News

നേട്ടം തുടരുന്നു; ബിറ്റ്കോയിന്‍ വിപണി മൂല്യം 1 ലക്ഷം കോടി ഡോളറിലേക്ക്

ബിറ്റ്കോയിന്റെ വിപണി മൂല്യം 1 ലക്ഷം കോടി ഡോളറിലേക്ക് നീങ്ങുകയാണ്. ബ്ലൂംബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം ഈ വര്‍ഷം മാത്രം 415 ബില്യണ്‍ ഡോളറില്‍പ്പരം നിക്ഷേപം ബിറ്റ്കോയിന് ലഭിച്ചു. ഇതോടെ ബിറ്റ്കോയിന്‍ ക്രിപ്റ്റോകറന്‍സിയുടെ മൊത്തം വിപണി മൂല്യം 956 ബില്യണ്‍ ഡോളറില്‍ വന്നുനില്‍ക്കുകയാണ്. ബിറ്റ്കോയിന്‍ ഉള്‍പ്പെടെ ലോകത്തെ പ്രമുഖ നാലു ക്രിപ്റ്റോകറന്‍സികള്‍ അടങ്ങുന്ന ബ്ലൂംബര്‍ഗ് ഗാലക്സി ക്രിപ്റ്റോ സൂചിക രണ്ടു മടങ്ങ് നേട്ടമാണ് അടുത്തകാലം കൊണ്ട് കുറിച്ചത്.

നിലവില്‍ കോര്‍പ്പറേറ്റ് കമ്പനികളും സ്ഥാപന നിക്ഷേപകരും ബിറ്റ്കോയിന്‍ വാങ്ങി സൂക്ഷിക്കാനുള്ള തിരക്കിലാണ്. ഇന്ന് 52,603 ഡോളര്‍ വിലനിലവാരത്തിലാണ് ബിറ്റ്കോയിന്‍ ഇടപാടുകള്‍ നടക്കുന്നത്. അതായത് ബിറ്റ്കോയിന്റെ ഒരു യൂണിറ്റ് വാങ്ങണമെങ്കില്‍ 38.14 ലക്ഷം രൂപ മുടക്കണം. ബിറ്റ്കോയിന്റെ ഈ കുതിപ്പു കണ്ടുകൊണ്ടാണ് കൂടുതല്‍ ആളുകള്‍ ക്രിപ്റ്റോകറന്‍സി വാങ്ങാന്‍ മത്സരിക്കുന്നത്. ഈ വര്‍ഷത്തെ ചിത്രം പരിശോധിച്ചാല്‍ ഓഹരി വിപണികളെയും സ്വര്‍ണത്തെയും ബോണ്ടുകളെയും ക്രിപ്റ്റോ സൂചിക ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു.

ബിറ്റ്കോയിനില്‍ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന ടെസ്ലയുടെ പ്രഖ്യാപനം ക്രിപ്റ്റോകറന്‍സിയുടെ കുതിപ്പിന് പുതിയ ഊര്‍ജ്ജം പകരുകയാണ്. അമേരിക്കന്‍ വൈദ്യുത കാര്‍ നിര്‍മാതാക്കളായ ടെസ്ലയ്ക്ക് പുറമെ മൈക്രോസ്ട്രാറ്റജി ഇന്‍കോര്‍പ്പറേഷനും 900 മില്യണ്‍ ഡോളര്‍ നിക്ഷേപം ബിറ്റ്കോയിനില്‍ ഈ വര്‍ഷം നടത്തി. അമേരിക്കന്‍ കോര്‍പ്പറേറ്റ് ലോകത്ത് ബിറ്റ്കോയിന് വിലാസം നേടിക്കൊടുത്തിരിക്കുന്നതും പ്രമുഖരായ ഈ രണ്ടു കമ്പനികള്‍ ചേര്‍ന്നാണ്.

ടെസ് ലയുടെ നീക്കം കണ്ട് ബിറ്റ്കോയിനെ കുറിച്ചുള്ള ആലോചന യൂബറും ട്വിറ്ററും ആരംഭിച്ചു കഴിഞ്ഞു. ബിറ്റ്കോയിനില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചാണ് ട്വിറ്ററിന്റെ ചിന്ത. ട്വിറ്റര്‍ സിഇഓ നെഡ് സെഗര്‍ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. മറുഭാഗത്ത് ഇടപാടുകള്‍ ബിറ്റ്കോയിന്‍ രൂപത്തിലും അംഗീകരിക്കുന്നതിനെ കുറിച്ചാണ് യൂബറിന്റെ തലപുകയ്ക്കല്‍.

ഇതേസമയം, പ്രമുഖ കമ്പനികള്‍ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും ബിറ്റ്‌കോയിന് ജനകീയമാകില്ലെന്ന മുന്നറിയിപ്പ് ഏതാനും നിരീക്ഷകര്‍ നല്‍കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ ഉയര്‍ന്ന ഇടപാടുകള്‍ക്ക് ബിറ്റ്‌കോയിന്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കില്ല. യൂറോ, റൂബിള്‍ മുതലായ കറന്‍സിയുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രിപ്‌റ്റോകറന്‍സിയുടെ വിലയിലെ ചാഞ്ചാട്ടം 80 ശതമാനം കൂടുതലാണെന്ന് ഒരു പക്ഷം ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോകറന്‍സികള്‍ക്ക് വിലക്ക് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ക്രിപ്റ്റോകറന്‍സികള്‍ ഇന്ത്യയില്‍ വിലക്കുന്ന ഡിജിറ്റല്‍ കറന്‍സി ബില്ലിന് സര്‍ക്കാര്‍ വൈകാതെ രൂപം നല്‍കും. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ ഡിജിറ്റല്‍ കറന്‍സി ഔദ്യോഗികമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

Author

Related Articles