News

വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 9371 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി; 18,170 കോടിയുടെ സ്വത്ത് കണ്ടുകെട്ടാനും നടപടി

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മൂന്നു പേരുടെയുമായി ആകെ 9371 കോടി രൂപയാണ് ഇഡി കണ്ടുകെട്ടി പൊതുമേഖലാ ബാങ്കുകളിലേക്കു മാറ്റിയത്. ഇവര്‍ നടത്തിയ തട്ടിപ്പിന്റെ വലുപ്പം മനസ്സിലാക്കുന്നതിനാണ് നടപടിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

മൂന്നു വ്യവസായികളുടെയും 18,170 കോടിയുടെ സ്വത്ത് കണ്ടുകെട്ടാനും നടപടിയായി. ഇതില്‍ 969 കോടിയുടെ സ്വത്ത് വിദേശ രാജ്യങ്ങളിലാണ്. ഇന്ത്യ വിട്ടു വിദേശങ്ങളില്‍ കഴിയുന്ന മൂന്നു പേരെയും തിരികെ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ഇവര്‍ മുങ്ങിയതോടെ പൊതുമേഖലാ ബാങ്കുകള്‍ക്കു ആകെ 22,585 കോടിയുടെ നഷ്ടമാണുണ്ടായത്. കണ്ടുകെട്ടിയ സ്വത്തുക്കള്‍ ബാങ്കുകളുടെ നഷ്ടത്തിന്റെ 80.45 ശതമാനത്തിനു തുല്യമാണ്.

യുകെയിലാണു മല്യയും നീരവ് മോദിയുമുള്ളത്. മെഹുല്‍ ചോക്‌സി ഡൊമിനിക്കയിലും. മുതലും പലിശയുമായി ഇന്ത്യയിലെ 7 പൊതുമേഖലാ ബാങ്കുകള്‍ക്കും ഒരു സ്വകാര്യ ബാങ്കിനുമായി 12,500 കോടി രൂപയാണു മല്യ നല്‍കാനുള്ളത്. മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലാണ്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നു വ്യാജരേഖകള്‍ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്തു മുങ്ങിയ നീരവ് 2019 മാര്‍ച്ചിലാണു ലണ്ടനില്‍ അറസ്റ്റിലായത്.

നീരവും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്നാണു തട്ടിപ്പ് നടത്തിയത്. ലണ്ടനിലെ ജയിലില്‍ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറാന്‍ ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. 2018 മുതല്‍ താമസിച്ചിരുന്ന ആന്റിഗ്വയില്‍നിന്നു ക്യൂബയിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണു ചോക്‌സി കഴിഞ്ഞ ദിവസം ഡൊമിനിക്കയില്‍ പിടിയിലായത്. ഇപ്പോള്‍ അവിടെ ജയിലിലാണ്.

Author

Related Articles