് സംവിധാനത്തിലേര്‍പ്പെടുത്തിയ വിലക്ക് പക്ഷെ നമ്മുടെ രാജ്യത്തിന്റെ കയറ്റിറക്കുമതിയേയും ബാധിക്കുകയാണ്.

വേഗതയേറിയ രാജ്യാന്തര സാമ്പത്തിക വിനിമയ ശൃംഖലയായ സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളില്‍ ചിലതിനെ പുറത്താക്കാനുള്ള യുഎസ്- ഇയു രാജ്യങ്ങളുടെ തീരുമാനത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ പുനര്‍വിചന്തനം നടത്താന്‍ ഒരുങ്ങി ഇന്ത്യ. സ്വിഫ്റ്റിന് സ്വന്തം നിലയില്‍ പകരക്കാരനെ കണ്ടെത്താനുളള അവസരമായി ചൈനയും ഇതിനെ കാണുന്നുണ്ട്. ഭാവിയിലും ഇതുപോലുള്ള അടിയന്തര സാഹചര്യം ഉണ്ടായാല്‍ അതിനെ അതിജീവിക്കണമെങ്കില്‍ സ്വന്തം ബദല്‍ വേണ്ടി വരും എന്ന രീതിയില്‍ പല രാജ്യങ്ങളും ചിന്തിക്കാന്‍ യുക്രെയിന്‍ പ്രതിസന്ധി കാരണമായിട്ടുണ്ട്.

Author

Related Articles