News

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയായി ആയുഷ്മാന്‍ ഭാരത് മാറുമെന്ന് പ്രധാനമന്ത്രി; ഏഴ് വര്‍ഷത്തിനകം 11 ലക്ഷം തൊഴിലവസരങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് റയില്‍വെ കഴിഞ്ഞാല്‍ ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക ആയുഷ്മാന്‍ ഭാരത് പദ്ധതിയാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുഷ്മാന്‍ ഭാരത് പദ്ധതി ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനകം 11 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

രാജ്യത്തെ ആരോഗ്യരംഗം ലോകത്തിനുതന്നെ മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതി വലിയ നേട്ടമാണെന്നും 46 ലക്ഷം പേര്‍ക്ക് രോഗങ്ങളുടെ ഇരുട്ടില്‍നിന്ന് പുറത്തെത്താനായെന്നും അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന' പാവപ്പെട്ടവരുടെ വിജയമാണ്.

വരുംകാലത്ത് പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത്തരത്തില്‍ 11 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ റെയില്‍വേയ്ക്ക് മാത്രമെ കഴിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ ഒരാളുടെപോലും വീടോ, ഭൂമിയോ, ആഭരണങ്ങളോ ചികിത്സയ്ക്കുവേണ്ടി വില്‍ക്കുകയോ പണയപ്പെടുത്തുകയോ ചെയ്യേണ്ടിവന്നിട്ടില്ല. ആയുഷ്മാന്‍ ഭാരത് - പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിയുടെ വലിയ വിജയമാണിതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

രാജ്യത്തെ പത്ത് കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്ന ദേശീയ ആരോഗ്യ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. ഓരോ വര്‍ഷവും ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം വരെ ആരോഗ്യ സംരക്ഷണത്തിനായി ലഭിക്കും. ഇതില്‍ ആശുപത്രിയിലെ കിടത്തി ചികിത്സയും ഉള്‍പ്പെടുന്നുണ്ട്.

Author

Related Articles