News

ബജാജ് ഓട്ടോയുടെ ആദ്യപാദ ലാഭത്തില്‍ 53 ശതമാനം ഇടിവ്

കോവിഡ്-19 മഹാമാരി മൂലം 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ ലാഭത്തില്‍ 53 ശതമാനം ഇടിവ് രേഖപ്പെടുത്തി ഇരുചക്രവാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ. ആഭ്യന്തര വില്‍പ്പനയിലും കയറ്റുമതിയിലും താഴ്ചയുണ്ടായി. ലോക്ഡൗണ്‍ കഴിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചെങ്കിലും വിതരണ ശൃംഖലയുടെ കാര്യത്തില്‍ ഇപ്പോഴും തടസങ്ങള്‍ നേരിടുന്നുണ്ടെന്നു കമ്പനി അറിയിച്ചു.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇത്തവണ അറ്റ ലാഭം 528 കോടി രൂപയാണ്.കഴിഞ്ഞ വര്‍ഷം ഒന്നാം പാദത്തില്‍ 1,125.67 കോടി രൂപയായിരുന്നു. വിറ്റുവരവ് 60 ശതമാനം കുറഞ്ഞു.ആഭ്യന്തര വിപണിയില്‍ കമ്പനി ആദ്യപാദത്തില്‍ 1,85,981 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍  6,10, 936 യൂണിറ്റായിരുന്നു. അതേസമയം, ഈ മാസം വില്‍പ്പന കൂടിവരുന്നുണ്ടെന്ന് ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ അറിയിച്ചു.

ഈ ജൂലൈയിലെ ആദ്യത്തെ പത്തു ദിവസം കഴിഞ്ഞ വര്‍ഷം സമാന കാലയളവിലെ ബൈക്ക് വില്‍പ്പനയുടെ 95 ശതമാനം കൈവരിക്കാന്‍ സാധ്യമായി. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ ത്രീ വീലര്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വിപണി വിഹിതം 23 ശതമാനം ഇടിഞ്ഞു.ആഭ്യന്തര മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ ബജാജിന്റെ  മൊത്ത വിഹിതം നിലവില്‍ 20.7 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 18.5 ശതമാനമായിരുന്നു.

Author

Related Articles