News

വിപണിയിലെ മാന്ദ്യത്തില്‍ തളര്‍ന്ന് ബജാജ് ഓട്ടോ; ആഗസ്റ്റില്‍ നേരിട്ടത് 11 ശതമാനം ഇടിവെന്ന് കമ്പനി; കയറ്റുമതിയില്‍ മാത്രം നാമമാത്രമായ പുരോഗതി

ഡല്‍ഹി:  രാജ്യത്തെ വാഹന വിപണി ഗുരുതരമായ മാന്ദ്യത്തിലൂടെ കടന്നു പോകുന്ന വേളയിലാണ് വില്‍പനയില്‍ ഗണ്യമായ ഇടിവ് തുടര്‍ച്ചയായി നേരിടുകയാണെന്ന് വാഹന ഭീമനായ ബജാജ് ഓട്ടോയും വ്യക്തമാക്കിയിരിക്കുന്നത്. ആഗസ്റ്റിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 11 ശതമാനം ഇടിവാണ് വാഹന വിപണിയില്‍ കമ്പനിയ്ക്ക് ഉണ്ടായിരിക്കുന്നത്. 2018 ആഗസ്റ്റില്‍ 4,37,092 യൂണിറ്റുകള്‍ കമ്പനി വിറ്റപ്പോള്‍ ഈ വര്‍ഷം അത് 3,90,026 ആയി എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. 

സ്വദേശീയമായ വില്‍പനയുടെ കണക്ക് നോക്കിയാല്‍ ഈ വര്‍ഷം 2,08,109 യൂണിറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇത് 2,55,631 യൂണിറ്റുകളായിരുന്നു. 19 ശതമാനം ഇടിവാണ് ഇതിലുണ്ടായതെന്ന് കമ്പനി വ്യക്തമാക്കുന്നു. മോട്ടോര്‍ സൈക്കിള്‍ വിപണി നോക്കിയാല്‍ 3,25,300 യൂണിറ്റുകളാണ് ഇക്കുറി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 3,62,923 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിനേക്കാള്‍ 10 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ കണക്ക് നോക്കിയാല്‍ 64,726 യൂണിറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇത് 74,169 ആയിരുന്നു. 13 ശതമാനം ഇടിവാണ് ഈ മേഖലയില്‍ ഉണ്ടായത്. കയറ്റുമതിയുടെ കണക്കുകള്‍ നോക്കിയാല്‍ നേരിയ പുരോഗതിയാണുണ്ടായിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. 1,81,917 യൂണിറ്റുകളാണ് ഇക്കുറി കയറ്റുമതി ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 1,81,461 യൂണിറ്റുകളായിരുന്നു.

News Desk
Author

Related Articles