News

തെരേസ മേ വീണില്ല; പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു

ലണ്ടന്‍: തെരേസെ മേ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു. അവിശ്വാസ പ്രമേയത്തെ ബ്രിട്ടീഷ് പാര്‍ലമെന്റ് ഒന്നാകെ തള്ളിയെന്ന വാര്‍ത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട്  ചെയ്തിട്ടുള്ളത്. 306 വോട്ടിനെതിരെ 325 വോട്ട് നേടിയാണ് തെരേസാ മേ അവിശ്വാസ പ്രമേയത്തെ അതിജീവിച്ചത്. ബ്രെക്‌സിറ്റ് കരാറിനോട് കടുത്ത വിയോജിപ്പുള്ള ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ (ഡിയുപി) പിന്തുണയോടെയാണ് തെരേസ മേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മുന്‍പില്‍ പതറാതെ നിന്നത്. 

കഴിഞ്ഞ ദിവസം തെരേസ മേയുടെ ബ്രെക്‌സിറ്റ് വിടുതല്‍ വോട്ടിനിട്ട സമയത്ത് വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ലേബര്‍ പാര്‍ട്ടി നേതാവ് ജെരമി കോര്‍ബനാണ് അവിശ്വസ പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടു വന്നത്. 

ഇത് പരാജയപ്പെടുമെന്ന് ബ്രിട്ടനിലെ രാഷ്ട്രീയ നിരീക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയതാണ്. തെരേസ മേയുടെ ബ്രെക്‌സിറ്റ്  ഉടമ്പടിയോടാണ് കണ്‍സര്‍വേറ്റീവ്, ഡിയുപി എംപിമാര്‍ക്ക് വിയോജിപ്പുണ്ടായിരുന്നത്. അതേ സമയം പ്രതിപക്ഷത്തിന്റെ അവിശ്വസ പ്രമേയത്തെ പിന്തുണക്കേണ്ട സാഹചര്യമില്ലെന്ന് നേരത്തെ അവര്‍ വ്യക്തമാക്കിയിരുന്നു. 

ബ്രെക്‌സിറ്റ് കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പിലാക്കണമെന്നാണ് ഭൂരിപക്ഷം എംപിമാരുടെയും പ്രധാന ആവശ്യം. അതേ സമയം കരാര്‍ നടപ്പിലാക്കുകയാണെങ്കില്‍ ഭീമമായ തുക ബ്രിട്ടന്‍ യൂരോപ്യന്‍ യൂണിയന് നല്‍കേണ്ടി വരും.

 

Author

Related Articles