News

പലിശ നിരക്കില്‍ കുറവ് വരുത്തി രാജ്യത്തെ മുന്‍നിര ബാങ്കുകള്‍; കുറവ് വരുത്തിയത് കോവിഡ്-19 ഭീതിമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ പ്രോതിരോധിക്കാന്‍

ആര്‍ബിഐ റിപോ നിരക്ക് കുറച്ചതിനു പിന്നാലെ പലിശ നിരക്ക് കുറച്ച് പൊതുമേഖലാ ബാങ്കുകള്‍. പലിശ നിരക്ക് കുറച്ചതോടെ, ഉപഭോക്താക്കളുടെ പലിശഭാരം കുറയും.  കോവിഡ്-19 ഭീതിമൂലം ഉണ്ടായ സാമ്പത്തിക പ്രതസന്ധിക്ക് പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ മുന്‍നിര ബാങ്കുകള്‍ പലിശനിരക്കില്‍ കുറവ് വരുത്തിയത്.  

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പലിശ നിരക്കില്‍ 0.75 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതുപ്രകാരം, റിപോ അധിഷ്ഠിത പലിശ നിരക്ക് എട്ട് ശതമാനത്തില്‍നിന്ന് 7.25 ശതമാനമാവും. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. കൂടാതെ, ഒരു വര്‍ഷത്തെ എം.സി.എല്‍.ആര്‍. നിരക്ക് 8.45 ശതമാനത്തില്‍നിന്ന് 8.25 ശതമാനമായി കുറച്ചു. ഏപ്രില്‍ 10 മുതലാണ് പുതുക്കിയ എം.സി.എല്‍.ആര്‍. നിരക്ക് പ്രാബല്യത്തില്‍ വരിക.

പഞ്ചാബ് നാഷണല്‍ ബാങ്കും റിപോ നിരക്ക് കുറച്ചതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ കൈമാറാന്‍ തീരുമാനിച്ചു. പലിശയില്‍ 0.75 ശതമാനത്തിന്റെ കുറവാണ് വരുത്തുക. കൂടാതെ, എം.സി.എല്‍.ആര്‍. നിരക്ക് 0.3 ശതമാനം കുറച്ചു.

അടിസ്ഥാന നിരക്ക് 0.15 ശതമാനം കുറച്ച് 8.9 ശതമാനമാക്കി. അതേസമയം, ഒരു വര്‍ഷവും അതിനുമേലുള്ള നിക്ഷേപങ്ങളുടെ പരമാവധി പലിശ 5.8 ശതമാനവുമാക്കിയതായി അധികൃതര്‍ അറിയിച്ചു. യൂണിയന്‍ ബാങ്കും എം.സി.എല്‍.ആര്‍. നിരക്ക് 0.25 ശതമാനം കുറച്ച് 7.75 ശതമാനമാക്കി. ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ പലിശ നിരക്ക് പ്രാബല്യത്തില്‍ വരിക.

Author

Related Articles