News

കൊടാക് മഹീന്ദ്ര ബാങ്കുമായി ഉരസി; ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ച് ഭാരത്പേ മേധാവി

മുംബൈ: ഫിന്‍ടെക് കമ്പനിയായ ഭാരത്പേയുടെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അഷ്നീര്‍ ഗ്രോവര്‍ മാര്‍ച്ച് അവസാനം വരെ സ്വമേധയാ അവധിയില്‍ പ്രവേശിച്ചു. ഗ്രോവറുടെ തീരുമാനം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. ഇത് കമ്പനിയുടെയും ജീവനക്കാരുടെയും നിക്ഷേപകരുടെയും തങ്ങളുടെ ഭാഗമായിരിക്കുന്ന വ്യാപാരികളുടെയും താത്പര്യം സംരക്ഷിക്കുന്നതാണെന്ന് വാര്‍ത്താ കുറിപ്പില്‍ കമ്പനി വ്യക്തമാക്കുന്നു.

ഗ്രോവറിന്റെ അസാന്നിധ്യത്തില്‍ സിഇഒ സുഹൈല്‍ സമീര്‍ കമ്പനിയെ നയിക്കും. കൊടാക് ഗ്രൂപ്പ് ജീവനക്കാര്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത് വന്‍ വിവാദമായതാണ് ഗ്രോവറിന്റെ ഇപ്പോഴത്തെ ദീര്‍ഘ അവധിക്കും കാരണമായിരിക്കുന്നത്. കൊടാക് മഹീന്ദ്ര ബാങ്കും ഗ്രോവറിന്റെ ഭാര്യയും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെയാണ് ഭാരത് പേ മേധാവിയുടെ അവധി തീരുമാനവും പുറത്തുവരുന്നത്.

വിവാദവുമായി ബന്ധപ്പെട്ട് ഗ്രോവറിനും ഭാര്യ മാധുരിക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പത്ത് ദിവസം മുന്‍പ് കൊടാക് മഹീന്ദ്ര ബാങ്ക് വ്യക്തമാക്കിയിരുന്നു. നൈകാ ഇനീഷ്യല്‍ പബ്ലിക് ഓഫറില്‍ (ഐപിഒ) തങ്ങള്‍ക്ക് ഓഹരികള്‍ അനുവദിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഗ്രോവറും ഭാര്യയും ബാങ്കിനെതിരെ രംഗത്ത് വന്നത്. ഇവര്‍ 500 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു.

Author

Related Articles