News

അവസാന പാദത്തില്‍ മികച്ച നേട്ടം കൊയ്ത് ബജാജ് ഓട്ടോ; അറ്റാദായം 1,332 കോടി രൂപയായി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധികള്‍ സൃഷ്ടിച്ചെങ്കിലും ഇന്ത്യയിലെ വാഹന മേഖല കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ തരക്കേടില്ലാത്ത നേട്ടമാണ് സൃഷ്ടിച്ചത്. ചിലര്‍ക്ക് നേരിടേണ്ടി വന്നത് ലാഭത്തിലെ ചെറിയ നഷ്ടം മാത്രമാണ്. വാഹനവിപണിയിലെ വമ്പന്‍മാരായ ബജാജ് ഓട്ടോയും 2020-2021 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ മികച്ച നേട്ടം കൊയ്തു. ലാഭത്തില്‍ ചെറിയ കുതിപ്പേ ഉള്ളു എങ്കിലും കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ വന്‍ കുതിപ്പ് തന്നെയാണ് നേടിയിട്ടുള്ളത്.

2019-2020 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍, 2020-2021 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ അറ്റാദായത്തില്‍ രണ്ട് ശതമാനത്തിന്റെ വര്‍ദ്ധയാണ് സ്വന്തമാക്കിയത്. 1,310 കോടി രൂപയായിരുന്നു കഴിഞ്ഞ തവണത്തെ അറ്റാദായം. ഇത്തവണ അത് 1,332 കോടി രൂപയായി. അറ്റാദായത്തില്‍ വലിയ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കിലും, മൊത്തവരുമാനത്തില്‍ ബജാജ് ഓട്ടോ മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 26 ശതമാനത്തിന്റെ കുതിപ്പാണ്. മൊത്തം 8,596 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇത് 6,815.8 കോടി രൂപയായിരുന്നു.

ലാഭത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരി ഉടമകള്‍ക്ക് ലാഭ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ഓഹരിയ്ക്കും 140 രൂപ എന്ന നിരക്കില്‍ ആയിരിക്കും ഡിവിഡന്റ് നല്‍കുക എന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. 10 രൂപയാണ് ബജാജ് ഓട്ടോയുടെ ഓഹരികളുടെ മുഖവില. അതായത് മുഖവിലയുടെ 1400 ശതമാനം ലാഭവിഹിതം ആണ് കമ്പനി ലാഭവിഹിതമായി നല്‍കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ കഴിഞ്ഞ പാദത്തില്‍ ഇന്‍പുട് കോസ്റ്റുകളില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായത് എന്ന് കമ്പനി വിലയിരുത്തുന്നു. ഇത് 2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലും തുടങ്ങും എന്നാണ് വിലയിരുത്തല്‍. ലാഭത്തില്‍ കുറവ് വരാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണ്.

2021 മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം ബജാജ് ഓട്ടോയുടെ സര്‍പ്ലസ് ക്യാഷും (മിച്ച പണം) ക്യാഷ് ഈക്വലന്റ്സും 17,989 കോടി രൂപയാണ്. 2020 മാര്‍ച്ച് 31 ലെ കണക്കില്‍ ഇത് 14,322 കോടി രൂപയായിരുന്നു. എന്തായാലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ആഭ്യന്തര വിപണിയിലും മൊത്തം കയറ്റുമതിയിലും സ്പെയര്‍ പാര്‍ട്സ് ബിസിനസിലും ഇരട്ട അക്ക വളര്‍ച്ച നേടാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Author

Related Articles