News

തട്ടിപ്പുകോളിലൂടെ പണം നഷ്ടമായാല്‍ ബാങ്ക് ഉത്തരവാദിയാകുമോ? ഉപഭോക്തൃ കോടതിയുടെ വിധി അറിയാം

കൊച്ചി: ഫോണ്‍ വിളിച്ച് ഇടപാടുകാരുടെ സുപ്രധാന വിവരങ്ങള്‍ കൈക്കലാക്കി അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ വ്യാപകമായി പെരുകുന്നുണ്ട്. പലരും ഒന്നും ആലോചിക്കാതെ വിവരങ്ങള്‍ കൈമാറുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള തട്ടിപ്പ് വ്യാപകമായി നടക്കുന്നത്. എന്നാല്‍ ഇങ്ങനെ തട്ടിപ്പ് നടത്തി പണം നഷ്ടപ്പെട്ടാല്‍ അതില്‍ ബാങ്ക് ഉത്തരവാദിയാണോ? തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ബാങ്ക് തിരിച്ചുതരമോ?

ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ വീണ് പണം നഷ്ടമായാല്‍ ബാങ്കുകള്‍ക്ക് യാതൊരുവിധ ഉത്തരവാദിത്തവുമില്ലെന്നാണ് ഉപഭോക്തൃ കോടതിയുടെ വിധിയില്‍ പറയുന്നത്. കൂടാതെ സാമ്പത്തിക വിവരങ്ങള്‍ പങ്ക് വയ്ക്കാന്‍ ആവശ്യപ്പെടുന്ന കോളുകള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് അക്കൗണ്ട് ഉടമകള്‍ക്ക് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഫോണ്‍കോളിലൂടെ വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കാന്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നിരന്തരം സന്ദേശമയക്കുന്നുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയ മുഖേനയും പരസ്യങ്ങള്‍ നല്‍കുന്നുണ്ട്. ഇത് നിലവിലിരിക്കെ ഇത്തരം തട്ടിപ്പുകളില്‍ പെടുന്നത് ജാഗ്രത ഇല്ലാത്തതിനാലാണ്.

അതുകൊണ്ട് ഇത്തരം തട്ടിപ്പുകള്‍ക്ക് ഒരു കാരണവശാലും ബാങ്ക് ഉത്തരവാദിയല്ല. ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തില്‍ ബാങ്ക് ഉത്തരവാദിയാകില്ല. ഗുജറാത്തിലെ അംറേലി ജില്ലാ ഉപഭോക്്തൃ കോടതി ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എസ്ബിഐയിലെ മാനേജരാണെന്ന് സ്വയം വിശേഷിപ്പിച്ച് ഫോണ്‍വിളിച്ച അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് വിവരങ്ങള്‍ നല്‍കിയതുകൊണ്ട് പണം നഷ്ടമായെന്നുമാണ് അംറേലി ജില്ലയിലെ ഒകരു അധ്യാപിക സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്. കൂടാതെ പണം നഷ്ടപ്പെട്ടത് അറിഞ്ഞ് എസ്ബിഐ മാനേജരുമായി ബന്ധപ്പെട്ടെങ്കിലും സമയത്ത് ഇടപെട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കാറുണ്ടെന്നും പരാതിക്കാരിയുടെ ജാഗ്രത കുറവാണ് പണം നഷ്ടപ്പെടാന്‍ കാരണമായതെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു. അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചുള്ള ഫോണ്‍ കോള്‍ വരുമ്പോള്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിച്ചാല്‍ ധന നഷ്ടം ഒഴിവാക്കാം.

Author

Related Articles