News

ബെംഗളൂരു മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി; മൊത്തം പദ്ധതി ചെലവ് 14,788 കോടി രൂപ

ബെംഗളൂരു: ബെംഗളൂരു മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി. ഇതോടെ ഗതാഗതത്തിരക്കിന് നേരിയ ആശ്വാസം. മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ ബെംഗളൂരു നിവാസികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു. എന്നിരുന്നാലും നിരത്തില്‍ ഓരോ ദിവസവും വാഹനങ്ങള്‍ കൂടുന്നത് തിരക്കിനേയും ബാധിച്ചു. ഇപ്പോള്‍ ബെംഗളൂരുവിന് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്.  നല്‍കി എന്നതാണ് വാര്‍ത്ത.

കേന്ദ്ര മന്ത്രി പിയൂഷ് ഗോപാല്‍ ആണ് ബെംഗളൂരുവിനുള്ള സന്തോഷ വാര്‍ത്ത പ്രഖ്യാപിച്ചത്. നഗരത്തിന്റെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുന്നതാണ് പദ്ധതി. മൊത്തം 14,788 കോടി രൂപയാണ് മൊത്തം പദ്ധതി ചെലവ്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ജങ്ഷനില്‍ നിന്ന് കെആര്‍ പുരം വരെയാണ് ഫേസ് 2എ. കെആര്‍ പുരത്ത് നിന്ന് എയര്‍ പോര്‍ട്ട് വഴി ഹെബ്ബാല്‍ ജങ്ഷന്‍ വരെയാണ് ഫേസ് 2ബി. മൊത്തം 58 കിലോമീറ്റര്‍ ആണ് രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കുക.

മറ്റ് നഗര ഗതാഗത സംവിധാനങ്ങളെ കൂടി കാര്യക്ഷമവും ഫലപ്രദവും ആയി സംയോജിപ്പിച്ചുകൊണ്ടാണ് ബെംഗളൂരു മെട്രോ റെയിലിന്റെ ഫേസ് 2 നടപ്പിലാക്കുക. ഡിസൈനിങ്ങിലും സാങ്കേതിക വിദ്യയിലും നവീനമായ രീതികള്‍ ആവിഷ്‌കരിക്കുന്നതിലൂടെയാണ് ഇത് സാധ്യമാക്കുക. ഇക്കഴിഞ്ഞ ജനുവരിയില്‍ ആണ് ഫേസ് 2 വിന്റെ കീഴില്‍ ആറ് കിലോമീറ്റര്‍ പാത ഫ്ലാഗ് ഓഫ് ചെയ്തത്. യെലച്ചനഹള്ളിയില്‍ നിന്ന് സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനിലേക്കുള്ളതായിരുന്നു സതേണ്‍ എക്സ്റ്റന്‍ഷന്‍ ലൈന്‍. കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയും കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയും ചേര്‍ന്നാണ് ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ചത്.

മൊത്തം 74 കിലോമീറ്റര്‍ മെട്രോ റെയില്‍ പാതയാണ് ഫേസ് 2 വില്‍ ഉള്‍പ്പെടുന്നത്. 62 മെട്രോ സ്റ്റേഷനുകളും. ഫേസ് 1 ലെ പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളിലേക്കുള്ള എക്സ്റ്റന്‍ഷനുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് പദ്ധതി. 30,695 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 'നമ്മ മെട്രോ' എന്നാണ് ബെംഗളൂരു മെട്രോ റെയില്‍വേ അറിയപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ റെയില്‍ ആയിരുന്നു ഇത്. കേന്ദ്ര സര്‍ക്കാരിന്റേയും കര്‍ണാടക സര്‍ക്കാരിന്റേയും സംയുക്ത സംരംഭമായ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന് ആണ് ബെംഗളൂരു മെട്രോയുടെ മൊത്തം ചുമതല.

Author

Related Articles