News

റിയാബിന്റെ കരിമ്പട്ടികയില്‍ ബാംബൂകോര്‍പ്പറേഷന്‍; കടബാധ്യത 85 കോടി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള കേരള ബാംബൂകോര്‍പ്പറേഷന്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. പതിനെട്ട് കോടിയോളം രൂപ ആസ്തിയുള്ള കോര്‍പ്പറേഷന് നിലവില്‍ 85 കോടിയില്‍പരം രൂപയുടെ ബാധ്യതയുണ്ട്. പ്രവര്‍ത്തനം നിര്‍ത്തിയ പ്ലാന്റുകള്‍ക്ക് വേണ്ടിയും പണം ചെലവഴിക്കേണ്ടി വരുന്നതാണ് കോര്‍പ്പറേഷനെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്. 1971ല്‍ ആണ് പനമ്പ് നെയ്ത്ത് തൊഴിലാളികളുടെ കൂടി ഉന്നമനം ലക്ഷ്യമിട്ടും ബാംബൂ ഉല്‍പ്പന്നങ്ങള്‍ പ്രചോദിപ്പിക്കാനും വേണ്ടി കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ആരംഭിച്ചത്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വിപണി പിടിച്ചതോടെ ദുരിതത്തിലായ ബാംബൂ വ്യവസായത്തിന് പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഭാവി കാണുന്ന ഈ വേളയില്‍ സര്‍ക്കാരിന്റെ കണ്ണുതുറക്കേണ്ടതുണ്ടെന്ന നിലപാടിലാണ് തൊഴിലാളികള്‍. 

എന്നാല്‍ നിലവില്‍ സര്‍ക്കാരിലേക്ക് തിരിച്ചടക്കാനുള്ളത് വന്‍ബാധ്യതയായിട്ടുണ്ട്. 85 കോടിരൂപയാണ് തിരിച്ചടക്കാനുള്ളത്. 6000 പനമ്പ് തൊഴിലാളികളും ഇരുന്നൂറോളം ഈറ്റവെട്ട് തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട് ഈ പൊതുമേഖലാ സ്ഥാപനത്തിന് കീഴില്‍. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ റിയാബിന്റെ കരിമ്പട്ടികയിലുള്ള സ്ഥാപനമായി ഇത് മാറിയിട്ടുണ്ട്. ബാംബൂ കോര്‍പ്പറേഷന് പുനരുജ്ജീവനം ഇടത് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇപ്പോഴും പ്രതിസന്ധിയില്‍ തന്നെ തുടരുകയാണ് ഈസ്ഥാപനം.

Author

Related Articles