News

സമ്പത്തില്‍ മുകേഷ് അംബാനിയെ പിന്തള്ളി ഈ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് മേധാവി

ഏഷ്യയിലെ അതിസമ്പന്നന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി ചാന്‍ഗ്‌പെങ് ഷാവോ. ബിനാന്‍സ് എന്ന ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന്റെ മേധാവിയാണ് ആസ്തിയുടെ കാര്യത്തില്‍ അംബാനിയെ മറിടന്നത്. ബ്ലുംബെര്‍ഗ് ബില്യണേഴ്സ് സൂചികയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ട് പ്രകാരം ഷാവേയുടെ ആ്സതി 9,650 കോടി ഡോളറാണ്. അതേസമയം അംബാനിയുടെ ആസ്തി 9,330 കോടി ഡോളറും. കോടീശ്വര പട്ടികയില്‍ ഒറാക്കിള്‍ സ്ഥാപകന്‍ ലാറി എല്ലിസണിനു തൊട്ടു താഴെയാണ് നിലവില്‍ ഷാവോ. ഷാവോയുടെ വ്യക്തിഗത സമ്പത്ത് വിലയിരുത്തലുകളേക്കാളും വളരെ കൂടുതലായിരിക്കാമെന്നും ബ്ലൂംബര്‍ഗ് വ്യക്തമാക്കുന്നുണ്ട്.

ചുരുങ്ങിയ സമയംകൊണ്ട് 21-ാം നൂറ്റാണ്ടിന്റെ നിക്ഷേപ മാര്‍ഗമെന്ന ഖ്യാതി സ്വന്തമാക്കിയ ക്രിപ്റ്റോ കറന്‍സി തന്നെയാണ് ഷാവോയെ അതിസമ്പന്നനാക്കിയത്. ബിനാന്‍സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് വളരെ ചുരുങ്ങിയ സമയകൊണ്ട് കൈവരിച്ച ഉപഭോക്തൃ ബേസ് ആണ് ഷാവോയുടെ പിന്‍ബലം.

ഞൊടിയിടയില്‍ ക്രിപ്റ്റോ കറന്‍സികള്‍ നിക്ഷേപരെ ലക്ഷപ്രഭുക്കളും കോടീശ്വരന്‍മാരും ആക്കിയപ്പോള്‍ അമരക്കാരന്‍ ശതകോടീശ്വരനായി മാറുകയായിരുന്നു. ലോക കോടീശ്വരനായ ഇലോണ്‍ മസ്‌കും ക്രിപ്റ്റോ മേഖലയില്‍നിന്നു കോടികളാണ് വാരുന്നത്. ക്രിപ്റ്റോ കറന്‍സികളുടെ മൂല്യം നിര്‍ണയിക്കാന്‍ സ്വാധീനമുള്ള വ്യക്തിയായി മസ്‌ക് മാറിയത് വളരെ പെട്ടെന്നായിരുന്നു. മസ്‌കിന്റെ ഓരോ ട്വീറ്റുകളും ക്രിപ്റ്റോ മേഖലയില്‍ വന്‍ ചലനങ്ങളാണു സൃഷ്ടിക്കുന്നത്.

വെറും 44 വയസു മാത്രമുള്ള ചാന്‍ഗ്‌പെങ് ഷാവോ ഒരു ചൈനീസ് കനേഷിയന്‍ ബിസിനസുകാരനാണ്. സിസെഡ് എന്ന ചുരുക്കപേരിലാണ് ഇദ്ദേഹം ബിസിനസ് ലോകത്ത് അറിയപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് ആയ ബിനാന്‍സിന്റെ സ്ഥാപകനാണ്. 1977 സെപ്റ്റംബര്‍ 10ന് ചൈനയിലെ ജിയാങ്സുവിലാണ് അദ്ദേഹം ജനിച്ചത്.

ഓകെകോയിന്റെ സി.ടി.ഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 കളില്‍ കുടുംബം ചൈനയില്‍നിന്നു കാനഡയിലേക്കു മാറുകയായിരുന്നു. ടോക്കിയോ ഓഹരി വിപണി, ബ്ലൂംബര്‍ഗ് ട്രേഡ്ബുക്ക് എന്നിവിടങ്ങളിലും ജോലി നോക്കിയിട്ടുണ്ട്. ഓഹരികളില്‍ നിന്നു ക്രിപ്റ്റോയിലേക്കുള്ള ചുവടുമാറ്റം പ്രഖ്യാപിച്ചു വിരലില്‍ എണ്ണാവുന്ന വര്‍ഷങ്ങളെ ആയിട്ടുള്ളു. 2017ലാണ് ബിനാന്‍സ് സ്ഥാപിക്കുന്നത്.
?ദാനശീലന്‍ എന്ന നിലയില്‍ പ്രശസ്തന്‍

കഴിഞ്ഞവര്‍ഷം ക്രിപ്റ്റോ കറന്‍സികള്‍ വഴി സമ്പത്തു വളര്‍ത്തിയവര്‍ ഏറെയാണ്. എതേറിയം സൃഷ്ടാവ് വിറ്റാലിക് ബ്യൂട്ടറിന്‍, കോയിന്‍ബേസ് സ്ഥാപകന്‍ ബ്രയന്‍ ആംസ്ട്രോങ് തടങ്ങിയവര്‍ ഉദാഹരണങ്ങളാണ്. എഫ്.ടി.എക്സ് സി.ഇ.ഒ. സാം ബാങ്ക്മാനിന്റെ അഭിപ്രായത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടെ മേഖല വന്‍ വളര്‍ച്ചയാണു കൈവരിച്ചിരിക്കുന്നത്.

മറ്റു കോടീശ്വരന്‍മാരില്‍ നിന്നും ഷാവേയെ വ്യത്യസ്തനാക്കുന്നതെന്തെന്നാല്‍, തന്റെ സ്വത്തിന്റെ 99 ശതമാനവും അദ്ദേഹം ദാന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നതാണ്. ധനികരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിനു പകരം ആസ്തി ദാനം ചെയ്യുന്നവരുടെ പട്ടിക വരണമെന്നാണു അദ്ദേഹം പറയുന്നത്.

Author

Related Articles